വത്തിക്കാൻ സിറ്റി: മംഗളവാർത്താ തിരുനാൾ ദിനമായ മാർച്ച് 25ന് ഫ്രാൻസിസ് പാപ്പ, ലോകപ്രശസ്ത തീർത്ഥാടനകേന്ദ്രമായ ലൊരേറ്റോ ബസിലിക്കയിൽ സന്ദർശനം നടത്തും. ഒക്ടോബറിൽ വത്തിക്കാനിൽ സമ്മേളിച്ച യുവജനസിനഡ് രൂപംകൊടുത്ത പ്രമാണരേഖയുടെ പ്രകാശനവും അവിടെ പാപ്പ നിർവഹിക്കും. ഇറ്റലിയുടെ വടക്കു കിഴക്കൻ നഗരമായ മാർക്കെയിൽ ഏഡ്രിയാറ്റിക്ക് സമുദ്രതീരത്താണ് അതിപുരാതനമായ ലൊരേറ്റോ മരിയൻ തീർത്ഥാടന കേന്ദ്രം.
മാർച്ച് 25 രാവിലെ 9.00ന് ലൊരേറ്റോയിൽ എത്തുന്ന പാപ്പയെ സ്ഥലത്തെ മേയറും പൗരപ്രമുഖരും ആർച്ച്ബിഷപ്പ് ഫാബിയോ ദൽ ചീനും മറ്റു സഭാ പ്രതിനിധികളും ചേർന്ന് സ്വീകരിക്കും. 9.45ന് മാതാവിന്റെ തീർത്ഥനകേന്ദ്രത്തിൽ പാപ്പ സമൂഹബലിയർപ്പിച്ച് വചനം പങ്കുവെക്കും. ദിവ്യബലിയുടെ സമാപനത്തിലാണ് യുവജനസിനഡ് രൂപംകൊടുത്ത പ്രമാണരേഖയിൽ പാപ്പ ഒപ്പുവെക്കുന്നത്. ‘യുവജനങ്ങളും അവരുടെ ദൈവവിളിയും ജീവിതതിരഞ്ഞെടുപ്പുകളും’എന്നതാണ് പ്രബോധനരേഖയുടെ പ്രതിപാദ്യവിഷയം.
ദിവ്യബലിക്കുശേഷം ലൊരേറ്റൊ തീർത്ഥാടനകേന്ദ്രത്തിന്റെ സംരക്ഷകരായ ഫ്രാൻസിസ്‌ക്കൻ സമൂഹവുമായി ഹ്രസ്വമായ കൂടിക്കാഴ്ച നടത്തുന്ന പാപ്പ രോഗികളെ സന്ദർശിച്ച് പ്രത്യേകം പ്രാർത്ഥിക്കും. ഉച്ചയ്ക്ക് 12.00ന് തീർത്ഥാടന കേന്ദ്രത്തിൽ സമ്മേളിക്കുന്ന വിശ്വാസികളെ പൊതുവായി അഭിസംബോധനചെയ്യുന്ന പാപ്പ, അവർക്കൊപ്പം ത്രികാലപ്രാർത്ഥനചൊല്ലി ആശീർവ്വാദം നൽകും. തുടർന്ന് ലൊരേറ്റോ അതിരൂപതയിലെ ബിഷപ്പുമാർക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചശേഷം ഹെലിക്കോപ്റ്ററിൽ വത്തിക്കാനിലേക്കു മടങ്ങും.
*****************************************************************
Leave a Comment
Your email address will not be published. Required fields are marked with *