Follow Us On

29

March

2024

Friday

ഉയിര്‍പ്പിന്റെ ഉള്‍പ്പൊരുളുകള്‍

ഉയിര്‍പ്പിന്റെ  ഉള്‍പ്പൊരുളുകള്‍

യേശുവിന്റെ ഉയിര്‍പ്പ് യഥാര്‍ത്ഥത്തില്‍ എന്താണ്? അത് എപ്രകാരമാണ് സംഭവിച്ചത്? പ്രസ്തുത സംഭവത്തിന് ദൃക്‌സാക്ഷികളുണ്ടോ? സംസ്‌കരിച്ച ശരീരം കല്ലറയില്‍ കാണാതെ വരുന്ന പ്രതിഭാസത്തെ ഉയിര്‍പ്പെന്നു വിളിക്കാനാവുമോ? ‘പണ്ടേ മരിച്ചെന്നു’ സാക്ഷ്യപ്പെടുത്തപ്പെട്ട വ്യക്തി സ്വയം ഉയിര്‍ത്തെഴുന്നേല്ക്കുക; അത് എങ്ങനെ വിവരിക്കാനാവും; വിശ്വസിക്കാനാവും? പ്രസ്തുത വിശ്വാസത്തിന്റെ അടിത്തറയില്‍ ക്രിസ്തുധര്‍മ്മം പടുത്തുയര്‍ത്തുന്നതിന്റെ സാംഗത്യം എന്ത്?

പരിശുദ്ധ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ അവയ്ക്കു നല്‍കുന്ന ഉത്തരങ്ങള്‍ ഉയിര്‍പ്പിന്റെ ഉള്‍പ്പൊരുളുകളിലേക്കു വെളിച്ചം വീശുന്ന ആധികാരിക രേഖകളാണ്.
യേശുവിന്റെ ഉയിര്‍പ്പ് ക്രിസ്തുധര്‍മ്മത്തിന്റെ അടിസ്ഥാന ശിലയായി വര്‍ത്തിക്കുന്നത് കെട്ടിടത്തിന്റെ മൂലക്കല്ല് എന്നതുപോലെയാണ്. ഉയിര്‍പ്പിന്റെ ഉറപ്പുള്ള സാക്ഷ്യത്തിലാണ് ക്രിസ്തുവിശ്വാസത്തിന്റെ നിലനില്‍പ്പ്. ”ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം. മാത്രമല്ല, ഞങ്ങള്‍ ദൈവത്തിനുവേണ്ടി കപടസാക്ഷ്യം വഹിക്കുന്നവരായിത്തീരുന്നു. എന്തെന്നാല്‍ ക്രിസ്തുവിനെ ഉയിര്‍പ്പിച്ചു എന്ന് ഞങ്ങള്‍ സാക്ഷ്യപ്പെടുത്തി… നിദ്ര പ്രാപിച്ച എല്ലാവരുടെയും ആദ്യഫലമായി ക്രിസ്തു മരിച്ചവരുടെ ഇടയില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ടു” (1കോറി 15:14,15,20). എന്താണ് ഈ വചനങ്ങള്‍ വെളിപ്പെടുത്തുക ?

ഇപ്രകാരം കരുതുക – ഉയിര്‍പ്പിന്റെ സാക്ഷ്യത്തിലല്ല ഞങ്ങള്‍ പ്രസംഗിക്കുന്നത്. ഉയിര്‍പ്പിന്റെ അടിസ്ഥാനത്തിലല്ല നിങ്ങള്‍ വിശ്വസിക്കുന്നതും. എങ്കില്‍, ഞങ്ങളുടെ പ്രസംഗവും നിങ്ങളുടെ വിശ്വാസവും അടിസ്ഥാനരഹിതമാവും. ഉയിര്‍പ്പ് മാനദണ്ഡമല്ലെങ്കില്‍ പ്രസ്തുത പ്രസംഗം നിര്‍ജ്ജീവമാകും, വിശ്വാസം മൃതിയടയും, അവയുടെ ആന്തരീകോര്‍ജ്ജം നഷ്ടീഭവിക്കും. ക്രിസ്തു കേവലം മനുഷ്യന്‍ മാത്രമായി അവശേഷിക്കും. എങ്കില്‍ പരാജയപ്പെട്ട മതനേതാവായോ, നവാദര്‍ശങ്ങളുടെ ദാര്‍ശികനായോ, അതുമല്ലെങ്കില്‍, കുറ്റവാളികളുടെ കുരിശുമരണം ഏറ്റുവാങ്ങി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയ ഏതോ ഹതഭാഗ്യനായോ ക്രിസ്തുവിനെ ചരിത്രം അടയാളപ്പെടുത്തുമായിരുന്നു.

