യു.എസ് ടീമിലെ എക്കാലത്തെയും മികച്ച കളിക്കാരനാണ് ക്ലിന്റ് ഡെംപ്‌സി. 2014-ലെ ഫുട്‌ബോൾ ലോകകപ്പിൽ അമേരിക്കൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു. പഴയ ചടുലതയിൽ കുറവ് വന്നിട്ടുണ്ടെങ്കിലും തികച്ചും അപകടകാരിയായ കളിക്കാരനാണ് ശാരീരികക്ഷമതയിൽ എന്നും മുന്നിട്ടുനിൽക്കുന്ന ഈ അനുഗ്രഹീത താരം. കളിയിലും ജീവിതത്തിലും മുന്നിട്ട് നില്ക്കാൻ സഹായിച്ച ദൈവവചനത്തിന്റെ ശക്തിയെക്കുറിച്ച് അദ്ദേഹം പങ്കുവയ്ക്കുന്നു.
”കിൻഡർഗാർട്ടനിലായിരുന്ന സമയത്താണ് ആദ്യമായി ഞാൻ ഫുട്‌ബോൾ കളിക്കുന്നത്. കളിയിലുള്ള എന്റെ താത്പര്യം അന്നേ വ്യക്തമായിരുന്നു. ഒരോ ഗോളും അടിക്കുമ്പോൾ ലഭിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. ഞാൻ സ്‌നേഹിച്ച കളിയും അതിലുള്ള എന്റെ സാമർത്ഥ്യവും പില്ക്കാലത്ത് ദൈവവുമായുള്ള ബന്ധത്തിൽ വളരാൻ എന്നെ സഹായിക്കുമെന്ന് അന്ന് ഞാൻ മനസിലാക്കിയിരുന്നില്ല”.
അന്ന് എല്ലാ ഞായറാഴ്ചയും വല്യമ്മച്ചിയുമൊത്ത് ഞാൻ ദേവാലയത്തിൽ പോകും. വല്യമ്മച്ചിയിൽ നിന്നാണ് വിശ്വാസത്തിന്റെ ബാലപാഠങ്ങൾ ഞാൻ അഭ്യസിച്ചത്. എനിക്ക് 12 വയസുള്ളപ്പോൾ എന്റെ സഹോദരി മരിച്ചു. എന്റെ ജീവിതം മാറ്റിമറിച്ച ഒരു സംഭവമായിരുന്നു അത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ദൈവത്തിന്റെ ‘റോൾ’ എന്താണെന്നും ഞാൻ ചിന്തിച്ചു തുടങ്ങി. കുറെ വർഷക്കാലം ഞാൻ വിഷമിച്ച് ദൈവത്തെ എന്റെ ജീവിതത്തിൽ നിന്ന് അകറ്റി നിറുത്തുകയും ചെയ്തു. എന്നാൽ അവൻ വിശ്വസ്തതയോടെ ക്ഷമാപൂർവ്വം എനിക്കായി കാത്തിരുന്നു. ക്രമേണ ദൈവത്തിന്റെ സൗഖ്യവും ക്ഷമയും ഞാൻ അനുഭവിച്ചു.
കോളജിൽ വച്ച് ഞാൻ ബൈബിൾ കോഴ്‌സിന് ചേർന്നു. ദൈവത്തിന്റെ വചനം എന്നെ ശാന്തത കൊണ്ട് നിറച്ചു. അവനുമായി കൂടുതൽ അടുത്ത ബന്ധത്തിനായുള്ള ദാഹം എന്നിൽ വളർന്നുവന്നു. ദൈവത്തോട് ചോദ്യങ്ങൾ ചോദിക്കുന്നതും വിശുദ്ധ ഗ്രന്ഥത്തിൽ അതിനുള്ള ഉത്തരം തേടുന്നതും എന്നെ വിശ്വാസത്തിൽ വളർത്തുന്നുണ്ടെന്ന് ഞാൻ മനസിലാക്കി. ഇന്ന് യേശുവിലുള്ള വിശ്വാസമാണ് ഭാവിയെക്കുറിച്ച് എനിക്ക് പ്രത്യാശ നല്കുന്നത്. നല്ലതും മോശവുമായ എല്ലാ സമയങ്ങളിലും അവനെന്നെ കാക്കുമെന്നും വിശ്വസ്തനായിരിക്കുമെന്നും എനിക്കറിയാം.
ദൈവത്തോട് എന്റെ മുമ്പേ നടക്കണമേ എന്ന് ഞാൻ പ്രാർഥിക്കുന്നു. എന്റെ കഴിവിനൊത്ത വിധത്തിൽ ഒരോ മത്സരവും കളിക്കുമ്പോൾ ദൈവം എനിക്ക് തന്ന സാധ്യതകളെയും വിജയങ്ങളെയും ഞാൻ നന്ദിയോടെ അനുസ്മരിക്കും. പാപം ചെയ്യാതെ ശരിയായിട്ടുള്ളത് പ്രവർത്തിച്ച് അവിടുത്തേക്ക് പ്രീതികരമായ ഒരു ജീവിതം നയിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
സാഹചര്യങ്ങൾ പ്രതികൂലമെന്ന് കരുതുന്ന അവസരങ്ങളിലും ദൈവം ശക്തി നല്കുന്നു. ഉല്പത്തിയിൽ തലമുറകളുടെ പിതാവാക്കുമെന്ന് ദൈവം അബ്രാഹത്തോട് വാഗ്ദാനം ചെയ്തത് നാം കാണുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും അബ്രാഹത്തിന്റെ ഭാര്യയായ സാറാ ഗർഭം ധരിക്കുകയോ കുട്ടികൾക്ക് ജൻമം നല്കുകയോ ചെയ്തില്ല. അബ്രാഹത്തിന് നൂറ് വയസായപ്പോഴും ദൈവത്തിന്റ വാഗ്ദാനം അബ്രാഹം അവിശ്വസിച്ചില്ല. മറിച്ച് അദ്ദേഹം വിശ്വാസത്തിൽ കൂടുതൽ ദൃഡതയുള്ളവനാവുകയും ദൈവത്തിന് മഹത്വം കൊടുക്കുകയുമാണ് ചെയ്തത്. ഇത്തരത്തിൽ ദൈവത്തിന്റെ വചനത്തിൽ വിശ്വസിക്കുന്നവരെ ദൈവം അനുഗ്രഹിക്കാതെ വിടുകയില്ല എന്നാണ് എന്റെ ജീവിതം എന്നെ പഠിപ്പിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *