വത്തിക്കാൻ സിറ്റി: ഒരു മില്യൻ ഡോളർ സമ്മാനത്തുകയുള്ള സ്‌കൂൾ അധ്യാപകരുടെ അന്താരാഷ്ട്ര അവാർഡ് പാലസ്തീനിയൻ അധ്യാപികയായ ഹനാൻ അൽ ഹ്രൗബിന്. വർക്കി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡ് ഫ്രാൻസിസ് മാർപാപ്പയാണ് പ്രഖ്യാപിച്ചത്.
വെസ്റ്റ് ബാങ്കിലെ പഠനത്തോടൊപ്പം കളികളും ഉൾച്ചേർത്ത ഹ്രൗബിന്റെ പഠനരീതികളെ തുടർന്ന് അസ്ഥിരമായ പ്രദേശത്ത് പഠിച്ചിരുന്ന കുട്ടികളിലെ ആക്രമണസ്വഭാവം കുറഞ്ഞതായി ഗ്ലോബൽ ടീച്ചർ പ്രൈസ് വെബ്‌സൈറ്റിൽ പറയുന്നു. സ്‌കൂളിൽ നിന്ന് തിരിച്ചുവരുന്ന വഴിക്ക് ഭർത്താവിനും കുട്ടികൾക്കും വെടിയേറ്റ സംഭവം ഉണ്ടായതിന് ശേഷമാണ് ഹ്രൗബിൻ പ്രൈമറി സ്‌കൂൾ അധ്യാപികയായി ജോലി ചെയ്യാൻ ആരംഭിച്ചത്. യുദ്ധം കൊണ്ടോ മറ്റ് കാരണങ്ങൾക്കൊണ്ടോ വിദ്യാഭ്യാസം ലഭിക്കാതെ വളരുന്ന സമൂഹം ജീർണിച്ചുകൊണ്ടിരിക്കുന്ന സമൂഹമാണെന്ന് വീഡിയോ സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കി.
അതുകൊണ്ടാണ് ടീച്ചറിന്റെ കുലീനമായ പ്രവൃത്തിയെ എടുത്ത് കാണിക്കുവാൻ ആഗ്രഹിക്കുന്നത്. കുട്ടികൾക്ക് കളിക്കുവാനുള്ള അവകാശം ഉണ്ട്. വിദ്യാഭ്യാസത്തിന്റെ ഭാഗികമായ ലക്ഷ്യം കുട്ടികളെ കളിക്കാൻ പഠിപ്പിക്കുക എന്നതാണ്. കാരണം കളികളിലൂടെയാണ് കുട്ടികൾ സാമൂഹികമായി ഇടപഴകാൻ പഠിക്കുന്നത്. കളികളിലൂടെ ജീവിതത്തിന്റെ സന്തോഷങ്ങളെ തിരിച്ചറിയുവാനുള്ള പരിശീലനം ലഭിക്കും; മാർപാപ്പ സന്ദേശത്തിൽ വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *