ന്യൂയോർക്ക്: ജീവന്റെ മൂല്യത്തിന് പരിഗണന നൽകാത്ത ന്യൂയോർക്ക് ഗവർണർ ആൻഡ്ര്യൂ കുമോയുടെ നിലപാടുകൾ തിരുസഭയ്‌ക്കെതിരെന്ന് ന്യൂയോർക്ക് ആർച്ച്ബിഷപ്പ് കർദിനാൾ തിമോത്തി ഡോളൻ. ‘റിപ്രൊഡക്ടീവ് ഹെൽത്ത് ആക്റ്റി’ൽ ഒപ്പുവെക്കുക വഴി ന്യൂയോർക്ക് ഗവർണർ കത്തോലിക്ക സഭയെ അധിക്ഷേപിക്കുകയും, അപമാനിക്കുകയും ചെയ്തുവെന്നും ആർച്ച്ബിഷപ്പ് ആരോപിച്ചു.
ജനുവരി 28ന് ന്യൂയോർക്ക് പോസ്റ്റിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലൂടെയാണ് ന്യൂയോർക്ക് ഗവർണറിന്റെ യഥാർത്ഥമുഖത്തെ വെളിച്ചത്തു കൊണ്ടുവന്നത്. അബോർഷൻ നിയമം ഒരു തെറ്റായ നടപടിയാണെന്ന് അംഗീകരിക്കാതിരിക്കുക മാത്രമല്ല, ബിൽ നിയമമായതിന്റെ ആഹ്ലാദസൂചകമായി ഫ്രീഡം ടവർ ഉൾപ്പെടെയുള്ള പ്രധാന കെട്ടിടങ്ങൾ ദീപാലംകൃതമാക്കുവാനും ഗവർണർ ഉത്തരവിട്ടിരുന്നു.
ജനനത്തിനു തൊട്ടു മുൻപുള്ള നിമിഷം വരെ അബോർഷൻ ചെയ്യുന്നതിനെ സാധൂകരിക്കുന്നതാണ് പുതിയ നിയമം. ഇതോടുകൂടി ഗർഭച്ഛിദ്രം നടത്തുന്നത് ഒരുകാരണത്താലും ന്യൂയോർക്കിൽ കുറ്റകരമല്ലാതായിരിക്കുകയാണ്. അമേരിക്കയിൽ ഏറ്റവുമധികം അബോർഷൻ അനുകൂല നിയമങ്ങളുള്ള സംസ്ഥാനത്തിലാണ് പുതിയ അബോർഷൻ നിയമം പാസ്സാക്കിയിരിക്കുന്നതെന്നും ആർച്ച്ബിഷപ്പ് ചൂണ്ടിക്കാട്ടി.
ജനുവരി 28ന് പാസ്സാക്കിയ ‘ന്യൂയോർക്ക് ചൈൽഡ് വിക്ടിംസ് ആക്റ്റി’ന്റെ കാര്യത്തിലും ഗവർണർ കത്തോലിക്കാ സഭയെ അകാരണമായി വലിച്ചിഴച്ചു. ബില്ലിലെ ചില കാര്യങ്ങളെ ബിഷപ്പുമാർ എതിർത്തിരുന്നുവെങ്കിലും ബില്ലിൽ ആവശ്യമായ ഭേദഗതികൾ വരുത്തിയതോടെ എതിർപ്പുകൾ അവസാനിച്ചിരുന്നു. ഇത്തരത്തിൽ സഭാവിരുദ്ധ നിലപാടുകളുള്ള ഗവർണറെ സഭയിൽ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും താൻ അതിനെ അനുകൂലിക്കുന്നില്ലെന്നും കർദിനാൾ ഡോളൻ കൂട്ടിച്ചേർത്തു.
Leave a Comment
Your email address will not be published. Required fields are marked with *