പാനമ: ജീവിതവീഥികളിലെ തകർച്ചകളിൽ പ്രത്യാശ കണ്ടെത്താൻ കഴിണമെന്ന് ഫ്രാൻസിസ് പാപ്പ. പാനമ സിറ്റിയിലെ സാന്റാ മരിയ ലാ അന്റിഗ ദൈവാലയത്തിൽ സമർപ്പിതർക്കുവേണ്ടി പ്രത്യേകം അർപ്പിച്ച ദിവ്യബലിൽ മുഖ്യകാർമികത്വം വഹിക്കവേയാണ്, ലോകമെമ്പാടുമുള്ള സമർപ്പിതജീവിതങ്ങൾക്കുള്ള പേപ്പൽ ഉപദേശം പാപ്പയിൽനിന്ന് ശ്രവിച്ചത്.
ക്ഷീണിതനായ ഈശോ കിണറ്റിൻകരയിലെ സമരിയാക്കാരിയായ സ്ത്രീയുടെ കൈയിൽനിന്ന് വെള്ളം സ്വീകരിച്ച ബൈബിൾ ഭാഗം ഉദ്ധരിച്ചുകൊണ്ടായിരുന്നു പാപ്പയുടെ സന്ദേശം. പുരോഹിതരുടെയും സമർപ്പിതരായ സ്ത്രീപുരുഷന്മാരുടെയും ജീവിതത്തിലെ തളർച്ചകളെയും പ്രതിസന്ധികളെയുമാണ് പാപ്പ പ്രസ്തുത ബൈബിൾ ഭാഗത്തോട് ഉപമിച്ചത്.
മണിക്കൂറുകൾ നീണ്ട ജോലി, നിരാശയും തളർച്ചയും തരുന്ന ചില ബന്ധങ്ങൾ, പ്രവചിക്കാൻ കഴിയുന്ന ചില പ്രശ്‌നങ്ങൾ, ചില കാലഘട്ടങ്ങളിലെ സമ്മർദങ്ങൾ ഒക്കെയാവാം നമ്മെ തളർത്തുന്ന കാര്യങ്ങൾ. ഈ സമ്മർദങ്ങളിൽ തളർന്നുപോയാലും ഈശോയെപോലെ തളർച്ചകളെ അതിജീവിക്കാൻ നിങ്ങൾക്കു കഴിയണമെന്നും പാപ്പ പറഞ്ഞു.
ഒരുപക്ഷേ,ഈ കാലഘട്ടത്തിൽ തളർച്ച വിരൽചൂണ്ടുന്നത് മാറ്റങ്ങൾക്ക് വിധേയമായ ഈ ലോകത്തിൽ നമ്മുടെ ദൗത്യം പൂർത്തികരിക്കാനുള്ള ശക്തിയും അടിസ്ഥാനവും എവിടെയെന്നതാണ്. ഈ ചിന്ത നമ്മെ കൂടുതൽ തളർത്താനും വഴിയൊരുക്കും. എന്നാൽ, തമ്പുരാനിൽ നമ്മുടെ തളർച്ച ശമിപ്പിക്കാൻ കഴിഞ്ഞാൽ പിന്നെ മറ്റൊന്നും നമ്മെ അസ്വസ്ഥരാക്കില്ല. പണ്ട് ക്ഷീണിപ്പിച്ച പല കാര്യങ്ങളും പിന്നീട് വളരെ നിസാരമായി അനുഭവപ്പെടുകയും ചെയ്യും.
#Panama's blessed moments! #PopeFrancis venerates the altar of Cathedral Basilica of Santa Maria la Antigua. #WYDisHere #WYDwithShalomWorld #PapaEnPanama
Posted by Shalom World on Saturday, 26 January 2019
പാപഭാരത്താൽ മുറിവേൽപ്പിക്കപ്പെട്ട സഭയാണ് നമുക്ക് തളർച്ചയിലും പ്രത്യാശ പകരുന്നത്. സഭയുടെ വിശ്വാസപൈതൃകങ്ങൾ വലിയ ശക്തിപകരുന്നതാണ്. കിണറ്റിൻകരയിൽ സമരിയാക്കാരിയോട് വെള്ളം ചോദിച്ച തമ്പുരാനെപോലെ നമ്മുടെ ആത്മീയ ദാഹം ശമിപ്പിക്കാൻ ദൈവത്തോട് ചോദിക്കാനുള്ള ധൈര്യം നമുക്കുണ്ടാകണം. അതുവഴി മറ്റുള്ളവരിൽ സ്വാധീനം ചെലുത്താനും അത് എങ്ങനെ ഈ കാലത്ത് സാധ്യമാക്കാമെന്നും നാം കണ്ടെത്തണം. അങ്ങനെ തമ്പുരാനോട് ചേർന്നുനിന്നുകൊണ്ട് സഭയേയും വിശ്വാസീസമൂഹത്തേയും തളർത്തുന്നവയ്‌ക്കെതിരെ പോരാടാൻ സാധിക്കട്ടെയെന്നും പാപ്പ ആശംസിച്ചു.
സാന്റാ മരിയ ദൈവാലയത്തിലെ പുതിയ അൾത്താരയുടെ സമർപ്പണവും അദ്ദേഹം നിർവഹിച്ചു. വേൾഡ് യൂത്ത് ഡേയുടെ മധ്യസ്ഥരായ എട്ട് പുണ്യാത്മാക്കളിൽ വിശുദ്ധ ഒസ്‌കാർ റോമേറോ, വിശുദ്ധ റോസ ഓഫ് ലിമ, മാർട്ടിൻ ഡി പോറസ്, വിശുദ്ധ ജോൺപോൾ രണ്ടാമൻ എന്നിവരുടെ തിരുശേഷിപ്പുകൾ സ്ഥാപിച്ച പുതിയ അൾത്താരയുടെ പുനസമർപ്പണമാണ് പാപ്പ നിർവഹിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *