മോസ്‌കോ: വിശുദ്ധ നിക്കോളാസിന്റെ തിരുശേഷിപ്പുകൾ മോസ്‌കോയിലെ ക്രൈസ്റ്റ് ദ സേവ്യർ കത്തീഡ്രലിലെത്തിച്ചപ്പോൾ പതിനായിരങ്ങളാണ് തിരുശേഷിപ്പ് വണങ്ങാനായി തടിച്ചുകൂടിയത്. ദൈവാലയം തുറക്കുംമുമ്പുതന്നെ ഒരു കിലോമീറ്ററോളം നീണ്ട നിര രൂപപ്പെട്ടിരുന്നു. ഒന്നരമാസക്കാലമാണ് ക്രൈസ്റ്റ് കത്തീഡ്രലിൽ തിരുശേഷിപ്പ് വണക്കത്തിനായി വയ്ക്കുന്നത്. ഈ ദിവസങ്ങളിലായി ലക്ഷക്കണക്കിന് വിശ്വാസികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യയിലെ രണ്ടാമത്ത വലിയ നഗരമായ സെന്റ് പീറ്റേഴ്‌സ് ബർഗിലെ കത്തീഡ്രലിലേക്കാണ് ഇവിടെനിന്നും തിരുശേഷിപ്പ് കൊണ്ടുപോകുന്നത്. രണ്ടാഴ്ച അവിടെ പൊതുവണക്കിന് വച്ചതിനുശേഷം ഇറ്റലിയിലേക്ക് തിരികെകൊണ്ടുപോകും.
കത്തോലിക്കാ സഭയും റഷ്യൻ ഓർത്തഡോക്‌സ് സഭയും തമ്മിലുള്ള സ്‌നേഹൈക്യത്തിന്റെ പുതിയ കാൽവയ്പായികൂടി തിരുശേഷിപ്പുവണക്കം. വിശുദ്ധന്റെ തിരുശേഷിപ്പ് എത്തിയപ്പോൾ ആദരസൂചകമായി നഗരത്തിലെങ്ങുമുള്ള ഓർത്തഡോക്‌സ് ദൈവാലയങ്ങളിൽ മണികൾ മുഴക്കി. 2016 ഫെബ്രുവരിയിൽ ഫ്രാൻസിസ് മാർപ്പാപ്പയും പാത്രിയർക്കീസ് കിറിലും തമ്മിൽ ക്യൂബയിലെ ഹവാന വിമാനത്താവളത്തിൽ നടന്ന കൂടിക്കാഴ്ചയെ തുടർന്നാണ് തിരുശേഷിപ്പ് റഷ്യയിലെത്തിക്കാൻ തീരുമാനിച്ചത്.
900 വർഷത്തിലധികമായി ഇറ്റലിയിലെ ബാരിയിൽ സൂക്ഷിച്ചിരുന്നതാണ് ഈ തിരുശേഷിപ്പ്. റഷ്യയുടെയും ഗ്രീസിന്റെയും തുർക്കിയുടെയും മധ്യസ്ഥനായ വിശുദ്ധ നിക്കോളാസിന്റെ ഇടത്തെ വാരിയെല്ലുകളിലൊന്നാണ് തിരുശേഷിപ്പ്.
Leave a Comment
Your email address will not be published. Required fields are marked with *