വത്തിക്കാൻ: പ്രവാചകസമാനമായ ദൗത്യമാണ് റെഡ്‌ക്രോസ് സംഘടനയുടേതെന്നും ആധുനിക ലോകത്തിന് അത് അത്യന്താപേക്ഷിതമാണെന്നും ഫ്രാൻസിസ് പാപ്പ. ഇറ്റാലിയൻ റെഡ്‌ക്രോസിലെ ഏഴായിരത്തോളം അംഗങ്ങളെ വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇറ്റലിയിലും ലോകമെങ്ങും നിസ്തുലമായ സേവനങ്ങളാണ് റെഡ്‌ക്രോസ് ചെയ്യുന്നതെന്നും പാപ്പ പറഞ്ഞു.
“ഭൂമികുലുക്കം, മറ്റ് പ്രകൃതി ദുരന്തങ്ങൾ പോലെയുള്ള വ്യത്യസ്തമായ സാഹചര്യത്തിൽ നിസ്വാർത്ഥ സേവമനുഷ്ഠിക്കുന്നവരെന്ന നിലയിൽ റെഡ്‌ക്രോസ് ഓരോ പൗരന്റെയും നന്ദിയർഹിക്കുന്നുണ്ട്. തിരിച്ചറിയപ്പെടാത്തതും പ്രശസ്തരല്ലാത്തതുമായ സഹായം അത്യാവശ്യമുള്ള കുട്ടികൾ, വയോധികർ, സ്ത്രീ പുരുഷന്മാർ എന്നിവരിലേയ്ക്കാണ് മനുഷ്യത്വം എന്ന നന്മ ചൊരിയേണ്ടത്”; പാപ്പ പറഞ്ഞു
“സുവിശേഷത്തിലെ നല്ല സമരിയാക്കാരനെപ്പോലെ ആവശ്യക്കാരനോട് നിഷ്പക്ഷതാ മനോഭാവം ഉണ്ടാകണം. അതുപോലെ തന്നെ ആരുടെയും പക്ഷം ചേരാതെ ആവശ്യക്കാർക്കെല്ലാം തുല്യനീതി നൽകുവാനും റെഡ്‌ക്രോസ് കടപ്പെട്ടിരിക്കുന്നു. ആധുനിക സമൂഹത്തിന്റെ രീതിയ്ക്ക് എതിരാണ് ഈ നിയമങ്ങൾ. മത്സരബുദ്ധിയും വിദ്വേഷമനോഭാവവും ഇല്ലാതെ സൗഹൃദത്തിന്റെ കണ്ണിലൂടെ അപരനെ നോക്കുന്നവർക്കേ മികച്ച സേവനത്തിലൂടെ മികച്ച ലോകത്തിന് രൂപം നൽകാനാകൂ”;പാപ്പ പറഞ്ഞു.
അന്താരാഷ്ട്ര റെഡ്‌ക്രോസ് സംഘടനയോടു ചേർന്നുനിന്ന് ദുരിതങ്ങളിൽ ആശ്വാസം നൽകാനും ജനങ്ങൾക്കിടയിൽ പരസ്പര ധാരണയും സൗഹൃദവും സഹകരണവും സമാധാനവും വളർത്താനുമുള്ള പദ്ധതികൾ വികസിപ്പിക്കണമെന്നും പാപ്പ അംഗങ്ങളോട് ആവശ്യപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *