മെൽബൺ: കുട്ടികളുടെ ലൈംഗിക ദുരുപയോഗവുമായി ബന്ധപ്പെട്ട കേസുകളിൽ കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ വൈദികർക്ക് നിയമപരമായ ബാധ്യത കൽപ്പിക്കുന്ന റോയൽ കമ്മീഷൻ നിർദേശത്തെ ചെറുക്കുമെന്ന് ഓസ്‌ട്രേലിയൻ ബിഷപ്പുമാർ. ഇത്തരം കേസുകളിൽ കുറ്റവാളികളെ തിരിച്ചറിയാൻ വൈദികർ കുമ്പസാരരഹ്യസം വെളിപ്പെടുത്തിയില്ലെങ്കിൽ അവർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തണമെന്നാണ് കുട്ടികളുടെ ലൈംഗികദുരുപയോഗം തടയാനായി 2013ൽ രൂപീകരിച്ച റോയൽ കമ്മീഷന്റെ നിർദേശം.
കത്തോലിക്ക സഭയിലെ വിശ്വാസികൾ വൈദികനിലൂടെ ദൈവവുമായി നടത്തുന്ന ആത്മീയ കണ്ടുമുട്ടലാണ് കുമ്പസാരമെന്നും മതസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിൽ കുമ്പസാരത്തിന് ഓസ്‌ട്രേലിയ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിയമപരമായ സാധുതയുണ്ടെന്നും ഓസ്‌ട്രേലിയൻ ബിഷപ്‌സ് കോൺഫ്രൻസ് പ്രസിഡന്റ് ആർച്ച്ബിഷപ് ഡെന്നിസ് ജെ ഹാർട്ട് പറഞ്ഞു. അത് അതുപോലെതന്നെ തുടരണമെന്നും ഇതിന് പുറത്ത് നിന്നറിയുന്ന കുട്ടികൾക്കെതിരെയുള്ള എല്ലാ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അധികാരികളെ അറിയിക്കുന്നതിന് തങ്ങൾ പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും ആർച്ച്ബിഷപ് ഹാർട്ട് വ്യക്തമാക്കി.
വൈദികരോട് പീഡനരഹസ്യം വെളിപ്പെടുത്തിയ കുറ്റവാളികൾ വീണ്ടും കുറ്റം ആവർത്തിക്കുകയും കുമ്പസാരം നടത്തുകയും ചെയ്‌തെ ന്ന് ആരോപിച്ചാണ് കമ്മീഷൻ ഈ നിർദേശം മുമ്പോട്ട് വച്ചിരിക്കുന്നത്. കുമ്പസാരത്തിലൂടെ അറിയുന്ന രഹസ്യങ്ങൾ വെളിപ്പെടുത്താതിരിക്കുന്നതിന് വൈദികർക്ക് ഇളവ് അനുവദിക്കരുതെന്നും കമ്മീഷന്റെ നിർദേശത്തിൽ പറയുന്നു. എന്നാൽ വൈദികർക്കും കുറ്റവാളിക്കും മാത്രമറിയാവുന്ന കുമ്പസാരരഹസ്യത്തിന്റെ അടിസ്ഥാനത്തിൽ വൈദികർക്കെതിരെ കേസെടുക്കുന്നത് പ്രായോഗികല്ലെന്ന് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ഈ നിയമം നിലവിൽ വന്നാൽ വൈദികരെ കേസിൽ കുടുക്കുന്നതിനായി സാമൂഹ്യവിരുദ്ധർ ഇത് ദുരുപയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
റോയൽ കമ്മീഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സഭയുടെ നിലപാട് ഏകീകരിക്കുന്നതിനായി ഓസ്‌ട്രേലിയൻ സഭ രൂപീകരിച്ച ട്രൂത്ത്, ജസ്റ്റിസ് ആൻഡ് ഹീലിംഗ് കൗൺസിലും കമ്മീഷന്റെ നിർദേശത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.