ന്യൂജേഴ്‌സി: ഇറ്റലിയിലെ പാദുവ ബസിലിക്കയിൽ പൂജ്യമായി സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പിനെ വരവേൽക്കാൻ സോമർസെറ്റ് സെന്റ് തോമസ് ഫൊറോനാ ദൈവാലയം ഒരുങ്ങുന്നു. ഒക്ടോബർ നാലു മുതൽ 14വരെ ഫ്രാൻസിസ്‌കൻ സഭ അമേരിക്കയിൽ സംഘടിപ്പിച്ചിരിക്കുന്ന തിരുശേഷിപ്പ് പ്രയാണത്തിന്റെ ഭാഗമായി ഒക്‌ടോബർ 12നാണ് തിരുശേഷിപ്പ് സോമർസെറ്റിൽ പൊതുവണക്കത്തിനെത്തിക്കുന്നത്.
വിശുദ്ധന്റെ വാരിയെല്ലിന്റെ ഭാഗം, കവിളിലെ ത്വക്കിന്റെ ഭാഗം എന്നിവ അടങ്ങുന്ന തിരുശേഷിപ്പ് പേടകമാണ് പൊതുവണക്കത്തിന് കൊണ്ടുവരുന്നത്. 1995 ജനുവരിയിൽ പോർച്ചുഗലിലെ കോയിമ്പ്രയിൽ കർമലീത്താ സന്യാസിനി സമൂഹത്തിന്റെ ആസ്ഥാനത്ത് എത്തിച്ചപ്പോൾ ഫാത്തിമാ ദർശനം ലഭിച്ച സിസ്റ്റർ ലൂസിയ ചുംബിച്ച അതേ തിരുശേഷിപ്പ് ഭാഗം തന്നെയാണിത്.
12ന് വൈകിട്ട് 3:00 മുതൽ 9:00 വരെ തിരുശേഷിപ്പ് ഇടവകാംഗങ്ങളുടെയും മറ്റു തീർത്ഥാടകരുടെയും പൊതുവണക്കത്തിനായി സോമർസെറ്റ് ദൈവാലയത്തിൽ ഉണ്ടായിരിക്കും. പൊതുവണക്കത്തോടനുബന്ധിച്ച് ദിവ്യബലി അർപ്പണവും വിശുദ്ധ അന്തോനീസിന്റെ നൊവേനയും ക്രമീകരിച്ചിട്ടുണ്ടെന്ന് വികാരി ഫാ. ലിഗോറി ഫിലിപ്‌സ് അറിയിച്ചു.
മെസഞ്ചർ ഓഫ് സെന്റ് ആന്റണി മാസികയുടെ എക്‌സിക്യൂട്ടീവ് എഡിറ്റർ ഫാ. മരിയോ കോണ്ടെ യാണ് അമേരിക്കയിൽ വിവിധ ദൈവാലയങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന തിരുശേഷിപ്പ് പര്യടനത്തിന് നേതൃത്വം കൊടുക്കുന്നത്.
വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് ലോകമെങ്ങും എത്തിക്കാൻ 1995 മുതൽ അക്ഷീണ പരിശ്രമം നടത്തുന്ന മിഷണറിയാണ് ഫാ. മരിയോ. 197ൽ കൺവെഞ്ച്വൽ ഫ്രാൻസിസ്‌കൻ സഭയിൽ ചേർന്ന അദ്ദേഹം 1984 ഡിസംബർ 22നാണ് വൈദികനായി അഭിഷിക്തനായത്.
Leave a Comment
Your email address will not be published. Required fields are marked with *