അപ്പോള്‍ അവന്റെ സന്ദേശം മറ്റേതൊരു മനുഷ്യന്റെ ഉപദേശം പോലെ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമായിരുന്നു. ”യേശു ഉത്ഥാനം ചെയ്തു” എന്നതിലാണ് അവന്‍ നമ്മുടെ ഉറപ്പുള്ള മാനദണ്ഡമാകുന്നത്. അതായത്, അവന്‍ ജീവിക്കുന്നു; അതിനാല്‍ നാം ജീവിക്കുന്നു. ”എന്നില്‍ വിശ്വസിക്കുന്നവന്‍ മരിക്കുകയില്ല. മരിച്ചാലും ജീവിക്കും” എന്ന് അവിടുന്ന് ഉറപ്പു തരുന്നു. അവന്‍ നമ്മുടെ ജീവന്റെ ആധാരമായി വര്‍ത്തിക്കുന്നു. ഉത്ഥിതനായ ക്രിസ്തു ലോകാവസാനം വരെ നമ്മോടുകൂടി ആയിരിക്കുന്നവനാണ്.

ഉയിര്‍പ്പിനുശേഷം വിശുദ്ധ തോമ്മാശ്ലീഹായ്ക്ക് പ്രതൃക്ഷപ്പെട്ട് തന്റെ മുറിവുകള്‍ കാണിച്ചു കൊടുത്തപ്പോള്‍ യേശു കുരിശുമരണത്തിനു മുമ്പ് ആയിരുന്നവന്‍ മാത്രമായിരുന്നോ? അതോ, ഉയിര്‍പ്പിനുശേഷം ഇപ്പോള്‍ ആയിരിക്കുന്നവന്‍ ആണോ ? അവന്‍ ഇന്ന്, രണ്ടായിരം വര്‍ഷത്തിനിപ്പുറം നമ്മോടൊപ്പം ആയിരിക്കുന്നതിന് നിദാനം എന്താണ് ? അവിടുത്തെ ഉയിര്‍പ്പു തന്നെ! യഹോവ സ്വയം പരിചയപ്പെടുത്തിയത്, ”ഞാന്‍ ആയിരിക്കുന്നവന്‍ ആകുന്നു” എന്നാണല്ലോ. ക്രിസ്തു തന്റെ ഉയിര്‍പ്പുവഴി നമ്മോടൊപ്പം ആയിരിക്കുന്നവന്‍ ആകുന്നു. അവനോടൊപ്പം മഹത്വത്തിന്റെ വലതുഭാഗത്ത് ആയിരിക്കുവാന്‍ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നവനും ആകുന്നു.

ഉയിര്‍പ്പ്, അത് സംഭവിക്കുന്നതുവരെ നമ്മെ സംബന്ധിച്ച് ക്രിസ്തുവിന്റെ വാഗ്ദാനം മാത്രമായിരുന്നു. അവിടുത്തെ സംബന്ധിച്ചാകട്ടെ, സുനശ്ചിതമായ സത്യവും. എന്നാല്‍ ഇന്നാകട്ടെ, ഉയിര്‍പ്പ് നമുക്കും സുനശ്ചിതമായ സത്യമായിരിക്കുന്നു; ക്രിസ്തുധര്‍മ്മത്തിന്റെ ഭദ്രമായ അടിസ്ഥാനവും ആയിരിക്കുന്നു.
”ജീവിച്ചിരിക്കുന്നവനെ, നിങ്ങള്‍ മരിച്ചവരുടെയിടയില്‍ അന്വേഷിക്കുന്നത് എന്തിന്? അവന്‍ ഇവിടെയില്ല, ഉയിര്‍പ്പിക്കപ്പെട്ടു” എന്നാണ് ഉത്ഥാനപ്പുലരിയില്‍ മാലാഖമാര്‍ യേശുവിന്റെ കബറിങ്കല്‍ എത്തിയ സ്ത്രീകളോടു പ്രഖ്യാപിച്ചത്. അതെ, അവന്‍ എന്നേക്കും ആയിരിക്കുന്നവനാണ്.

എന്നേക്കും നിലനില്ക്കുന്നവനാണ്. എല്ലാ ക്ഷണികതകളെയും മരണത്തെപ്പോലും അതിജീവിച്ചു നിലനില്ക്കുന്നന്‍. അവനാണ് എന്റെ അസ്തിത്വത്തിന്റെ അസ്തിത്വം. ”യേശു ഉയിര്‍ത്തെഴുന്നേറ്റു; പിതാവ് അവനെ ഉയിര്‍പ്പിച്ചു” എന്നീ ഉത്ഥാന സമവാക്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അവയുടെ പൊരുള്‍ മനുഷ്യരോടുള്ള യേശുവിന്റെ നിസീമ സ്‌നേഹത്തിന്റെ ഫലമാണെന്നു കാണാനാവും. അത് അവനെ കുരിശിലേക്ക്, കുരിശുമരണം വരെ എത്തിച്ച സ്‌നേഹത്തിന്റെ ഫലമാണ്.

പ്രസ്തുത അതുല്യ സ്‌നേഹത്തിലൂടെ കടന്നു പോയതുവഴി അത് മരണത്തെക്കാള്‍ ശക്തമായ സ്‌നേഹമായും നിത്യജീവനായും പരിണമിച്ചു. സ്‌നേഹം മരണത്തെ തോല്പ്പിച്ച് അമരത്വം സൃഷ്ടിക്കുന്നു. സ്‌നേഹത്തിന്റെ യാദൃശ്ചികമായ ഫലമോ ഉപരിപ്ലവമായ സ്വഭാവമോ അല്ല അമരത്വം. സ്‌നേഹമെന്ന മൂല്യത്തിന്റെ സ്ഥായീഭാവമാണ്. മറ്റൊരു വീക്ഷണത്തിലൂടെ നോക്കിയാല്‍ അമരത്വം സ്‌നേഹത്തില്‍ നിന്ന് പുറപ്പെടുന്നുവെന്ന് കാണാനാവും.

സ്വജീവനേക്കാള്‍ സ്‌നേഹത്തെ സമര്‍പ്പിക്കുന്ന വ്യക്തിയ്ക്കു മാത്രമേ, മരണത്തെക്കാള്‍ ശക്തമായി സ്‌നേഹം അനുഭവപ്പെടൂ. അപ്പോള്‍ സ്‌നേഹം ജീവനെക്കാള്‍ വലുതായിരിക്കും; മരണത്തെക്കാള്‍ ശക്തമായിരിക്കും. കേവലം ആഗ്രഹത്തിലും പ്രതീക്ഷയിലും മാത്രമല്ല പ്രയോഗത്തിലും യാഥാര്‍ത്ഥ്യത്തിലും സ്‌നേഹം ശക്തമായിരിക്കണം. അപ്പോഴാണ് സ്‌നേഹത്തിന്റെ ശുശ്രൂഷയ്ക്കായി ഒരുവന് സ്വജീവനെ സമര്‍പ്പിക്കാനാവുക. കീര്‍ത്തനങ്ങളാലപിച്ച്, ആനന്ദനൃത്തം ചെയ്ത്, രക്തസാക്ഷിത്വം വരിച്ചവരുടെ നീണ്ട നിരയാല്‍ സമ്പന്നമാണല്ലോ സഭ.

സ്‌നേഹത്തിനുവേണ്ടി തങ്ങളുടെ ജീവനെ സമര്‍പ്പിച്ച അവര്‍ക്ക് സ്‌നേഹം തങ്ങള്‍ വരിച്ച ധീരമരണത്തെക്കാള്‍ ശക്തമായിരുന്നു. മരണമെന്ന അതിരിനെ സ്‌നേഹം കവിഞ്ഞൊഴുകുന്നു. മരണത്തിന്റെ തമോഗര്‍ത്തത്തില്‍ നിന്ന് സ്‌നേഹം ഉദിച്ചുയരുകയും ചെയ്യുന്നു. മരണം വിഭജിക്കുന്നു. സ്‌നേഹം ഒന്നിപ്പിക്കുന്നു. ഒരാളെ സ്‌നേഹിക്കുമ്പോള്‍ അയാളുടെ നിഴലസ്തിത്വം മാത്രം കണ്ട് ഓര്‍മ്മയില്‍ വയ്ക്കുകയല്ലല്ലോ ചെയ്യുക. പ്രസ്തുത അയാളുടെ സ്വത്വത്തോട് ഐക്യപ്പെടുവാനും അയാള്‍ക്കുവേണ്ടി ജീവിക്കുവാനുമാണ് ഒരാള്‍ സന്നദ്ധനാകുന്നത്.

ഇതിനു സാധിക്കുന്നില്ലെങ്കില്‍ സ്‌നേഹം സ്വാര്‍ത്ഥതയായും താന്‍പോരിമയായും അവശേഷിക്കും. അപ്പോള്‍ അത് ഒരുവനില്‍ ആരംഭിച്ച് അവനില്‍ത്തന്നെ നിലയ്ക്കുന്ന നിലവിളിയായി മാറും. ആഴമായി മനസിലാക്കിയാല്‍ സ്‌നേഹം അതിന്റെ സത്തയിലും സാരാംശത്തിലും ”മറ്റൊരാള്‍ക്കുവേണ്ടി” എന്ന തത്വത്തില്‍ അടിസ്ഥാനമാക്കിയിരിക്കുന്നുവെന്ന് വ്യക്തമാകും. പരിശുദ്ധ ത്രിത്വത്തിലെ പാരസ്പര്യത്തിന്റെ നിസ്തുലസത്യം ഉത്തമ ഉദാഹരണമാണ്. പരബ്രഹ്മം നൂതനവീക്ഷണത്തില്‍ പരമമായ ബന്ധത്തിലായിരിക്കുന്ന (Absolute relatedness) അവസ്ഥയുടെ സാരാംശമാണ്.

മറ്റൊരാളുമായുള്ള നല്ല ബന്ധത്തിലേ ”ജീവിക്കാനാകൂ” എന്ന സ്‌നേഹത്തിന്റെ സത്തയിലാണ് ക്രിസ്തുധര്‍മ്മത്തിന്റെ നിത്യനൂതനമായ വിപ്ലവം അടങ്ങിയിരിക്കുന്നത്. ക്രിസ്തു ഭൂമിയില്‍ കൊളുത്തിയ വിപ്ലവാഗ്നി മനുഷ്യരെയും പ്രപഞ്ചത്തെയും ആത്യന്തികമായി സ്‌നേഹത്തിന്റെ സാരാംശത്തില്‍ സമന്വയിപ്പിക്കുന്നതിനുള്ള അഗ്നിയാണ്. അതാളിപ്പടരണമെന്നതാണ് അവിടുത്തെ അഭിലാഷം. അതിന് അവിടുത്തേക്ക് നമ്മില്‍ ജീവിക്കേണ്ടതുണ്ട്; സ്‌നേഹാഗ്നിയില്‍ നിരന്തരം നമ്മെ ഉജ്ജ്വലിപ്പിക്കേണ്ടതുണ്ട്.

ഇത്തരുണത്തില്‍, ഉയിര്‍പ്പിനുശേഷം യേശുവിനു കൈവന്ന പുതിയ ജീവന്റെ സവിശേഷതകളിലേക്ക് കണ്ണോടിക്കുന്നത് കൂടുതല്‍ വ്യക്തത കൈവരുത്തും. അത്, മരണത്തിനു മുമ്പുണ്ടായിരുന്ന ജീവന്‍ ആയിരുന്നുവോ? അതോ പുതിയ ജീവനായിരുന്നുവോ? അതല്ലെങ്കില്‍ വ്യത്യസ്തമായിരുന്നോ? എങ്കില്‍ വ്യത്യസ്തത എന്തായിരുന്നു? തീര്‍ച്ചയായും അത് മരണത്തിനു മുമ്പുണ്ടായിരുന്ന ചരിത്ര, ജൈവ രീതിശാസ്ത്രങ്ങള്‍ക്കു വിധേയമായ ജീവന്‍ (Bios)അല്ല. പ്രസ്തുത, അത് അവയ്ക്ക് അതീതമായ നവ്യമായ, മഹത്വവത്കൃതമായ, അനശ്വരമായ ജീവനാണ്- റ്റ്‌സൊയൊ (Zoe).

മരണത്തെ തകര്‍ത്ത് വിജയം വരിച്ച സ്‌നേഹത്തിന്റെ അനശ്വര ജീവന്‍. അത് നമ്മുടെ ജീവിതത്തിലെ പ്രതിസന്ധികളെയും നശ്വരതയെയും നേരിടുവാനും വിജയം വരിക്കുവാനും സഹായിക്കുന്ന സാന്നിധ്യവും ശക്തിയുമാണ്. അതൊരിക്കലും മരണത്തിനു മുമ്പുള്ള ജീവനിലേക്കുള്ള മടങ്ങിപ്പോകലല്ല. നായിന്‍ പട്ടണത്തിലെ വിധവയുടെ മകന്റെ ശവമഞ്ചത്തെ തൊട്ട് അവനെ ഉയിര്‍പ്പിച്ചപ്പോഴും, ”ലാസറേ, പുറത്തു വരിക” എന്നു പറഞ്ഞ് ബഥാനിയായിലെ ലാസറിനെ വീണ്ടും ജീവനിലേക്ക് കൊണ്ടുവന്നപ്പോഴും അവര്‍ ഇരുവര്‍ക്കും കൈവന്ന പുതിയ ജീവന്‍ പോലെയല്ല യേശുവിന്റെ പുനരുത്ഥാന ജീവന്‍.

അവര്‍ ഇരുവരും കടന്നു വന്നത് അവരുടെ മുന്‍പുണ്ടായിരുന്ന ഭൗതിക ജീവനിലേക്കാണ്. അതിനാല്‍ അവര്‍ ഭൗതികമായി വീണ്ടും ജീവിച്ചു; വീണ്ടും മരിച്ചു. എന്നാല്‍ യേശു ഉയിര്‍ത്തത് എന്നും നിലനില്ക്കുന്ന അനശ്വര ജീവനിലേക്കാണ്. അതുകൊണ്ടാണ് ഉയിര്‍പ്പിനുശേഷം ശിഷ്യര്‍ യേശുവിനെ കണ്ടു മുട്ടിയപ്പോഴെല്ലാം അവ ”പ്രത്യക്ഷപ്പെടലുകള്‍” ആയത്. യേശു ദര്‍ശനവരമരുളിയാലേ, പ്രസ്തുത പ്രത്യക്ഷപ്പെടലുകള്‍ മനുഷ്യന് കാണാനാവൂ. രണ്ടു ദിവസം മുമ്പുവരെ സന്തത സഹചാരികളായിരുന്നിട്ടും ശിഷ്യര്‍ ഉത്ഥിതനെ കണ്ടപ്പോള്‍ തിരിച്ചറിഞ്ഞില്ല.

അവന്‍ അപരിചതനായി കാണപ്പെട്ടു. മരണത്തെ ജയിച്ച അനശ്വരതയുടെ മുഖം കാണുവാന്‍ നശ്വരതയിലായിരിക്കുന്ന നമ്മുടെ കണ്ണും ഹൃദയവും അവന്‍ തുറക്കണ്ടേതുണ്ട്. ഉയിര്‍പ്പു സന്ധ്യയില്‍ എമ്മാവൂസിലേക്കു പോയ രണ്ടു ശിഷ്യന്മാരുടെ വഴിമദ്ധ്യേ അവരോടൊപ്പം ചേര്‍ന്നു നടന്നിട്ടും ഉത്ഥിതനെ അവര്‍ തിരിച്ചറിഞ്ഞില്ല. അവരുടെ ഹൃദയം ഏകാഗ്രമായിരുന്നത് അവനിലേക്കായിരുന്നിട്ടും! വചനവ്യാഖ്യാനത്താല്‍ ഹൃദയവും അപ്പംമുറിക്കല്‍ വഴി കണ്ണുകളും തുറന്നു കിട്ടിയപ്പോഴാണ് അവര്‍ക്ക് യേശുവിനെ തിരിച്ചറിയാനായത്. ലിറ്റര്‍ജിആരാധനയുടെ നവീനയുഗം ഇവിടെ സമാരംഭിക്കുന്നു. വചനവ്യാഖാനവും അപ്പംമുറിക്കലും കൊണ്ട് സമ്പന്നമാക്കപ്പെട്ട ആരാധന (വിശുദ്ധ കുര്‍ബാന) യിലൂടെയാണ് വിശ്വാസം വഴി നാം ഇനി അവനെ കണ്ടുമുട്ടേണ്ടത്.

എമ്മാവൂസ് ശിഷ്യരെപ്പോലെ ജീവിതലക്ഷ്യം തെറ്റി, അനാഥത്വം പേറി, ഭയാശങ്കകളോടെയും വ്യഗ്രതാവിഹ്വലതകളോടെയും കാലിടറി വീഴുമ്പോള്‍ ”ലോകാവസാനം വരെ ഞാന്‍ നിങ്ങളോടുകൂടി ഉണ്ടായിരിക്കും” എന്ന അനന്യമായ വാഗ്ദാനവുമായി ആരാധനയിലൂടെ ഉത്ഥിതന്‍ നമ്മെ സന്ധിക്കുന്നു. വര്‍ണ്ണനാതീതനായവന്‍, കാണാനും സ്പര്‍ശിക്കാനും അസാദ്ധ്യമായവന്‍ അവതീര്‍ണ്ണനാകുവാനും അനുഭവവേദ്യനാകുവാനും ആരാധനയിലൂടെ സാദ്ധ്യമാകുന്നു. ഉയിര്‍ത്തെഴുന്നേറ്റ് മറുലോകത്തേക്ക് (സ്വര്‍ഗ്ഗത്തിലേക്ക്) മറഞ്ഞവനല്ല യേശു.

അവന്‍ എമ്മാവൂസ് ശിഷ്യരെ തേടിയിറങ്ങിയവനാണ്. അവരോടൊപ്പം നടന്നവനാണ്. അവരുടെ സംഭാഷണങ്ങള്‍ക്ക് കാതോര്‍ത്തവനാണ്. അവരുടെ ആശങ്കകള്‍ക്ക് തന്റെ വചനം കൊണ്ട് അറുതി വരുത്തിയവനാണ്. അപ്പം മുറിച്ചു നല്‍കി കണ്ണു തുറന്നവനാണ്. തല്‍ഫലമായി പകല്‍ അവസാനിക്കുകയും രാത്രി കടന്നു വരികയും ചെയ്യുന്ന ജീവിത സമസ്യയില്‍ത്തന്നെ ജറുശലേമിലേക്കു തിരിച്ചു നടന്ന്, കര്‍ത്താവിനെ കണ്ടതില്‍ ആനന്ദഭരിതരായിത്തീര്‍ന്ന സഹശിഷ്യന്മാരോടൊപ്പം ചേര്‍ന്നു.

അതോടെ അവര്‍ക്ക് പുതുജന്മം കിട്ടിയതുപോലെയായി. ഉയിര്‍പ്പിന്റെ രഹസ്യത്തില്‍ ഉറപ്പിച്ചിരിക്കുന്ന ആരാധനയിലൂടെ യേശു ഇന്നു നമ്മുടെ സഹയാത്രികനാകുന്നു. ഒപ്പം നടന്ന് നമ്മെ ശ്രവിക്കുന്നു. നമ്മുടെ സംഭാഷണത്തില്‍ പങ്കുചേരുന്നു. മന്ദീഭവിക്കുമ്പോള്‍ ഹൃദയത്തില്‍ അഗ്നി കൊളുത്തി ഉന്മേഷചിത്തരാക്കുന്നു. എന്നും നമ്മുടെ ജീവിതത്തെ നവീനവും സുന്ദരവും പ്രത്യാശാഭരിതവും സുദൃഢവും സര്‍വോപരി സ്വര്‍ഗോന്മുഖവുമാക്കുന്നു.
മരണത്തെക്കാള്‍ സ്‌നേഹത്തിന്റെ ശക്തിയിലേക്കു പ്രവേശിച്ച ഉത്ഥിതനായ യേശു ആരാധനയിലൂടെ നല്കുന്ന ഈ നവ്യാനുഭവങ്ങളില്‍ ജീവിക്കാതെ, ക്രിസ്തീയ നാമം സ്വീകരിച്ചു എന്ന യുക്തിയും ബൈബിള്‍ സൂക്ഷിക്കുന്നു എന്ന അവകാശവും ഉന്നയിച്ച് വളരുകയെന്നത് വലിയ വൈരുധ്യമാണ്.

പക്ഷേ, എല്ലാ വൈരുധ്യങ്ങള്‍ക്കും മീതെ ഒന്നുണ്ട്: ‘യേശുവിനെ ഉയിര്‍പ്പിച്ച പരിശുദ്ധാത്മാവ് നമ്മളിലും ചൊരിയപ്പെട്ടിരിക്കുന്നു’. അതിനാല്‍ നമ്മുടെ സുസ്ഥിര പ്രാര്‍ത്ഥന ഇതായിരിക്കട്ടെ – സ്‌നേഹത്തിന്റെ ശക്തിയാല്‍ സകല പൈശാചിക ശക്തികളേയും മരണത്തെപ്പോലും ജയിച്ച യേശുവേ, അങ്ങയുടെ ഉത്ഥാനത്തിന്റെ മുദ്ര നിത്യമായി എന്നില്‍ ചാര്‍ത്തേണമേ. ഗീതാഞ്ജലിയില്‍ രവീന്ദ്രനാഥ ടാഗോര്‍ ഇപ്രകാരം ആലപിക്കുന്നു:

”എന്റെ ജീവന്റെ ജീവനേ, എന്റെ സര്‍വാംഗങ്ങളിലും
അങ്ങയുടെ ജീവസ്പര്‍ശനം ഉണ്ടെന്ന് അറിയുന്നതുക്കൊണ്ട്
എന്റെ ശരീരം എന്നും പവിത്രമായി സൂക്ഷിക്കുവാന്‍ ശ്രമിച്ചുകൊളളാം, എന്റെ ഉള്ളിന്റെ ഉള്ളിലെ അള്‍ത്താരയില്‍ അങ്ങയുടെ ഇരിപ്പിടം ഇട്ടിരിക്കുന്നതിനാല്‍
ഹൃദയത്തില്‍നിന്ന് എല്ലാ തിന്മകളെയും തുടച്ചു മാറ്റുകയും
എന്റെ സ്‌നേഹം വിടര്‍ന്ന പുഷ്പം പോലെ സൂക്ഷിക്കുകയും ചെയ്യുവാന്‍
എപ്പോഴും ഞാന്‍ ശ്രദ്ധിച്ചുകൊള്ളാം”. (പദ്യം 4)

ഫാ. മാത്യു ആലുംമൂട്ടില്‍

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?