വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പ ആരംഭിച്ച, വത്തിക്കാൻ കൂരിയയുടെ പരിഷ്‌ക്കരണം അഭംഗുരം തുടരുന്നു. അതിന് ഏറ്റവും പുതിയ ഉദാഹരണാണ്, റോമൻ റോട്ടയിൽ പുതിയ അംഗങ്ങളെ നിയമിച്ച പേപ്പൽ നടപടി. ബനഡിക്ട് 16^ാമൻ പാപ്പായുടെ കാലത്ത് നിയമനം ലഭിച്ച ഉദ്യോഗസ്ഥരുടെ കാലാവധി അവസാനിച്ചുകൊണ്ടിരിക്കുന്ന അവസരത്തിൽ സഭാനവീകരണ പദ്ധതിയുടെ ഭാഗമായി തന്റെ ആശയങ്ങൾക്ക് ചേർന്നവരെ നിയമിക്കുകയാണ് പാപ്പ.
ജൂലൈ ഒന്നിന് കർദിനാൾ ലൂയിസ് ലഡാരിയയെ വിശ്വാസതിരുസംഘം തലവനായി നിയമിച്ചതും ജൂലൈ 18ന് ഫാ. ജിയാക്കോമോ മൊറാണ്ടിയെ വിശ്വാസ തിരുസംഘം സെക്രട്ടറിയായി നിയമിച്ചതും സഭാനവീകരണ നടപടികളുടെ ഭാഗമാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. റോമൻ റോട്ടയിലെ നിയമനം പാപ്പ പ്രഖ്യാപിച്ചത് ജൂലൈ 20നാണ്.
ഫാ. പിയറാഞ്ചലോ പിയട്രാകാറ്റെല്ലാ, ഫാ. ഹാൻസ്പീറ്റർ ഫിഷർ എന്നിവരെയാണ് റോമൻ റോട്ടയിലെ പുതിയ അംഗങ്ങളായി പാപ്പ നാമനിർദേശം ചെയ്തത്. ഇറ്റലിലെ ടോറോന്റാ രൂപതാംഗമായ ഫാ. പിയട്രാകാറ്റെല്ലായ്ക്കാണ് റോമൻ റോട്ട ഓഫീസിന്റെ നിയന്ത്രണം. ജർമനി ബ്ലാക്ക് ഫോറസ്റ്റിലെ ഫ്രീബർഗ് അതിരൂപതാംഗമായ ഫാ. ഫിഷർ റോമൻ റോട്ടയിലെ ഓഡിറ്ററാണ്. ജഡ്ജിമാരെയാണ് ഓഡിറ്റർ എന്ന് വിളിക്കുന്നത്. ആകെ 10 ഓഡിറ്റർമാരാണ് കോടതിയിലുള്ളത്.
റോമൻ റോട്ട, അപ്പോസ്‌തോലിക് പെനിറ്റെൻഷ്യറി, അപ്പസ്‌തോലിക് സിഗ്‌നാച്ചുറ എന്നിവയാണ് കത്തോലിക്കാ സഭയുടെ സമ്പൂർണ നീതിന്യായ വ്യവസ്ഥയിൽ ഭാഗഭാക്കായിട്ടുള്ളത്. 13^ാം നൂറ്റാണ്ടിൽ നിലവിൽ വന്നതെന്ന് കരുതപ്പെടുന്ന റോമൻ റോട്ട പാശ്ചാത്യ ലോകത്തെ ഏറ്റവും പഴയ നീതിന്യായ സംവിധാനമാണ്. വൃത്താകൃതിയിലുള്ള റൂമിലിരുന്നാണ് ജഡ്ജിമാർ വാദങ്ങൾ കേൾക്കുന്നതിനാലാണ് ‘റോട്ടാ’ (ചക്രം) എന്ന പേർ ഈ കോടതിക്ക് ലഭിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *