ലണ്ടൻ: ആഗോളതലത്തിൽ നടക്കുന്ന ക്രൈസ്തവവിരുദ്ധ പീഡനങ്ങൾക്കെതിരെ ബ്രിട്ടൺ എന്ത് നടപടി സ്വീകരിച്ചു? ഇക്കാര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിക്ക് സ്‌കോട്ടിഷ് നാഷണൽ പാർട്ടി എം.പി ഡേവിഡ് ലിൻഡൻ 50 ചോദ്യങ്ങൾ കൈമാറിയ സംഭവം ചർച്ചയാകുന്നു.
ഓപ്പൺഡോഴ്‌സിന്റെ വേൾഡ് വാച്ച് ലിസ്റ്റിൽ ഉൾപ്പെട്ട, ക്രിസ്ത്യാനികൾ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന 50 രാഷ്ട്രങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട ഓരോ രാഷ്ട്രത്തിന്റേയും പേര് വെച്ച് എഴുതിയ 50 ചോദ്യങ്ങളാണ് എം.പി ഡേവിഡ് ലിൻഡൻ, സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഫോറിൻ ആൻഡ് കോമൺവെൽത്ത് അഫയേഴ്‌സ് സെക്രട്ടറിക്ക് സമർപ്പിച്ചത്.
‘ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന 50 രാഷ്ട്രങ്ങളെ ഉൾകൊള്ളുന്ന ഓപ്പൺഡോഴ്‌സിന്റെ വേൾഡ് വാച്ച് ലിസ്റ്റിൽ ഉൾപ്പെട്ടതിനെക്കുറിച്ച് ബന്ധപ്പെട്ടവരുമായി എന്ത് ചർച്ചയാണ് നടത്തിയിരിക്കുന്നത്?,’ എന്നതാണ് പ്രഥമ ചോദ്യം. ഇതടക്കമുള്ള 50 എഴുത്തുചോദ്യങ്ങളും ഒരേ ദിവസം തന്നെയാണ് ചോദിച്ചിരിക്കുന്നത്.
ക്രിസ്ത്യാനികൾക്കെതിരായ മതപീഡനത്തെ നിരീക്ഷിക്കുന്ന ഓപ്പൺഡോഴ്‌സ്, ഈയിടെ പുറത്തുവിട്ട ഏറ്റവും പുതിയ ലിസ്റ്റിൽ 50 രാഷ്ട്രങ്ങളുടെ പേരാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്. നോർത്ത് കൊറിയ, അഫ്ഘാനിസ്ഥാൻ, ലിബിയ, സൊമാലിയ, പാക്കിസ്ഥാൻ, ഇന്ത്യ എന്നിവയും ഇതിൽ ഉൾപ്പെടും.
സെക്രട്ടറി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ലിൻഡന്റെ ചോദ്യങ്ങൾക്ക് കൺസർവേറ്റീവ് പാർട്ടി ആംഗം മാർക്ക് ഫീൽഡ് മറുപടി നൽകിയിട്ടുണ്ട്.
‘മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ ഓപ്പൺഡോഴ്‌സ് പോലെയുള്ള സന്നദ്ധസംഘടനകളുമായി സർക്കാർ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
ക്രിസ്ത്യാനികക്കുനേരായ മതപീഡനത്തെക്കുറിച്ച് ഫോറിൻ സെക്രട്ടറിയും താനും മറ്റുള്ള ബ്രിട്ടീഷ് മന്ത്രിമാരും അന്വേഷിക്കുന്നുണ്ട്. മതപീഡനത്തിനിരയാകുന്ന ക്രിസ്ത്യാനികൾക്കുള്ള സഹായിക്കാൻ ബ്രിട്ടീഷ് സർക്കാർ കൈകൊണ്ട നടപടികളെ പുനരവലോകനം ചെയ്യാൻ ട്രൂരോയിലെ ബിഷപ്പിന്റെ നേതൃത്വത്തിൽ അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്,’ അദ്ദേഹം മറുപടിയിൽ വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *