ബെയ്ജിംഗ്: ഒരുവശത്ത് വത്തിക്കാനുമായുള്ള ചർച്ചകൾ പുരോഗമിക്കുമ്പോഴും മറുവശത്ത് മതനിയമങ്ങൾ കൂടുതൽ കർക്കശമാക്കാനുള്ള ചൈനീസ് സർക്കാരിന്റെ തീരുമാനം ചൈനീസ് കത്തോലിക്കരെ ആശങ്കയിലാഴ്ത്തുന്നു. വിദേശരാജ്യങ്ങളുമായുള്ള ബന്ധങ്ങളിൽ കൂടുതൽ നിയന്ത്രണമേർപ്പെടുത്തുന്നതും എല്ലാ അനധികൃത പ്രവർത്തനങ്ങൾക്കും കഠിന പിഴ ചുമത്തുന്നതുമായ പുതിയ നിയമം കത്തോലിക്കസഭയുടെ പ്രവർത്തനങ്ങൾക്ക് വിഘാതമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മതനിയമങ്ങളെ ദേശീയ സുരക്ഷയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള പുതിയ നിയമനിർമാണം മുമ്പുള്ളതിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് കാരണമാകുമെന്ന് ഹോങ്കോംഗ് രൂപത ഹോളി സ്പിരിറ്റ് പഠനകേന്ദ്രം ഡയറക്ടർ ആന്റണി ലാം പറഞ്ഞു. ഇപ്പോൾ തന്നെ നിയമസാധുതയില്ലാതെ പ്രവർത്തിക്കുന്ന അധോതലസഭയെക്കാൾ കൂടുതൽ ഗവൺമെന്റ് അംഗീകാരമുള്ള പൊതുക്രൈസ്തവസമൂഹത്തെയാകും പുതിയ നിയമങ്ങൾ കൂടുതൽ ബാധിക്കുന്നത്.
പൗരൻമാർക്ക് മതസ്വാതന്ത്ര്യമുണ്ടെന്നും മതത്തിൽ വിശ്വസിക്കുന്നതിന്റെ പേരിൽ ആരോടും വിവേചനം പാടില്ലെന്നും തത്വത്തിൽ പുതിയ നിയമം അനുശാസിക്കുന്നുണ്ട്. എന്നാൽ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ നടത്തുന്ന തീർത്ഥാടനം പോലുള്ള മതചടങ്ങുകൾക്ക് ഭീമമായ തുകയാണ് പിഴയിനത്തിൽ പുതിയ നിയമം ചുമത്തുന്നത്. അതുപോലെ വിദേശത്ത് നിന്നുള്ള പുരോഹിതർക്ക് ചൈനയിൽ പ്രവർത്തിക്കുന്നതിനും കൂടുതൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഭീകരത പോലുള്ള പ്രശ്‌നങ്ങളും വെല്ലുവിളികളും പ്രാദേശിക തലത്തിലും അന്താരാഷ്ട്ര തലത്തിലും ഉയർന്നുവരുന്ന പശ്ചാത്തലത്തിലാണ് മതനിയമങ്ങൾ പരിഷ്‌കരിക്കുന്നതെന്ന് ജിൻഡെ ചാരിറ്റിസ് എന്ന സന്നദ്ധസംഘടയുടെ ഡൈയറക്ടർ ഫാ. പോൾ ഹാൻ ക്വിംഗ്പിംഗ് പറഞ്ഞു. ഒരു കാര്യത്തിൽ പുതിയ നിയമങ്ങൾ നല്ലതാണ്. എന്തൊക്കെ ചെയ്യാം ഏതൊക്കെയാണ് ചെയ്തുകൂടാത്തത് എന്ന് പുതിയ നിയമത്തിൽ കൃത്യമായ നിർവചനമുണ്ട്. പക്ഷെ ഇവ മതസമൂഹങ്ങൾക്ക്, പ്രത്യേകിച്ചും ആഗോളസ്വഭാവം പുലർത്തുന്ന കത്തോലിക്ക സഭയ്ക്ക് കൂടുതൽ നിയന്ത്രണങ്ങളും വെല്ലുവിളികളും ഉയർത്തും; ഫാ. പോൾ വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *