വത്തിക്കാൻ : ഭീകരാക്രമണം സൃഷ്ടാവിനെതിരെയുള്ള മാരകകമായ പാപമാണെന്ന് ഫ്രാൻസിസ് പാപ്പ. ബർസെല്ലോണയിൽ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ സ്‌പെയിനിലെ അപ്പസ്‌തോലിക് നുൺഷ്യൊ ആർച്ച്ബിഷപ്പ് റെൻത്സൊ ഫ്രത്തീനിക്ക് അയച്ച സന്ദേശത്തിലാണ് പാപ്പ ഭീകരാക്രമണത്തെ അപലപിച്ചത്.
ഭീകരാക്രമണം സ്രഷ്ടാവിനെതിരായ കൊടിയ ദ്രോഹമാണെന്ന് വ്യക്തമാക്കിയ പാപ്പ ദൃഢനിശ്ചയത്തോടെ ലോകസമാധാനത്തിനും ഐക്യത്തിനുമായി പ്രവർത്തിക്കുന്നതിനായുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നതായും സന്ദേശത്തിൽ അറിയിച്ചു. വ്യാഴാഴ്ച ബാർസെല്ലോണയിലെ തിരക്കേറിയ തെരുവായ ലാസ് റംബ്ലാസിയിലും വെള്ളിയാഴ്ച കത്തലോണിയയിലെ തീരനഗരമായ കാംബ്രിലിലും കാറിടിച്ചുകയറ്റിയാണ് അക്രമികൾ ഭീകരാക്രമണം നടത്തിയത്. തുടർന്ന് പോലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് അഞ്ച് ഭീകരർ കൊല്ലപ്പെട്ടത്.
അതേസമയം, ജനങ്ങളെ പരിഭ്രാന്തരാക്കാനും അവരുടെ സമാധാനം ഇല്ലാതാക്കാനും മാത്രമെ ഭീകരാക്രമണങ്ങൾ ഉപകരിക്കൂവെന്ന് കത്തോലിക്കാ മെത്രാൻ സംഘങ്ങളുടെ സംയുക്ത സമിതിയുടെ കീഴിലുള്ള, ക്രൈസ്തവൈക്യ-മതാന്തരസംവാദ ഓഫീസുകളുടെ പ്രസിഡന്റും വസായി രൂപത അദ്ധ്യക്ഷനുമായ ആർച്ചുബിഷപ്പ് ഫെലിക്‌സ് അന്തോണി മച്ചാദൊ പറഞ്ഞു.
സമാധാനം പുലരുന്ന ഒരു സമൂഹം നിർമ്മിക്കാനായി എല്ലാ മതനേതാക്കളും ഒറ്റക്കെട്ടായി നിൽക്കണമെന്നും ആരും പ്രത്യാശവെടിഞ്ഞ് നഷ്ടധൈര്യരാകരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
എന്നാൽ, സ്‌പെയിനിലെ ലാസ് റംബ്ലാസിലെ ഭീകരാക്രമണം യൂറോപ്പിനും ലോകത്തിനുമെതിരെയാണെന്നും ഭീകരതയെ സമാധാനവും സാഹോദര്യവും സ്‌നേഹവും കൊണ്ടാണ് ജയിക്കേണ്ടതെന്നും ബർസെല്ലോണ അതിരൂപത മുൻ അദ്ധ്യക്ഷൻ കർദ്ദിനാൾ ലൂയിസ് മർത്തീനെസ് സിസ്റ്റാക് പറഞ്ഞു.
മുൻപ്, ജർമ്മനി, ഫ്രാൻസ്, അമേരിക്കൻ ഐക്യനാടുകൾ എന്നിവിടങ്ങളിലെ കത്തോലിക്ക മെത്രാൻ സംഘങ്ങളും സഭകളുടെ ലോകസമിതിയും ഭീകരാക്രമണങ്ങളെ അപലപിച്ച് രംഗത്തെത്തിയിരുന്നു.