വത്തിക്കാൻ സിറ്റി: സാങ്കേതികവിദ്യകൾ മനുഷ്യസ്വഭാവമുള്ളതെങ്കിലും അത് മനുഷ്യനെ ഭരിക്കാതിരിക്കട്ടെയെന്ന് ഫ്രാൻസിസ് പാപ്പ. മനുഷ്യനെക്കാളും മനുഷ്യജീവനെക്കാളും പ്രാധാന്യം സാങ്കേതികവിദ്യയ്ക്ക് കൊടുക്കുന്നത് അപകടമാണെന്നും പാപ്പ മുന്നറിയിപ്പും നൽകി. പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലൈഫിന്റെ 25-ാമത് സ്ഥാപക വാർഷികത്തിൽ സംസാരിക്കവെയാണ് പാപ്പ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. റോബോ എത്തിക്സ്, പീപ്പിൾ, മെഷിൻസ്, ഹെൽത്ത് എന്നതായിരുന്നു പൊന്തിഫിക്കൽ കൗൺസിലിന്റെ ഈ വർഷത്തെ പ്രമേയം.
സാങ്കേതികവിദ്യക്ക് രണ്ടു വശങ്ങളുണ്ട്. ഒരു വശത്ത് സാങ്കേതികത്വം ഇല്ലാതെ ജീവിക്കാൻ കഴിയില്ലെന്ന മനുഷ്യന്റെ അവസ്ഥ, മറ്റൊന്ന് ഇതിന്റെ യുക്തി മനുഷ്യരിൽ അടിച്ചേൽപ്പിക്കുന്നതും. അതുകൊണ്ടാണ് മനുഷ്യസ്വഭാവമുണ്ടെന്ന് പറയുന്നത്. അതുകൊണ്ടുതന്നെ മനുഷ്യന് ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ചെയ്യാൻ റോബോട്ടുകൾപോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നിൽ തെറ്റില്ല. എന്നാൽ എന്തിനും ഏതിനും അവയെ ആശ്രയിക്കുന്നത് അപകടം മാത്രമേ സൃഷ്ടിക്കൂ.
മനുഷ്യജീവന്റെ ആവശ്യങ്ങളെക്കാൾ ഉപരിയായി സാങ്കേതിക വിദ്യകൾക്ക് അമിത പ്രാധാന്യം നൽകുന്ന പ്രവണത ഇന്ന് വർധിക്കുന്നതായാണ് കാണുന്നത്. മനുഷ്യന് സഹായം ചെയ്യുക എന്നതിലുപരിയായി സാങ്കേതികവിദ്യകൾക്ക് ജീവൻ നൽകുക എന്ന യുക്തിരഹിതമായ പ്രവൃത്തികൾക്കാണ് ഇന്ന് ലോകം സാക്ഷ്യം വഹിക്കുന്നത്. ധാർമിക പ്രമാണങ്ങൾക്ക് അനുസരിച്ച് മാത്രമേ സാങ്കേതിക വിദ്യയുടെ വ്യത്യസ്ത മേഖലകളിൽ പരീക്ഷണങ്ങൾക്ക് മുതിരാവു എന്നും ശാസ്ത്രജ്ഞരും ഗവേഷകരും ഉൾപ്പെട്ട സദസിനെ പാപ്പ ഓർമ്മിപ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *