വത്തിക്കാൻ: ക്രിസ്തുവിലൂടെ ദൈവജനത്തെ പുതിയ സൃഷ്ടി എന്ന രഹസ്യത്തിലേയ്ക്ക് നയിക്കാൻ ദൈവപിതാവിന് വിശുദ്ധ യൗസേപ്പിനെ ആവശ്യമായിരുന്നുവെന്ന് ഫ്രാൻസിസ് പാപ്പ. അന്ധകാരം നിറഞ്ഞ വഴികളിലൂടെ, ദൈവത്തിൻറെ സ്വരം ശ്രവിച്ചുകൊണ്ട്, മൗനമായി നടക്കേണ്ടതെങ്ങനെയെന്ന് അറിഞ്ഞ വി. യൗസേപ്പ് ദൈവത്തിൻറെ പിതൃ ഛായ ഏറ്റവാങ്ങിയവനാണ് പാപ്പ പറഞ്ഞു. കഴിഞ്ഞ ദിവസം സാന്താമാർത്താ കപ്പേളയിലർപ്പിച്ച പ്രഭാതബലിമധ്യേ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
“എലിസബത്തിനെ ശുശ്രൂഷിച്ച ശേഷം മടങ്ങിയെത്തിയ മറിയത്തിൽ മാതൃത്വത്തിൻറെ അടയാളങ്ങൾ ദൃശ്യമായിത്തുടങ്ങിയപ്പോൾ യൗസേപ്പിന് ഒന്നും വ്യക്തമാകുന്നുണ്ടായിരുന്നില്ല. മറിയം ദൈവത്തിൻറെ ഒരു സ്ത്രീയാണെന്നു മാത്രം അദ്ദേഹം വിശ്വസിച്ചു. അതുകൊണ്ട്, അവളെ പരസ്യമായി കുറ്റപ്പെടുത്താതെ, രഹസ്യത്തിൽ ഉപേക്ഷിക്കാൻ തീരുമാനിച്ച അദ്ദേഹത്തിന് കർത്താവിൻറെ ഇടപെടലുണ്ടായി”. പാപ്പ പറഞ്ഞു.
“എഴുന്നേൽക്കുക, ഇത് ബൈബിളിൽ ദൗത്യം തുടങ്ങാനുള്ള ആഹ്വാനമാണ്. ജോസഫ് ഒരിക്കലും തൻറെ പ്രശ്‌നങ്ങളിൽ സുഹൃത്തുക്കളിൽ നിന്നു സമാശ്വാസം തേടുന്നില്ല. മനശാസ്ത്രജ്ഞൻറെ അടുത്തും പോകുന്നില്ല. ആ സാഹചര്യത്തെ അദ്ദേഹം ഏറ്റെടുക്കുകയാണ്. രണ്ടുകാര്യങ്ങളാണ് അദ്ദേഹം ഏറ്റെടുത്തത്, പിതൃത്വവും, രഹസ്യവും. ഈ പിതൃത്വം ബൈബിളിലെ വംശാവലിയിൽ കാണുന്നു, അവൻ ജോസഫിൻറെ മകനാണെന്നു കരുതപ്പെട്ടു. യൗസേപ്പിൻറേതല്ലാത്ത ഒരു പിതൃത്വം ഏറ്റെടുത്തു. ദൈവത്തിൽനിന്നു ലഭിച്ച പിതൃത്വം ഒരു വാക്കുപോലും ഉരിയാടാതെ, അനുസരണയോടെ ഏറ്റെടുക്കുകയായിരുന്നു വിശുദ്ധ യൗസേപ്പ്. അങ്ങനെ പിതാവായ ദൈവത്തിൻറെ ഛായ, നിഴൽ യൗസേപ്പിൽ വീണു. മനുഷ്യനായ ദൈവപുത്രൻ അദ്ദേഹത്തെ പിതാവേ എന്നു വിളിച്ചു. ആ പിതാവിലൂടെ ദൈവപിതാവിനെ അറിഞ്ഞു”. പാപ്പ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *