ഗ്വാട്ടമാല: ഗവൺമെന്റ് നടത്തുന്ന കുട്ടികളുടെ പരിപാലന കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തിൽ 40 പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ സമഗ്രമായ അന്വേഷണവും കുറ്റവാളികൾക്ക് നീതിപൂർവ്വമായ ശിക്ഷയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനുള്ള മുൻകരുതലും സ്വീകരിക്കണമെന്ന് ഗ്വാട്ടമാല എപ്പിസ്‌കോപ്പൽ കോൺഫ്രൻസ് പ്രസിഡന്റ് ബിഷപ് ഗോൺസാലോ ഡെ വില്ലാ വാസ്‌ക്വസ് ആവശ്യപ്പെട്ടു. കുട്ടികളുടെ പരിപാലന കേന്ദ്രത്തിൽ നടന്നത് യാദൃശ്ചികമായ അപകടമല്ലെന്നും അവിടുത്തെ അപലനീയമായ സാഹചര്യത്തിന്റെ ദാരുണമായ പര്യവസാനമായിരുന്നുവെന്നും ബിഷപ് പറഞ്ഞു.
കുട്ടികളെ ഡോർമിറ്ററിയിൽ പൂട്ടിയിട്ടതിനെ തുടർന്ന് അവർക്ക് രക്ഷപെടാൻ സാധിക്കാതെ വന്നതാണെന്നുള്ളതിന് പുതിയ തെളിവുകൾ ലഭിച്ചതിനെ തുടർന്ന് കുട്ടികളുടെ കേന്ദ്രത്തിന്റെ ഡയറക്ടറിനെ അറസ്റ്റു ചെയ്തിരുന്നു. കുട്ടികളുടെ കേന്ദ്രത്തിൽനിന്നും രക്ഷപെടാൻ ശ്രമിച്ചതിന് ശിക്ഷയായിട്ടാണ് കുട്ടികളെ മുറിയിൽ പൂട്ടിയിട്ടതെന്ന് കരുതപ്പെടുന്നു. ഇതിൽ പ്രതിഷേധിക്കുന്നതിനായി പെൺകുട്ടികൾ കിടക്ക കത്തിച്ചതിനെ തുടർന്നാണ് തീ പടർന്നതെന്നാണ് പോലീസ് പറയുന്നത്. മുതിർന്നവരുടെ പീഡനത്തെ തുടർന്നാണ് കുട്ടികൾ കേന്ദ്രത്തിൽ നിന്ന് ഓടിപ്പോയതെന്ന് ഗ്വാട്ടമാലയിലെ മനുഷ്യാവകാശ് പ്രോസിക്യൂട്ടർ ജോർജ് ജി ലിയോൻ പറഞ്ഞു. ഭവനരഹിതരും പീഡനത്തിരയായവുരമായ കുട്ടികളെയാണ് ജുവനൈൽ ഡിറ്റെൻഷൻ സെന്റർ കൂടിയായി പ്രവർത്തിച്ചിരുന്ന കേന്ദ്രത്തിൽ പാർപ്പിച്ചിരുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *