കരുണയുടെ ഞായറാഴ്ച യു.എസിൽ അത്ഭുത പ്രതിഭാസം
സൗത്ത് കരോലിന : കരുണയുടെ ഞായറാഴ്ചയിൽ സംഘടിപ്പിച്ച പ്രദക്ഷിണമധ്യേ ‘ഡിവൈൻ മേഴ്‌സി’ രൂപത്തിലേക്ക് ആകാശത്തുനിന്ന് പ്രകാശരശ്മി പതിക്കുന്ന അത്ഭുതചിത്രം പുറത്തുവന്നതോടെ സൗത്ത് കരോലിനയിലെ കത്തോലിക്കാവിശ്വാസികൾ അക്ഷമയോടെ കാത്തിരിക്കുകയാണ്: അത്ഭുത പ്രതിഭാസത്തെക്കുറിച്ച് പഠിക്കാൻ വത്തിക്കാൻ വിദഗ്ദ്ധസംഘത്തെ നിയോഗിക്കുമോ?
വത്തിക്കാൻ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും, അത്ഭുതത്തിന് സാക്ഷിയായ ഫാ. ഡ്വയ്റ്റ് ലോഞ്ചനെക്കരെ ഉദ്ധരിച്ച് ഓൺ ലൈൻ മാധ്യമങ്ങളിലൂടെയും മറ്റും വാർത്ത പ്രചരിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. ദൈവിക കരുണയുടെ തിരുനാൾ ദിനത്തിൽത്തന്നെ സമാനമായ അത്ഭുതം ന്യൂലണ്ടനിലും നടന്നതായി റിപ്പോർട്ടുകളുണ്ട്. ഒരേ ദിവ സംതന്നെ ഒന്നിൽ കൂടുതൽ സ്ഥലങ്ങളിൽ ഇപ്രകാരം സംഭവിച്ചു എന്നത് കണക്കിലെടുക്കുമ്പോൾ വിദഗ്ദ്ധസംഘത്തെ നിയോഗിക്കാനുള്ള സാധ്യത തള്ളാനാവില്ല.
സൗത്ത് കരോലിനയിലെ ഗ്രീൻവില്ലിലാണ് അത്ഭുത പ്രതിഭാസം അരങ്ങേറിയത്. കരുണയുടെ ഞായറാഴ്ച്ച ഇടവകാംഗങ്ങൾ കൗണ്ടി ഹാളിൽനിന്ന് കരുണയുടെ തീർത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട സെന്റ് മേരീസ് ദൈവാലയത്തിലേക്ക് സംഘടിപ്പിച്ച തീർത്ഥാടനമധ്യേയായിരുന്നു സംഭവം.
ഡിവൈൻ മേഴ്‌സി രൂപവും വഹിച്ചുകൊണ്ട് നടത്തിയ തീർത്ഥാടനത്തിൽ ആ പ്രദേശത്തെ വിവിധ ഇടവകകളിൽനിന്നും 500ൽപ്പരം പേർ പങ്കെടുക്കുകയും ചെയ്തു. പരിപാടിയുടെ ഭാഗമായെടുത്ത ഫോട്ടോഗ്രാഫുകൾ വിതരണത്തിനെത്തിയപ്പോഴാണ് അത്ഭുത പ്രതിഭാസം ശ്രദ്ധിച്ചതെന്ന് ഫാ. ഡ്വയ്റ്റ് ലോഞ്ചനെക്കർ സാക്ഷ്യപ്പെടുത്തുന്നു:
‘കരുണയുടെ കവാടത്തിനടുത്തുവെച്ച് എടുത്ത ഫോട്ടോയിൽ, യേശുവിന്റെ ഹൃദയത്തിനുനേരെ ആകാശത്തിൽനിന്ന് ഒരു പ്രകാശം പതിക്കുന്നത് വ്യക്തമായി കാണാം. ആ കാഴ്ച്ച കണ്ട് ആളുകൾ തരിച്ചുനിന്നു. മേഘങ്ങൾക്കിടയിലൂടെ ഒരു പ്രകാശരശ്മി യേശുവിന്റെ ചിത്രത്തിലേക്ക് വീഴാനുള്ള സാധ്യത തീരെയില്ലായിരുന്നു. കാരണം, അന്ന് മേഘരഹിതമായ തെളിഞ്ഞ ആകാശമായിരുന്നു. ഞാനുൾപ്പടെ എല്ലാവരും അത്ഭുതസ്തബ്ദരായിനിന്നുപോയി.’
അത്ഭുതമെന്ന് കരുതപ്പെടുന്ന പ്രതിഭാസത്തിന് സ്വാഭാവികമായ ഒരു കാരണമുണ്ടോ എന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമെന്നോണം ഫിസിക്‌സിലും ഫോട്ടോഗ്രഫിയിലുമെല്ലാം വിദഗ്ദരായവരോട് ഫാ. ഡ്വയ്റ്റ് അഭിപ്രായം തേടി.
ക്യാമറയിലെ ലെൻസിന് പോറലുണ്ടെങ്കിൽ പ്രകാശകിരണംപോലൊരു പ്രതിഭാസം ചിത്രത്തിലുണ്ടാകാം. പക്ഷേ, അത് ഒരിക്കലും ഇതുപോലെ കൃത്യമായ ആംഗിളിലായിരിക്കില്ലെന്നാണ് അവരുടെ മറുപടി.
അത്ഭുതം സ്ഥിരികരിക്കപ്പെട്ടാലും ഇല്ലെങ്കിലും യേശുവിന്റെ ഹൃദയത്തിലേക്കുള്ള പ്രകാശധാര തങ്ങൾക്കുള്ള അടയാളമാണെന്ന വിശ്വാസത്തിലാണ് അവിടത്തുകാർ.
പോളണ്ടിലെ വിശുദ്ധ ഫൗസ്റ്റീന ക്വവാൽസ്‌കിക്കുണ്ടായ വെളിപാടിൽനിന്നാണ് ലോകത്താകമാനം കരുണയുടെ ഈശോയോടുള്ള ഭക്തി ആരംഭിക്കുന്നത്. യേശു ത നിക്ക് പ്രത്യക്ഷപ്പെട്ട് കരുണയുടെ ചിത്രം ലോകത്തോട് പങ്കുവെക്കാൻ ആവശ്യപ്പെട്ടെന്ന് 1931ൽ എഴുതിയ ഡയറിയിൽ വിശുദ്ധ ഫൗസ്റ്റീന കുറിച്ചിട്ടുണ്ട്.
അങ്ങനെയാണ് വിശുദ്ധ ഫൗസ്റ്റീന കരുണയുടെ ഈശോയുടെ ചിത്രം രൂപകൽപ്പന ചെയ്തത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളെയും അതിജീവിച്ച ആ ചിത്രം ഇപ്പോഴും ലിഥുനിയയിലെ വിലിനിസീൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *