ഇന്ത്യാനോപോളിസ്: മിഡിൽ ഈസ്റ്റിലെ ക്രിസ്ത്യൻ അഭയാർത്ഥികളെ മറക്കരുതെന്നും അവരുടെ കാര്യത്തിൽ സഭ ഉടൻ ഇടപെടണമെന്നും സിറിയക് കാത്തലിക് ബിഷപ്പ് ബർണബ യൂസിഫ് ബെൻഹാം ഹബാഷ്. യു.എസ് കത്തോലിക്ക ബിഷപ്പ്‌സ് കോൺഫറൻസിന്റെ വാർഷിക സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നല്ല സമരിയാക്കാരനാകുക എന്നതാണ് കത്തോലിക്കാസഭയുടെ എക്കാലത്തെ നിയോഗമാണെന്നും മിഡിൽ ഈസ്റ്റിലെ വിശ്വാസികൾക്ക് കത്തോലിക്കാസഭയുടെ സാന്നിധ്യം ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2011ൽ തുടങ്ങിയ സിറിയൻ സംഘർഷത്തെ തുടർന്ന് അഞ്ച് ദശലക്ഷം അഭയാർത്ഥികളടക്കം 12 ദശലക്ഷത്തിലേറെ ആളുകൾക്കാണ് പലായാനം ചെയ്യേണ്ടി വന്നത്. അഞ്ച് ലക്ഷത്തോളം പേർ യുദ്ധത്തിൽ കൊല്ലപ്പെടുകയും ചെയ്തു. സിറിയൻ യുദ്ധം തുടങ്ങിയ 2011 മുതൽ ഇറാഖിലെയും സിറിയയിലെയും 80% ക്രിസ്ത്യാനികൾ പലയാനം ചെയ്തതായി സന്നദ്ധ സംഘടനയായ ‘ഓപ്പൺ ഡോറി’ന്റെ റിപ്പോർട്ട് പറയുന്നു. തുർക്കിയിലും ജോർദാനിലും ലെബനോനിലുമാണ് ഇപ്പോൾ അഭയാർത്ഥികളിലേറെയും താമസിക്കുന്നത്. അഭയാർത്ഥികളായി എത്തുന്നവരുടെ എണ്ണം ലബനനെ ആശങ്കയിലാഴ്ത്തിട്ടുണ്ട്.
ലബനോനിൽ നാല് പേരിലൊരാൾ അഭയാർത്ഥിയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് എല്ലാവരാലും അവഗണിക്കപ്പെട്ട് ഈ രാജ്യങ്ങളിൽ അഭയാർത്ഥികളായി കഴിയുന്ന ക്രിസ്താനികളെ ഓർക്കണമെന്ന് ബിഷപ്പ് ബർണബ യൂസിഫ് ആവശ്യപ്പെട്ടു.തന്റെ സ്വന്തം നഗരത്തിൽ 20,000 വീടുകൾ അഗ്‌നിക്കിരയായതായും തങ്ങളുടെ വീടുകളിൽനിന്ന് പുറത്താക്കപ്പെട്ടവർ മരുഭൂമിയിൽ തളർന്ന് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വെറുതെ കുറച്ച് ഭക്ഷണവും കൂടാരങ്ങളും നൽകി വഴിപോക്കരെപ്പോലെ കടന്നുപോകാതെ നല്ല സമരിയാക്കാരനെപ്പോലെ സഭ അവരോടൊപ്പം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *