വത്തിക്കാൻ സിറ്റി: അതിരുകൾ ഭേദിച്ച് സ്നേഹിക്കുകയും ക്ഷമിക്കുകയും ചെയ്താൽ തിന്മയെ നിഷ്പ്രയാസം അതിജീവിക്കാമെന്ന് ഫ്രാൻസിസ് പാപ്പ. പൊതുസന്ദർശനത്തിനെത്തിയ വിശ്വാസീസമൂഹത്തെ അഭിസംബോധന ചെയ്യവേയാണ്, തിന്മയെ അതിജീവിക്കാനുള്ള ഒരേയൊരു മാർഗം എന്ന നിലയിൽ ഇക്കാര്യം പാപ്പ ഉദ്‌ബോധിപ്പിച്ചത്.
കൃപയുടെ ചരിത്രം ആവർത്തിക്കപ്പെടേണ്ടതിന് ക്ഷമിച്ചുകൊണ്ട് നൽകേണ്ടതിലധികം സ്നേഹം ഒരുവന് നൽകണം. നീതിന്യായങ്ങൾക്കൊണ്ട് ജീവിതത്തിൽ എല്ലാ വിഷയങ്ങളും പരിഹരിക്കപ്പെടില്ല. അതുകൊണ്ടാണ് ദൈവം ക്ഷമയുടെ വലിയ ശക്തി മനുഷ്യബന്ധങ്ങൾക്കിടയിൽ സ്ഥാപിച്ചിരിക്കുന്നത്.
ദൈവത്തോടുള്ള സ്നേഹവും അയൽക്കാരനോടുള്ള സ്നേഹവും വിളക്കിച്ചേർക്കപ്പെട്ടിരിക്കു ന്നതും ഈ അതിജീവനത്തിനുവേണ്ടിയാണ്. കാരണം സ്നേഹത്തിന്റെ മറ്റൊരു ഭാവമണ് മാപ്പ് നൽകൽ. സ്നേഹം സ്നേഹത്തിനോടും ക്ഷമ ക്ഷമയോടും ബന്ധപ്പെട്ടിരിക്കുകയാണ്.
‘നാം ക്ഷമിക്കാനും വിട്ടുവീഴ്ച ചെയ്യാനും തയാറാകാത്തിടത്തോളം നമ്മുക്ക് മാപ്പു നൽകാനും ആരും തയാറാകില്ല. നമ്മിലേക്കുള്ള നന്മയുടെ വാതിൽ സ്വയം അടക്കുന്നതിന് തുല്യമാണത്. കൂടാതെ ക്ഷമ ഉള്ളിടത്തേ സ്നേഹമുള്ളൂ എന്നതും പ്രധാനപ്പെട്ട കാര്യമാണ്. പരസ്പരം ക്ഷമിക്കുമ്പോഴാണ് സ്നേഹം പങ്കുവെക്കപ്പെടുന്നത്. ക്ഷമിക്കാനാകാത്ത പക്ഷം സ്നേഹവും നമുക്ക് നിരസിക്കപ്പെടും,’ പാപ്പ ഉദ്ബോധിപ്പിച്ചു.
നമ്മോടുള്ള സ്നേഹത്തെ പ്രതിയാണ് നമ്മുടെ പാപങ്ങൾ ക്ഷമിച്ച് ദൈവം നമ്മെ ഇന്നും പരിപാലിക്കുന്നത്. ദൈവവചനത്തിലുടനീളവും ദൈവത്തിന്റെ ക്ഷമയുടെ വലിയ ചരിത്രമാണ് വ്യക്തമാകുന്നതും. കൂടാതെ തങ്ങളുടെ സഹോദരങ്ങൾക്കിടയിലും എന്തെങ്കിലും തരത്തിലുള്ള അനിഷ്ട കാര്യങ്ങൾ സംഭവിച്ചാൽ അവരെ ചേർത്തുപിടിച്ചോ ഒരു പുഞ്ചിരി സമ്മാനിച്ചോ നമുക്ക് ലഭിച്ച ക്ഷമയുടെ വരം പകർന്നു നൽകണമെന്നും പാപ്പ ഓർമിപ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *