വത്തിക്കാൻ സിറ്റി: പാരിസിൽ നടക്കാൻ പോകുന്ന 13ാമത് മാർച്ച് ഫോർ ലൈഫിൽ പങ്കെടുക്കുന്നവർക്കും സംഘാടകർക്കും പിന്തുണ പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ. ജീവനെതിരായുള്ള തിന്മയുടെ ശക്തികൾക്കെതിരെ പോരാടാൻ മാർച്ചിന് കഴിയണമെന്നും പാപ്പ ഉദ്ബോധിപ്പിച്ചു. മാർച്ച് ഫോർ ലൈഫിനുവേണ്ടി തയ്യാറാക്കിയ പ്രത്യേക സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഫ്രാൻസിലെ അപ്പസ്തോലിക്ക് നുൺഷെ ആർച്ച്ബിഷപ്പ് ലുജി വെന്റുറയാണ് പ്രവർത്തകരുമായി പാപ്പയുടെ സന്ദേശം പങ്കുവെച്ചതും. ജനുവരി 20നാണ് ഈ വർഷത്തെ മാർച്ച് ഫോർ ലൈഫ് പാരിസിൽ നടക്കുക.
ജീവന്റെ സംസ്‌ക്കാരം മാർച്ച് ഫോർ ലൈഫ് വഴി ലോകമെമ്പാടും പങ്കുവെയ്ക്കപ്പെടുന്നതുവഴി ലോകത്തു നിലനിൽക്കുന്ന തിന്മയുടെ ശക്തികളെ ചെറുത്തു നിൽക്കാൻ കഴിയണം. അങ്ങനെ ജീവന് സംരക്ഷണം നൽകുന്ന ഒരു സംസ്‌കാരം കെട്ടിപ്പെടുത്തണമെന്നും പാപ്പ സന്ദേശത്തിൽ പങ്കുവെച്ചു.
അമേരിക്കയിൽ ‘റോ വേഴ്‌സസ് വേഡ്’കേസിലൂടെ സുപ്രീം കോടതി ഗർഭച്ഛിദ്രത്തിന് നിയമസാധുത കൊടുത്തതിന്റെ പശ്ചാത്തലത്തിൽ 1973ലാണ് ആദ്യമായി അമേരിക്കയിൽ മാർച്ച് ഫോർ ലൈഫ് ആരംഭിക്കുന്നതും പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതും. അങ്ങനെ അമേരിക്കയിൽ ആരംഭിച്ച ഈ സംഘടന പിന്നീട് 2005ൽ പാരിസിൽ രൂപം കൊള്ളുകയും വിവിധ കാത്തലിക്ക് സംഘടനകളുടെ സഹകരണത്തോടെ പ്രൊ ലൈഫ് പ്രവർത്തനങ്ങൾ സജീവമാക്കുകയും ചെയ്തു. ഇന്ന് ആഗോളതലത്തിൽ ചർച്ച ചെയ്യുകയും ജനശ്രദ്ധ ആകർഷിക്കുന്നതുമായ ഒരു മുവ്മെന്റായി മാർച്ച് ഫോർ ലൈഫ് മാറിയിരിക്കുകയാണ്.