ഹംഗറി: കുടുംബാസൂത്രണം, ദാരിദ്ര്യനിർമാർജനം എന്നിങ്ങനെയുള്ള വാദങ്ങളുയർത്തി ജനനനിരക്ക് വെട്ടിക്കുറയ്ക്കാൻ ലോകം മത്‌സരിക്കുമ്പോൾ, അടിമുടി വ്യത്യസ്ഥരാവുകയാണ് ഹംഗേറിയൻ ഭരണകൂടം. കൂടുതൽ മക്കളുള്ള കുടുംബങ്ങളെ സംരക്ഷിക്കാൻ പ്രസിഡന്റ് വിക്‌ടോർ ഒർബൻ പ്രഖ്യാപിച്ച ഏഴിന പദ്ധതികൾ കേട്ടാൽ അമ്പരക്കാത്തവരുണ്ടാകില്ല.
നാല് മക്കളുള്ള അമ്മമാർക്ക് ഇൻകംടാക്‌സ് ഇളവ്, വാഹനം വാങ്ങാൻ സർക്കാർ സഹായം, കുട്ടികൾക്ക് സംരക്ഷണം നൽകുന്ന മുത്തച്ഛനും മുത്തശിക്കും ചൈൽഡ് കെയർ ഫീ അങ്ങനെ നീളുന്ന പദ്ധതികളുടെ ആത്യന്തികലക്ഷ്യം കൂടുതൽ അംഗബലമുള്ള കുടുംബങ്ങളെ പ്രോത്‌സാഹിപ്പിക്കുക എന്നതുതന്നെയാണ്.
തലസ്ഥാനമായ ബുദപെസ്റ്റിൽ നടന്ന സമ്മേളനത്തിൽ ‘സ്റ്റേറ്റ് ഓഫ് ദ നേഷൻ’ അംഗങ്ങളെ അഭിസംബോധന ചെയ്യവേയാണ് വിപ്ലവകരമെന്ന് വിശേഷിപ്പിക്കാവുന്ന ഏഴിന കുടുംബ സംരക്ഷണ പദ്ധതി പ്രസിഡന്റ് വിക്‌ടോർ ഒർബൻ പ്രഖ്യാപിച്ചത്.
വിവാഹിതരായ 40 വയസിൽ താഴെയുള്ള സ്ത്രീകൾകൾ മുൻഗണന നൽകുന്ന സാമ്പത്തിക വായ്പകളാണ് അദ്യത്തേത്. രണ്ടിൽ അധികം കുട്ടികളുള്ള കുടുംബങ്ങൾക്ക് വായ്പയുടെ കാലാവധി നീട്ടികൊടുക്കും. നാല് കുട്ടികളുള്ള സ്ത്രീകളെ ഇൻകംടാക്‌സിൽനിന്ന് ആജീവനാന്തമാണ് ഒഴിവാക്കിയിരിക്കുന്നത്. വലിയ കുടുംബങ്ങൾക്ക് വാഹനം വാങ്ങാനുള്ള ധനസഹായ പദ്ധതിയും ശ്രദ്ധേയമാണ്. ഏഴ് സീറ്റുള്ള കാർ വാങ്ങാൻ മൂന്ന് കുട്ടികളുള്ള കുടുംബങ്ങൾക്ക് 2.5 മില്ല്യൻ ഫോറിന്റ്‌സ് ഭരണകൂടം സബ്‌സിഡിയായി നൽകും.
ഇതുകൂടാതെ ജോലിക്കുവേണ്ടി സ്വദേശം വിട്ടുപോകുന്ന മാതാപിതാക്കളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ മൂന്നു വർഷത്തിനുള്ളിൽ 21,000 ശിശുസംരക്ഷണ കേന്ദ്രങ്ങൾ നിർമിക്കാനും പദ്ധതിയുണ്ട്. കുട്ടികൾക്ക് സംരക്ഷണം നൽകുന്ന മുത്തച്ഛനും മുത്തശിക്കും ചൈൽഡ് കെയർ ഫീ എന്നതാണ് മറ്റൊന്ന്. രണ്ടും അതിൽ കൂടുതലും കുട്ടികളുള്ള കുടുംബങ്ങൾക്കു വീട് പണിയാനുള്ള വായ്പ ലഭ്യമാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
പശ്ചിമേഷ്യയിൽനിന്നുള്ള മുസ്ലിം അഭയാർത്ഥി പ്രവാഹത്തിലൂടെ യൂറോപ്പിന്റെ ജനസംഖ്യയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിൽ ശ്രദ്ധേയമാണ് വിക്ടർ ഒർബന്റെ പ്രഖ്യാപനം. മാത്രമല്ല, യൂറോപ്പിലാകമാനം കുട്ടികളുടെ ജനനനിരക്കിൽ വലിയ കുറവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രോലൈഫ് നിലപാട് തുടരുന്ന വിക്ടർ ഓർബന്റെ നിലപാട് വൻ വിപ്ലവത്തിന് വഴി തെളിയിക്കുമെന്നാണ് നിരീക്ഷണം.
രാജ്യത്തിന്റെ ക്രിസ്ത്യൻ സംസ്‌കാരത്തെ സംരക്ഷിക്കുകയും രാജ്യ സുരക്ഷ ഉറപ്പാക്കുകയുമാണ് തന്റെ ഗവൺമെന്റിന്റെ പ്രധാന കർത്തവ്യമെന്ന് പലവട്ടം ആവർത്തിച്ചിട്ടുള്ള പ്രധാനമന്ത്രിയാണ് വിക്ടർ ഓർബൻ.
രാഷ്ട്രതലവൻമാർ ഉൾപ്പടെയുള്ളവർ ഇത്തരത്തിൽ ജീവൻ സംരക്ഷണത്തിന് വിവിധ തരത്തിലുള്ള പിന്തുണ നൽകുന്നത് പ്രോ ലൈഫ് മൂവ്‌മെന്റുകൾക്കും ജീവന്റെ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന കത്തോലിക്കാസഭയ്ക്കും നൽകുന്ന പ്രത്യാശ ചെറുതല്ല.
Leave a Comment
Your email address will not be published. Required fields are marked with *