ന്യൂഡൽഹി: രാജ്യമെമ്പാടും മെയ് മാസം മുതൽ അടുത്ത മെയ് മാസം വരെ പ്രത്യേക മധ്യസ്ഥപ്രാർഥന ശുശ്രൂഷ നടക്കും. കത്തോലിക്ക കരിസ്മാറ്റിക്ക് ശുശ്രൂഷകളെ ഏകോപിപ്പിക്കുന്ന എൻസിസിആർഎസിന്റെ നേതൃത്വത്തിൽ ധ്യാനങ്ങൾ, മധ്യസ്ഥപ്രാർഥന, ഉപവാസപ്രാർഥന, നിത്യാരാധന, ജാഗരണപ്രാർഥനകൾ, ചെയിൻ മധ്യസ്ഥപ്രാർഥന എന്നിവയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ കാലഘട്ടത്തിൽ നടത്തപ്പെടുന്നത്.
ഫെബ്രുവരി മാസത്തിൽ ബംഗളൂരൂവിൽ നടന്ന സിബിസിഐ സമ്മേളനത്തിൽ ഇത്തരമൊരു പ്രാർഥനായജ്ഞം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് നാഷണൽ സർവീസ് ടീം ചെയർമാൻ സിറിൾ ജോൺ ബിഷപ്പുമാരോട് വിശദീകരിച്ചിരുന്നു. തുടർന്ന് മാർച്ച് മാസത്തിൽ ഗോവയിൽ നടന്ന കരിസ്മാറ്റിക്ക് നേതാക്കളുടെ സമ്മേളനത്തിൽ ഏഴ് റീജിയണുകളിലുള്ള ഇന്ത്യയിലെ 174 രൂപതകളെയും ഉൾപ്പെടുത്തിക്കൊണ്ട് ഇന്ത്യക്കുവേണ്ടി ജറീക്കോ പ്രാർഥന നടത്താൻ തീരുമാനമായി. നവംബർ 21-ന് മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ പ്രവാചക മധ്യസ്ഥപ്രാർഥന ശുശ്രൂഷകർക്കായി നടത്തുന്ന ‘പുഷ് 2018’ സമ്മേളനത്തോടെ അവസാനിക്കുന്ന വിധത്തിലാണ് ജറീക്കോ പ്രാർഥന ക്രമീകരിച്ചിരിക്കുന്നത്.
ജോഷ്വായുടെ പുസ്തകത്തിലെ ആറാം അധ്യായത്തിൽ വിവരിച്ചിരിക്കുന്ന വിധത്തിൽ ദൈവം പറഞ്ഞതനുസരിച്ച് ജോഷ്വ ജറീക്കോ കോട്ടയ്ക്ക് ചുറ്റും നടത്തിയ പ്രാർഥനയുടെ ശൈലിയിയിലാണ് ജറീക്കോ പ്രാർഥന ക്രമീകരിച്ചിരിക്കുന്നത്. ‘ആബാ, ഞങ്ങളുടെ ദേശത്തെ അനുഗ്രഹിക്കണമേ’ എന്നതാണ് പ്രാർഥനാ വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്. എല്ലാ രൂപതകളിലെയും കത്തീഡ്രൽ ദൈവാലയത്തിൽ പരമാവധി ആളുകൾക്ക് പങ്കെടുക്കാൻ സാധിക്കുന്ന വിധത്തിൽ ജറീക്കോ പ്രാർഥന നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിൻപ്രകാരം ഒാരോ റീജിയണിലും എത്ര രൂപതകളുണ്ടോ അത്രയും ദിവസം കൊണ്ടാണ് ആ റീജിയണിലെ ജറീക്കോ പ്രാർഥന സമാപിക്കുന്നത്.
പ്രാർഥന നടത്തുന്ന കത്തീഡ്രൽ ദൈവാലയത്തിൽ രൂപതയിലെ ബിഷപ്പിന്റെയോ ആർച്ച്ബിഷപ്പിന്റെയോ നേതൃത്വത്തിൽ ദിവ്യബലിയും ദിവ്യകാരുണ്യത്തിന്റെ മുമ്പിലുള്ള മധ്യസ്ഥപ്രാർഥനയും ആശീർവാദവും നടത്തപ്പെടും. കത്തീഡ്രലിൽ ജറീക്കോ പ്രാർഥന നടക്കുന്ന അതേ ദിവസത്തിലോ അതിന് മുമ്പുള്ള ദിവസങ്ങളിലോ അതിന് ശേഷമുള്ള ദിവസങ്ങളിലോ റൊട്ടേഷൻ അടിസ്ഥാനത്തിൽ രൂപതയിലെ എല്ലാ ഇടവകകളിലും ജറീക്കോ പ്രാർഥന രൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും. ഈ വിവരങ്ങൾ വ്യക്തമാക്കിക്കൊണ്ട് എല്ലാ രൂപതകളിലെയും ബിഷപ്പുമാർക്ക് നാഷണൽ കരിസ്മാറ്റിക്ക് ഓഫീസിൽ നിന്ന് കത്ത് അയച്ചിട്ടുണ്ട്.
നിയോഗങ്ങൾ
$ രാജ്യത്തിന്റെ ആത്മീയവും രാഷ്ട്രീയവും സാമ്പത്തികവുമായ സുസ്ഥിതിക്ക് $ ഭീകരത, അഴിമതി തുടങ്ങിയ എല്ലാ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും രാജ്യത്ത് നിന്ന് നിർമാർജ്ജനം ചെയ്യുവാൻ $ ദേശീയ, സംസ്ഥാന, ജില്ലാ, വില്ലേജ് തലത്തിലുള്ള എല്ലാ അധികാരികളും ദൈവഹിതം മനസിലാക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും $ നേതാക്കൻമാരുടെ തിരഞ്ഞെടുപ്പിൽ വിവേകവും ജ്ഞാനവും പൗരൻമാർ ഉപയോഗിക്കുന്നത് വഴിയായി രാജ്യത്തെ ഭരണഘടനയോട് വിശ്വസ്തത പുലർത്തിക്കൊണ്ട് സ്‌നേഹം, സമാധാനം, സഹിഷ്ണുത, നീതി തുടങ്ങിയ മൂല്യങ്ങൾ പുലർത്തുന്ന നേതാക്കൻമാർ തിരഞ്ഞെടുക്കപ്പെടുവാൻ $ സഭയുടെ ആത്മീയ ഉന്നമനത്തിന്-വൈദികരും അല്മായരും പ്രത്യേകിച്ച് യുവജനങ്ങളും കൗമാരക്കാരും വിശുദ്ധിക്കും മിഷനും വേണ്ടി യത്‌നിക്കുന്ന ശക്തരായ സുവിശേഷ സാക്ഷികളാകുവാൻ.
Leave a Comment
Your email address will not be published. Required fields are marked with *