അൾജീരിയ: വടക്കൻ ആഫ്രിക്കൻ രാജ്യമായ അൾജീരിയിയൽ ആഭ്യന്തര യുദ്ധത്തിനിടെ തീവ്രവാദികൾ ക്രൂരമായി വധിച്ച ബിഷപ്പ് പൈരെ ക്ലാവെരെ ഉൾപ്പടെ 19 രക്തസാക്ഷികളെ ഡിസംബർ എട്ടിന് കത്തോലിക്കാസഭ വാഴ്ത്തപ്പട്ടവരായി പ്രഖ്യാപിക്കും. അൾജീരിയയുടെ വടക്കുപടിഞ്ഞാറുള്ള തുറമുഖ നഗരമായഒറാനിലെ ഔർ ലേഡി ഓഫ് ഹോളി ഷ്രൈൻ ദൈവാലയത്തിലാണ് പ്രഖ്യാപന തിരുക്കർമങ്ങൾ.
ഫ്രാൻസിസ് പാപ്പയുടെ പ്രതിനിധി കർദിനാൾ ആഞ്ചലോ ബെക്കിയോയാണ് മുഖ്യകാർമികത്വം വഹിക്കുക. ഇതാദ്യമായി, ഒരു മുസ്ലിം രാജ്യത്ത് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടക്കുന്നു എന്നതും സവിശേഷതയാണ്. ചടങ്ങുകൾ നടത്താനുള്ള അനുമതി അൾജീരിയൻ ഭരണകൂടം നൽകിയെന്നും സഭയും അൾജീരിയയുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമായി തുടരുമെന്നും അൾജീരിയയിലെ ആർച്ച്ബിഷപ്പ് പോൾ ഡെഫാർഗസ് പറഞ്ഞു. സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റയും യഥാർത്ഥ ക്രിസ്തീയ ജീവിതത്തിന്റെയും ഉത്തമ മാതൃകകളാണ് അൾജീരിയൻ രക്തസാക്ഷികളെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തരകലാപം രൂക്ഷമായ 1994^ 96 കാലഘട്ടത്തിൽ കൊല്ലപ്പെട്ട ബിഷപ്പ് പിയറെ ക്ലാവരി ഉൾപ്പെടെ 19 പേരാണ് അൾത്താരവണക്കത്തിന് അർഹരാകുന്നത്. വൈദികരും സന്യസ്തരും അൽമായരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. അൾജീരിയയിൽ സേവനംചെയ്തിരുന്ന ഫ്രഞ്ച് ട്രാപ്പിസ്റ്റ് വൈദികരുടെ രക്തസാക്ഷിത്വം വിഷയമാക്കി പുറത്തിറങ്ങിയ ‘ഓഫ് ഗോഡ് ആൻഡ് മെൻ’ എന്ന ഫ്രഞ്ച് സിനിമ നിരവധി അവാർഡുകളാണ് വാങ്ങിക്കൂട്ടിയത്.
Leave a Comment
Your email address will not be published. Required fields are marked with *