വത്തിക്കാൻ സിറ്റി: റോമിലെ ഏറ്റവും പ്രസിദ്ധമായ ട്രെവി ഫൗണ്ടെയ്‌നിൽ നിന്ന് ലഭിക്കുന്ന പണം സന്നദ്ധ സംഘടനയായ കാരിത്താസ് റോമിന് തന്നെയാണ് കൈമാറുന്നതെന്ന് വ്യക്തമാക്കി റോം മേയർ വിർജീനിയ റാഗി. ട്രെവി ഫൗണ്ടെയ്‌നിൽ നിന്ന് ലഭിക്കുന്ന തുക നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ് മേയർ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
2001ൽ റോമിൽ സ്ഥാപിതമായ സന്നദ്ധ സംഘടനയാണ് കാരിത്താസ് റോം. അന്നുമുതൽ ഈ നാൾ വരെയും സംഘടനയ്ക്ക് ലഭിക്കുന്ന പണം പാവങ്ങളെ സഹായിക്കാനും അവരെ വിവിധ തരത്തിൽ പുനരുദ്ധരിക്കാനുമാണ് ഉപയോഗിക്കാറുള്ളത്. ഇത്തവണയും ട്രെവി ഫൗണ്ടെയ്‌നിൽ സഞ്ചാരികൾ നിക്ഷേപിക്കുന്ന പണം കാരിത്താസ് റോമുവഴി അതിനുവേണ്ടി തന്നെ വിനിയോഗിക്കുകയുള്ളുവെന്ന് മേയർ വ്യക്തമാക്കി.
ട്രെവി ഫൗണ്ടെയ്‌നിൽ നിന്ന് പ്രതിവർഷം 1.7 മില്യൺ ഡോളറാണ് ലഭിക്കാറുള്ളത്. ഇത്തവണ ഈ തുകയുടെ ഒരുഭാഗം റോമിലെ പ്രധാനപ്പെട്ട സ്ഥലങ്ങളുടെ നവീകരണത്തിനും സാമുഹ്യ പ്രാധാന്യമുള്ള പ്രൊജക്ടുകളുടെ നടത്തിപ്പിനും വേണ്ടി ഉപയോഗിക്കുമെന്നും റോമിലെ സിറ്റി കൗൺസിൽ കഴിഞ്ഞവർഷം ഒടുവിൽ പറഞ്ഞിരുന്നു.