ലോസ് ആഞ്ചലസ്: ‘പോൾ- അപ്പോസൽ ഓഫ് ക്രൈസ്റ്റ്’ എന്ന സിനിമയിൽ തിളങ്ങിയ ജെയിംസ് ഫോൾക്ക്‌നർ ഇന്നും കൈവിട്ടിട്ടില്ല വിശുദ്ധ പൗലോസിനെ. ഇക്കഴിഞ്ഞ ദിവസം നടന്ന ‘മൂവിഗൈഡ്’ അവാർഡിൽ പങ്കെടുക്കാനെത്തിയ ഫോൾക്ക്‌നർ, മാധ്യമങ്ങളോട് സംസാരിക്കവേ വാചാലനായതും വിശുദ്ധ പൗലോസായി അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങളാണ്.
‘സിനിമയിൽ വിശുദ്ധ പൗലോസിന്റെ അഭിനയിക്കുമ്പോൾ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം എനിക്ക് ശരിക്കും അനുഭവിക്കാൻ കഴിഞ്ഞു. എന്നിൽ നിറഞ്ഞു നിന്നത് മറ്റൊന്നുമല്ല, പരിശുദ്ധാത്മാവുതന്നെയാണ്.’ സിനിമ റിലീസായ 2018ൽ നൽകിയ ഒരു അഭിമുഖത്തിൽ, ‘ഞാൻ പൗലോസായി അഭിനയിക്കുകയല്ല, പകരം പൗലോസ് എന്നെ അവതരിപ്പിക്കുകയായിരുന്നു,’ എന്ന വെളിപ്പെടുത്തൽ ഓർമിപ്പിക്കുന്നു ഈ വാക്കുകൾ.
‘ഗെയിം ഓഫ് ത്രോൺസ്’ സീരീസ് എല്ലാം വിട്ട്, വിശ്വാസ ജീവിതത്തോട് ബന്ധമുള്ള വേഷം കൈകാര്യം ചെയ്യേണ്ടി വന്നപ്പോൾ അത് തികച്ചും വ്യത്യസ്തമായ അനുഭവമായെന്നും 70 വയസുകാരൻ ഫോൾക്ക്നർ സാക്ഷ്യപ്പെടുത്തി. സിനിമയോട് ചേർന്ന് പ്രവർത്തിക്കുന്നതിനുമുമ്പ് തന്റെ വിശ്വാസം ഇത്രമേൽ ശക്തമായിരുന്നില്ല എന്നും ഫോൾക്ക്‌നർ സമ്മതിക്കുന്നു:
‘ജിം ഒരു കത്തോലിക്കാവിശ്വാസിയാണ്. അതേ സമയം ഞാനൊരു ആംഗ്ലിക്കനാണ്. പൗലോസ് എന്ന കഥാപാത്രം ചെയ്തതിലൂടെ എനിക്ക് എന്നോടുതന്നെ ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്. ഞാൻ ഇപ്പോൾ ലോകത്തെയും മറ്റ് വ്യക്തികളെയും വേറൊരു തലത്തിലാണ് നോക്കി കാണുന്നത്,’ ഫ്‌ളോക്‌നർ മനസ് തുറന്നു.
‘പോൾ- അപ്പോസൽ ഓഫ് ക്രൈസ്റ്റി’ൽ തന്നിലെ മാറ്റം കണ്ട് ഭാര്യപോലും അത്ഭുതപ്പെട്ട കാര്യവും അദ്ദേഹം പങ്കുവെച്ചു. വ്യത്യസ്തമായൊരു ആത്മാവിനാൽ താൻ ആ സിനിമയിൽ നിറഞ്ഞു നിൽക്കുകയാണെന്ന് പറഞ്ഞ അവൾ മറ്റൊന്നുകൂടി കൂട്ടിച്ചേർത്തെന്നും അദ്ദേഹം പറഞ്ഞു: ‘നിങ്ങൾക്ക് എപ്പോഴും ഇങ്ങനെ ആയിരിക്കാൻ കഴിയുമായിരുന്നങ്കിൽ!’
ക്രിസ്ത്യാനികൾക്കുനേരെ മതപീഡനം അഴിച്ചുവിട്ട സാവൂളിന് ദമാസ്‌കസിലേക്കുള്ള യാത്രാമധ്യേ ക്രിസ്തുവിന്റെ ദർശനമുണ്ടാകുന്നതും മാനസാന്തരത്തിലൂടെ പൗലോസായി മാറുന്നതുമായ ബൈബിൾ സംഭവമാണ് ‘പോൾ- അപ്പോസൽ ഓഫ് ക്രൈസ്റ്റി’ ന്റെ ഇതിവൃത്തം.
Leave a Comment
Your email address will not be published. Required fields are marked with *