ബെയ്ജിങ്ങ്: ചൈനയിലെ ദൈവാലയങ്ങളിൽ ഗവൺമെന്റ് ബലമായി ക്യാമറകൾ സ്ഥാപിക്കുന്നതിനെതിരെ വിശ്വാസികളുടെ പ്രതിഷേധം. ദൈവാലയത്തിൽ എത്തുന്ന വിശ്വാസികളുടെ വിവരങ്ങൾ ശേഖരിക്കുകയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം. ചൈനീസ് ഗവൺമെന്റ് ഏതൊക്കെ വിധത്തിൽ ശ്രമിച്ചിട്ടും ചൈനയിൽ ക്രൈസ്തവ വിശ്വാസം വളരുകയാണെന്ന റിപ്പോർട്ടുകളെത്തുടർന്നാണ് ഇപ്പോഴത്തെ നടപടി. ചൈനയുടെ ജറുസലേം എന്നറിയപ്പെടുന്ന വെൻഷ്വ നഗരത്തിലെ ദൈവാലയങ്ങളിലാണ് ക്യാമറകൾ സ്ഥാപിച്ചത്. പത്ത് ലക്ഷത്തോളം ക്രൈസ്തവർ താമസിക്കുന്ന നഗരത്തിൽ കഴിഞ്ഞ വർഷം പുറത്തിറക്കിയ ഗവൺമെന്റ് ഉത്തരവിനെ തുടർന്നാണ് ദൈവാലയങ്ങളിൽ പോലീസ് ക്യാമറ സ്ഥാപിക്കാൻ ആരംഭിച്ചത്. ദൈവാലയങ്ങൾക്ക് മുകളിൽ സ്ഥാപിച്ചിരുന്ന കുരിശുകൾ നീക്കം ചെയ്യാൻ അധികാരികൾ ഉത്തരവിട്ടതിനെ തുടർന്ന് ക്രൈസ്തവർ നടത്തിയ പ്രതിഷേധം അന്താരാഷ്ട്ര ശ്രദ്ധ ആകർഷിച്ചിരുന്നു. അന്ന് 360 ദൈവാലയങ്ങളിലെ കുരിശുകൾ നീക്കം ചെയ്തതായും ഒരു ദൈവാലയം പൂർണമായി പൊളിച്ചുമാറ്റിയതായും ചൈന എയ്ഡ് എന്ന യു.എസ് ആസ്ഥാനമായ സംഘടന വ്യക്തമാക്കി.
സുരക്ഷാ ഉദ്യോഗസ്ഥർ ദൈവാലയത്തിൽ കയറി ബലമായി ക്യാമറ സ്ഥാപിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ചില ക്രൈസ്തവർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇതിനോടകം നിരവധി ദൈവാലയങ്ങളിൽ ക്യാമറ സ്ഥാപിച്ചുകഴിഞ്ഞു. കത്തോലിക്കരും പ്രോട്ടസ്റ്റന്റ് സഭാവിഭാഗങ്ങളുമുൾപ്പെടെ ഏഴ് കോടിയോളം ക്രൈസ്തവർ ചൈനയിലുളളതായാണ് അനൗദ്യോഗിക കണക്കുകൾ. ചൈനയും വത്തിക്കാനുമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിനായി ചർച്ചകൾ നടന്നുവരുന്നതിനിടയിലാണ് പുതിയ സംഭവം.
Leave a Comment
Your email address will not be published. Required fields are marked with *