ചെട്ടിക്കാട്: ഒരു നിർധനകുടുംബത്തിന് കാരുണ്യത്തിന്റെ വീട് നിർമ്മിച്ച് പൂക്കളമൊരുക്കി നടത്തിയ കുട്ടികളുടെ ഓണാഘോഷം ഒരു നാടിന്റെ ഉത്സവമായി മാറി. ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീർത്ഥാടനകേന്ദ്രത്തിലെ മതബോധന വിദ്യാർത്ഥികളാണ് കാരുണ്യപ്രവൃത്തിയിലൂടെ ഓണാഘോഷം നടത്തിയത്. സ്വന്തമായി വീടില്ലാതിരുന്ന സത്താർ ഐലന്റിലെ മാട്ടുമ്മൽ ശശിക്കും കുടുംബത്തിനും ഇത്തവണത്തെ ഓണം സ്വപ്‌നസാഫല്യത്തിന്റെ മധുരമായി.
വീട് നിർമ്മാണത്തിനാവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിനായി കഴിഞ്ഞ ഈസ്റ്ററിന് മുന്നോടിയായുള്ള അമ്പത് നോമ്പിന് കുട്ടികൾ ഇടവകയിലെ എല്ലാ കുടുംബങ്ങളിലും കാരുണ്യഭവനസഹായനിധി എന്ന പേരിൽ ഓരോ കുടുക്ക വയ്ക്കുകയും നോമ്പിന്റെ ഭാഗമായി ഒരു തുക എല്ലാ കുടുംബങ്ങളും കുട്ടികളുടെ കുടുക്കയിൽ നിക്ഷേപിക്കുകയും ചെയ്തു. ആ തുകയും കുട്ടികൾ തങ്ങളുടെ ജന്മദിനാഘോഷങ്ങൾ മാറ്റിവച്ച തുകയും ചേർത്താണ് വീടുപണി പൂർത്തീകരിച്ചത്. കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ 11 വീടുകളാണ് കാരുണ്യഭവനമെന്ന പേരിൽ കുട്ടികൾ നിർമ്മിച്ച് നൽകിയത്. ജാതിമതചിന്തകൾക്ക് അതീതമായി കുട്ടികളുടെ കാരുണ്യപ്രവർത്തനങ്ങൾക്ക് മാതാപിതാക്കളുടെയും അധ്യാപകരുടെയും പൂർണപിന്തുണയും പ്രോത്സാഹനവും ഉള്ളതുകൊണ്ടാണ് കാരുണ്യഭവനങ്ങളുടെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് റെക്ടർ ഫാ. ജോയ് കല്ലറക്കൽ പറഞ്ഞു.
കാരുണ്യഭവനത്തിന്റെ ആശിർവാദം കോട്ടപ്പുറം രൂപത മെത്രാൻ ഡോ. ജോസഫ് കാരിക്കശേരി നിർവഹിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *