മെക്‌സിക്കോ സിറ്റി: യു. എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റവിരുദ്ധ നയങ്ങളോടുള്ള പ്രതിഷേധം അറിയിച്ചുകൊണ്ട് മെക്‌സിക്കൻ ബിഷപ്പുമാരുടെ നേതൃത്വത്തിൽ ‘അഭയാർത്ഥി ഒരു സമ്മാനം’ പ്രചാരണം സാമൂഹ്യമാധ്യമങ്ങളിലൂടെ ആരംഭിച്ചു. സാമ്പത്തികസഹായം നൽകിക്കൊണ്ട് മാത്രമല്ല സമയവും വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ വഴിയും അഭയാർത്ഥികളെ പിന്തുണയ്ക്കാൻ മെക്‌സിക്കൻ ജനത മുമ്പോട്ട് വരണമെന്ന് ഓക്‌സിലറി ബിഷപ് അൽഫോൻസോ മിറാൻഡാ ഗ്വാർഡിയോല പറഞ്ഞു.
ട്രംപിന്റെ കുടിയേറ്റ നയങ്ങൾ കുടുംബാംഗങ്ങൾ വേർപിരിയാൻ ഇടയാക്കുമെന്ന് ബിഷപ് പറഞ്ഞു. പരസ്പരം സഹായിക്കുന്നതിനായി യു. എസ് ബിഷപ്പുമാരുടെ പിന്തുണയും മെക്‌സിക്കൻ സഭ തേടിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളിൽനിന്നുള്ള അഭയാർത്ഥികൾക്ക് വിശ്രമസ്ഥലവും ചിലപ്പോൾ സ്ഥിരതാമസവും ഒരുക്കുന്ന മെക്‌സിക്കോ അഭയാർത്ഥികളുടെ ഇടത്താവളമാണ്. യു. എസിൽ നിന്ന് പുറത്താക്കുന്ന മെക്‌സിക്കൻ അഭയാർത്ഥികൾ തിരിച്ചെത്തേണ്ടതും ഇവിടേക്കാണ്. നമ്മൾ ആരുമായും വഴക്കുണ്ടാക്കാൻ പോകുന്നില്ല. പക്ഷേ ജനങ്ങളുടെ അന്തസ് സംരക്ഷിക്കേണ്ടതുണ്ട്.; ബിഷപ് മിറാൻഡാ വിശദീകരിച്ചു.
വരുന്ന ദിവസങ്ങളിൽ കൂടുതൽ അഭയാർത്ഥികളെ സ്വീകരിക്കാൻ ഒരുങ്ങേണ്ടതുണ്ടെന്ന് ബിഷപ് മിറാൻഡാ പറഞ്ഞു. ഈ സാഹചര്യത്തിൽ സമാധാനത്തിന്റെയും ഐക്യത്തിന്റെയും നീതിയുടെയും പാതയാണ് സ്വീകരിക്കേണ്ടത്. മുമ്പിലുള്ള വലിയ പ്രതിസന്ധിയെ ക്രിയാത്മകമായി പരിഹരിക്കാൻ ഇത് ആവശ്യമാണ്; ബിഷപ് വ്യക്തമാക്കി.
പ്രതിസന്ധിയുടെ ഈ സമയത്ത് അഭയാർത്ഥികളെ ആർദ്രമായി പരിഗണിച്ചുകൊണ്ട് നോമ്പുകാലം കൃപയുടെ അവസരമാക്കുവാൻ മെക്‌സിക്കൻ ബിഷപ്‌സ് കോൺഫ്രൻസിന്റെ പെർമനന്റ് കൗൺസിൽ ആഹ്വാനം ചെയ്തു. മെക്‌സിക്കൻ കുടുംബംഗങ്ങളെ തിരിച്ചയക്കുന്ന സാഹചര്യത്തിൽ കുടുംബാംഗങ്ങൾ വേർപെട്ടുപോകുന്ന സാഹചര്യം അംഗീകരിക്കാനാവില്ല. ഈ പ്രതിസന്ധിയിൽ കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ മെക്‌സിക്കോയിലുള്ള 70 അഭയാർത്ഥി ക്യാമ്പുകളുടെ പ്രവർത്തനത്തെ സഹായിക്കാൻ മെക്‌സിക്കൻ ജനത മുമ്പോട്ട് വരണമെന്ന് ബിഷപ്‌സ് കോൺഫ്രൻസ് ആഹ്വാനം ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *