വാഷിംഗ്ടൺ: വിശ്വാസമാണ് തന്റെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തുന്നതെന്നും ദൈവവചനം ട്വിറ്ററിൽ പങ്കുവെയ്ക്കുന്നത് തുടരുമെന്നും യു.എസ് സെനറ്റർ മാർക്കോ റൂബിയോ. സി.ബി.എന്നിന് നൽകിയ അഭിമുഖത്തിലാണ് ദൈവവചനം ട്വിറ്ററിൽ പങ്ക്‌വെയ്ക്കുന്നത് അവസാനിപ്പിക്കണമെന്ന നിരീശ്വരസംഘടനയുടെ ആവശ്യം താൻ തള്ളിക്കളയുകയാണെന്ന് മാർക്കോ വ്യക്തമാക്കിയത്. ഫ്രീഡം ഫ്രം റിലീജിയൻ ഫൗണ്ടേഷൻ എന്ന നിരീശ്വരസംഘടനയാണ് ദൈവവചനം പങ്ക് വെയ്ക്കുന്നത് അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ രണ്ട് മാസമായി മാർക്കോ റൂബിയോയോട് ആവശ്യപ്പെട്ടത്.
എന്നാൽ, ‘ഭോഷന് സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതിലല്ലാതെ കാര്യം ഗ്രഹിക്കുന്നതിൽ താത്പര്യമില്ല’ (സുഭാ-18:2) എന്ന വചനം നിരീശ്വരവാദികൾക്കുള്ള മറുപടിയായി ട്വിറ്ററിൽ പങ്ക് വെച്ച മാർക്കോ സംഘടനയ്ക്ക് താൻ വചനം പങ്ക് വെയ്ക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ തന്നെ ട്വിറ്ററിൽ പിന്തുടരുന്നത് അവസാനിപ്പിക്കാമെന്നും പറഞ്ഞു.
ട്വിറ്ററിൽ മുപ്പത് ലക്ഷത്തിലേറെ അനുയായികളുള്ള മാർക്കോ റുബിയോ മൂന്നു മാസത്തിനുള്ളിൽ അറുപതോളം ദൈവവചനങ്ങൾ പങ്ക് വെച്ചതാണ് വിസ്‌കോൺസിൻ ആസ്ഥാനമായ നിരീശ്വര സംഘടനയെ ചൊടിപ്പിച്ചത്. ദൈവവചനം പങ്ക് വെയ്ക്കുന്നത് നിർത്തിയില്ലെങ്കിൽ കേസ് ഫയൽ ചെയ്യുമെന്നും അവർ മാർക്കോ റൂബിയോയെ ഭീഷണിപ്പെടുത്തിയിരുന്നു.
അതേസമയം, നിയമങ്ങളെപ്പറ്റി വ്യക്തമായ അവബോധമുള്ള റുബിയോ യേശുവിന് സാക്ഷ്യം നൽകി ട്വിറ്ററിൽ വചനം പങ്കുവെയ്ക്കുന്നത് തുടർന്നു. തുടർന്ന് ‘ക്ഷിപ്രകോപി ബുദ്ധിഹീനമായി പ്രവർത്തിക്കുന്നു; ബുദ്ധിമാൻ ക്ഷമാശീലനാണ്’ (സുഭാ 14: 17) എന്ന വചനം അദ്ദേഹം ട്വിറ്റിൽ പങ്ക് വെയ്ക്കുകയും ചെയ്തു
Leave a Comment
Your email address will not be published. Required fields are marked with *