വാഷിംഗ്ടൺ ഡി.സി: സുപ്രശസ്ത വചനപ്രഘോഷകൻ ബില്ലി ഗ്രഹാം നിർവഹിച്ച സുവിശേഷവത്ക്കരണ ദൗത്യത്തിന്റെ നേർക്കാഴ്ചകൾക്കൊപ്പം അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതരേഖയും വരച്ചുകാട്ടുന്ന പ്രദർശനം ‘ബില്ലി ഗ്രഹാം എക്‌സിബിറ്റ്’ ശ്രദ്ധ നേടുന്നു. തലസ്ഥാനനഗരിയായ വാഷിംഗ്ടൺ ഡി.സിയിലെ ബൈബിൾ മ്യൂസിയത്തിൽ (മ്യൂസിയം ഓഫ് ബൈബിൾ) ക്രമീകരിച്ച അപൂർവ ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും ബില്ലിയെ വീണ്ടും കാണാനും കേൾക്കാനുമായി നിരവധി പേരാണ് ഓരോ ദിവസവും ഇവിടേക്ക് എത്തുന്നത്. 2017 ജനുവരി 27വരെ പ്രദർശനം ക്രമീകരിച്ചിട്ടുണ്ടെങ്കിലും വരുംദിനങ്ങളിൽതന്നെ സന്ദർശകപ്രവാഹം ഇപ്പോഴത്തേതിന്റെ ഇരട്ടിയിലധികമാകുമെന്നാണ് സൂചനകൾ.
ഗ്രഹാമിന്റെ സ്വകാര്യ ബൈബിളും അദ്ദേഹത്തിൻറെ ഫോട്ടോഗ്രാഫർ റെസ് ബുസ്ബി പകർത്തിയ ചിത്രങ്ങളും പ്രദർശനത്തിന്റെ ഭാഗമാണ്. അമേരിക്കൻ സംസ്‌കാരത്തിൽ ധാർമിക മൂല്യങ്ങൾക്ക് സംഭവിച്ച ജീർണത, നിരീശ്വരവാദം ഉയർത്തിപ്പിടിക്കുന്ന കമ്മ്യൂണിസം, അവയെ വളർത്താൻ ശ്രമിക്കുന്ന സാത്താന്റെ മൂലശക്തികൾ എന്നിവയ്‌ക്കെതിരെ ബില്ലി ഗ്രഹാം ശബ്ദമുയർത്തിയതിനെ കുറിച്ചുമുള്ള ചരിത്രരേഖകൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബൈബിൾ മ്യൂസിയം, ബില്ലി ഗ്രഹാം ഇവാൻജെലിസ്റ്റിക്ക് അസോസിയേഷൻ എന്നിവരുടെ സംയുക്ത സംരംഭമാണ് പ്രദർശനം. ബൈബിളിന്റെ സ്വാധീനം ലോകത്തിന് മനസിലാക്കി കൊടുക്കുക എന്ന മ്യൂസിയത്തിന്റെ ദൗത്യത്തോട് ചേർന്നുപോകുന്നതാണ് പുതിയ പ്രദർശനമെന്ന് മ്യൂസിയത്തിന്റെ ചുമതല വഹിക്കുന്ന അന്തോണി ഷ്മിഡ്ത് അഭിപ്രായപ്പെട്ടു. അമേരിക്കയുടെ വിശ്വാസപരമായ സാഹചര്യങ്ങളെ മാത്രമല്ല ലോകത്തെ മുഴുവനായി ബില്ലി ഗ്രഹാം സ്വാധീനിച്ചിട്ടുണ്ടെന്നും അന്തോണി ഷ്മിഡ്ത് കൂട്ടിച്ചേർത്തു.
ഇരുപതാം നൂറ്റാണ്ട് ദർശിച്ച ഏറ്റവും തീക്ഷ്ണമതിയായ മിഷണറിയും സഭാഭേദമില്ലാതെ ക്രൈസ്തവ സമൂഹം ആദരവോടെ ശ്രവിച്ച സുവിശേഷപ്രഘോഷകനുമായ ബില്ലി ഗ്രഹാം (99) ഇക്കഴിഞ്ഞ ഫെബ്രുവരി 21നാണ് ഇഹലോകവാസം വെടിഞ്ഞത്. വചന വേദികളിലൂടെയും മാധ്യമാധിഷ്~ിത ശുശ്രൂഷകളിലൂടെയും ലക്ഷക്കണക്കിനാളുകളെയാണ് അദ്ദേഹം ക്രിസ്തുവിന് നേടിക്കൊടുത്തത്. ഏതാണ്ട് 185ൽപ്പരം രാജ്യങ്ങളിൽ സുവിശേഷവുമായി എത്തിയ അദ്ദേഹത്തെപ്പോലെ ക്രിസ്തുവിനെ സമ്മാനിച്ച മിഷണറിമാർ ആധുനിക ലോകത്ത് വേറെയുണ്ടാവില്ല. 215 മില്യൻ ആളുകളിലേക്കാണ് അദ്ദേഹം ക്രിസ്തുസന്ദേശം പകർന്നത്.
Leave a Comment
Your email address will not be published. Required fields are marked with *