വത്തിക്കാൻ സിറ്റി: 2018ലെ റാറ്റ്സിംഗർ അവാർഡുകൾ സമ്മാനിക്കാൻ വത്തിക്കാൻ നഗരം ഒരുങ്ങി. നവംബർ 17ന് ക്ലെമന്റൈൻ ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ഫ്രാൻസിസ് പാപ്പയാണ് പുരസ്‌കാരങ്ങൾ സമ്മാനിക്കുക. ബവേറിയയിൽനിന്നുള്ള മരിയാന്ന ഷ്ലൂസർ, സ്വിറ്റ്സർലൻഡിൽനിന്നുള്ള മാരിയോ ബോഡോ എന്നിവരാണ് പാപ്പ എമരിത്തൂസ് ബനഡിക്ട് 16-ാമന്റെ നാമധേയത്തിലുള്ള ‘റാറ്റ്സിംഗർ അവാർഡി’ന്റെ എട്ടാം പതിപ്പിന് അർഹരായത്.
വിവിധ വിഷയങ്ങളിലുള്ള പാണ്ഡിത്യവും ഗഹനമായ കൃതികളും പ്രബന്ധങ്ങളുമാണ് 59 വയസുകാരി മരിയാന്ന ഷ്ലൂസറിനെ അവാർഡിന് അർഹയാക്കിയത്. ദൈവശാസ്ത്ര മേഖലയിലെ പൊതുവായ എഴുത്തുകൾ, മധ്യകാലഘട്ടത്തിലെ സഭാപിതാക്കന്മാരുടെ ആത്മീയതയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ്, ദൈവശാസ്ത്രം എന്നീ വിഷയങ്ങളെ സംബന്ധിച്ചുള്ള പഠനം എന്നിവ ഷ്ലൂസറിന്റെ ശ്രദ്ധേയമായ ചില കൃതികളാണ്. ക്രൈസ്തവികവും കലാസാംസ്‌ക്കാരിക മേന്മയുമ രാജ്യാന്തര നിലവാരവുമുള്ള സൃഷ്ടികളാണ് കലാകാരനും വാസ്തുശിൽപ്പിയുമായ മാരിയോ ബോഡോയെ അവാർഡിന് അർഹനാക്കിയത്. പാരീസിലെ ഐവറി കത്തീഡ്രൽ, ടൂറിനിലെ ദൈവാലയം, വെനീസിലെ സാൻ ജോർജിയോയിൽ ഇപ്പോൾ നടക്കുന്ന രാജ്യാന്തര പ്രദർശനത്തിലെ ‘വത്തിക്കാൻ പവിലിയൻ’ എന്നിവ ബോടോയുടെ ശ്രദ്ധേയമായ സൃഷ്ടികളാണ്.
ബനഡിക്ട് 16-ാമൻ പാപ്പയുടെ ദൈവശാസ്ത്രപഠനങ്ങളും പ്രബോധനങ്ങളും എല്ലാകാലത്തുമുള്ള ജനങ്ങൾക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2010ൽ വത്തിക്കാനിൽ സ്ഥാപിതമായ സംരംഭമാണ് ‘റാറ്റ്സിംഗർ ഫൗണ്ടേഷൻ’. ബനഡിക്ട് 16-ാമൻ പാപ്പയുടെ ജ്ഞാനസ്നാന നാമമാണ് ജോസഫ് റാറ്റ്സിംഗർ.
Leave a Comment
Your email address will not be published. Required fields are marked with *