വത്തിക്കാൻ സിറ്റി: സഭയും കായികാഭ്യാസവുമായുള്ള അഭേദ്യമായ ബന്ധം വിശദീകരിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പ. കായികാഭ്യാസത്തോളം പ്രാധാന്യമാണ് വിശ്വാസജീവിതമെന്നും സഭയോളം വിശേഷപ്പെട്ടതാണ് കായികാഭ്യാസമെന്നും പാപ്പ പറഞ്ഞു. യൂറോപ്പ്യൻ സൈക്കിളിങ് യൂണിയന്റെ വാർഷിക സമ്മേളനത്തിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കായിക ലോകവുമായുള്ള ബന്ധം ഒരുനീണ്ട ചരിത്രമാണ്. കായിക വിനോദങ്ങൾ മാനുഷിക വികസനത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നതാണ്. ലക്ഷ്യപ്രാപ്തിക്കായി സകലവും നൽകാൻ പ്രേരിപ്പിക്കുന്ന സർവ്വവും മറന്ന് അഭ്യസിക്കാൻ ശീലിപ്പിക്കുന്ന ഒരു കലയാണ് കായികം. വിട്ടുവീഴ്ചകളില്ലാതെ അച്ചടക്കത്തോടെ തോൽവികളിൽ നിരാശപ്പെടാതെ ഉറച്ച തീരുമാനത്തോടെ പരിശ്രമങ്ങൾ തുടരാനും ഈ കല നമ്മെ പ്രോത്സാഹിപ്പിക്കാറുണ്ട്. ഇതുപോലെയായിരിക്കണം നമ്മുടെ വിശ്വാസജീവിതവും. തകർച്ചകളും തോൽവികളുമൊക്കെ ഉണ്ടായേക്കാം. പക്ഷേ പതറാതെ മുന്നേറുമ്പോൾ മാത്രമേ വിശ്വാസജീവിതം അടിയുറച്ചതാവുകയുള്ളുവെന്നും പാപ്പ ഓർമ്മിപ്പിച്ചു.
മാത്രമല്ല കായികാഭ്യാസികളെ മനുഷ്യന്റെ സ്ഥിരോത്സാഹത്തിന്റെ ഉദാത്ത ഉദാഹരണമായാണ് പാപ്പ വിശേഷിപ്പിച്ചത്. സമർപ്പണത്തിലൂടെയും ആത്മപരിത്യാഗത്തിലൂടെയുമാണ് ഓരോ കായികാഭ്യാസിയും പരിശീലനം നേടുന്നതും അഭ്യാസങ്ങളിൽ വിജയിക്കുന്നതും. ഇത് വലിയ പാഠങ്ങളാണ് പങ്കുെവയ്ക്കുന്നത്. കായിക കലകളെ പിന്തുടരുന്ന എല്ലാവരും മനുഷ്യന്റെ സമഗ്രമായ ഉന്നതിക്കുവേണ്ടി അതിനെ ഉപയോഗിക്കണം. അല്ലെങ്കിൽ വ്യക്തി പ്രശസ്തിയുടെയും ധനലാഭത്തിന്റെയും അടിമയായി കായികവിനോദം മലിനമാകും. അല്ലാത്തപക്ഷം ആരോഗ്യപരമായ പാരമ്പര്യങ്ങളിലും ഒരുപക്ഷേ ജനപ്രിയ സംസ്‌കാരങ്ങളിലും ജീവിക്കാൻ പുതുതലമുറ മറന്നുപോയെക്കാമെന്നും പാപ്പ ചൂണ്ടിക്കാട്ടി.
Leave a Comment
Your email address will not be published. Required fields are marked with *