”ക്രൈസ്തവർ ചില പ്രദേശങ്ങളിൽ മാത്രം തിങ്ങിപ്പാർത്ത് സംഘബലം കാണിക്കാതെ നാട്ടിലുടനീളം ഇതരമതസ്തരുടെ ഇടയിൽ സാഹോദര്യപൂർവ്വം വർത്തിക്കണമെന്ന്” നൂറ്റാണ്ടുകൾക്കുമുമ്പേ ഉദയംപേരൂർ സൂനഹദോസ് നിർദ്ദേശിച്ചത് ചരിത്രത്തിൽ നമ്മൾ വായിക്കുമ്പോൾ സമഭാവനയുടെ ക്രൈസ്തവ ദർശനം കേരളവികസനമാതൃകയിൽ കണ്ണിചേരുന്നതു നമ്മൾ കാണുന്നു. താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേശം സാധ്യമാക്കിയ വൈക്കം സത്യാഗ്രഹത്തിന്റെ മുന്നണിപ്പോരാളികളിൽ വളരെയേറെ ക്രൈസ്തവരുണ്ട്. തിരുവിതാംകൂർ പ്രജാസഭയിൽ വൈക്കം സത്യാഗ്രഹത്തിന് പിന്തുണ നൽകി വീറോടെ വാദിച്ചത് ഫാ. ജോസഫ് വെട്ടിക്കാപ്പള്ളി. പോൾ വി. ഡാനിയേൽ, ജോൺ നിധീരി, ഷെവ. ഇലഞ്ഞിക്കൽ തര്യതു തൊമ്മൻ, കെ.സി. മാമ്മൻ മാപ്പിള എന്നിവരാണ്. സത്യാഗ്രഹത്തിൽ പങ്കെടുത്ത് ജയിലിൽ പോയ ക്രിസ്ത്യാനികളിൽ ജോർജ് ജോസഫ്, ഭജേതരം മാത്തുണ്ണി, കുരുവിള മാത്യു, പൂവ്വത്തും മൂട്ടിൽ സെബാസ്റ്റ്യൻ എന്നിവരുണ്ടായിരുന്നു. സഞ്ചാരസ്വാതന്ത്ര്യം പൗരാവകാശമാണെന്ന് സ്ഥാപിച്ച് എം. എം. വർക്കി തയ്യാറാക്കിയ ലേഖനങ്ങൾ ജനമനസാക്ഷിയെ തെല്ലൊന്നുമല്ല ഉണർത്തിയത്.
ക്രിസ്ത്യാനിയായതിന്റെ പേരിൽ കേണൽ മോറിസ് ഇ. വാട്‌സനെ ദിവാൻ പദവിയിൽനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട ഇവിടത്തെ വർഗീയ മുഖമുള്ള നേതാക്കൾക്കെതിരെ ക്രൈസ്തവർ സംയമനം പാലിച്ചത് മാതൃകാപരമായിരുന്നു. 1937 ലെ തെരെഞ്ഞെടുപ്പു വന്നപ്പോൾ ക്രിസ്ത്യൻ-നായർ കൂട്ടുകെട്ടിലൂടെ മൃഗീയ ഭൂരിപക്ഷം നേടാമെന്ന ആശയവുമായി എൻ.എസ്.എസ്. മുന്നോട്ടുവന്നു. എന്നാൽ ഇതര സമുദായങ്ങൾക്ക് അർഹമായത് നിഷേധിക്കുന്ന മുന്നണി ബന്ധം ശരിയല്ലെന്നുവാദിച്ച് ക്രിസ്ത്യൻ നേതാക്കളായ ഇ. ജെ. ജോണും എ.എ.പോളും ഈ നീക്കത്തെ എതിർത്തു. വർഗ്ഗീയതയ്‌ക്കെതിരായ നിലപാടുസ്വീകരിച്ച് ഇതര സമുദായങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി നിലകൊണ്ട ക്രൈസ്തവ സമുദായം വേണ്ടെന്നുവച്ചത് വൻ രാഷ്ട്രീയ നേട്ടമാണ്.
സമുദായ സൗഹാർദത്തിനുവേണ്ടി പ്രവർത്തിക്കാൻ കേരള ക്രൈസ്തവർ എന്നും പ്രതിജ്ഞാബദ്ധരായിരുന്നു. വിവിധ സമുദായങ്ങൾ പാർട്ടികൾ രൂപീകരിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ഇറങ്ങിയപ്പോഴും ഇവിടത്തെ ക്രൈസ്തവർ സ്വന്തമായൊരു പാർട്ടി രൂപീകരിച്ചില്ല എന്നത് മേൽപ്പറഞ്ഞ വസ്തുതയെ ഊട്ടിയുറപ്പിക്കുന്ന സത്യമാണ്. സ്വന്തമായിസമുദായ പാർട്ടിയുണ്ടാക്കാതെ ഇതര മതസ്ഥരോടൊപ്പം സ്റ്റേറ്റ് കോൺഗ്രസിന്റെ ഭാഗമായി പ്രവർത്തിക്കാനാണ് എന്നും ക്രൈസ്തവർ ശ്രമിച്ചത്. ആളും അർത്ഥവും സംഘടനാശേഷിയും ശക്തമായ നേതൃത്വവുമുണ്ടായിട്ടും ഭാരതീയ സമുദായത്തിന്റെ മുഖ്യധാരയിലൂടെ ഒഴുകാനാണ് ക്രൈസ്തവരെന്നും പരിശമിച്ചിട്ടുള്ളത്. തുമ്പയിലെ ബഹിരാകാശ വികസനകേന്ദ്രത്തിനുവേണ്ടി പള്ളിയിരിക്കുന്ന സ്ഥലം ചോദിച്ചപ്പോൾ അതു വിട്ടുകൊടുത്ത പാരമ്പര്യമാണ് സഭയ്ക്കുള്ളത്.
അധഃകൃത ഉദ്ധാരണത്തിലെ ക്രൈസ്തവ സംഭാവനകൾ
കേരളത്തിലെ സാമൂഹ്യ നവോത്ഥാനത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ 1599 ൽ നടന്ന ഉദയംപേരൂർ സൂനഹദോസിനെ മാറ്റിനിർത്തി ചിന്തിക്കാനാകില്ല. അയിത്തം, തീണ്ടൽ, തൊടീൽ, ചാതുർവർണ്യ വ്യവസ്ഥിതിയിലധിഷ്ഠിതമായ സാമൂഹിക വിവേചനങ്ങൾ, ബഹുഭാര്യത്വം, ബഹുഭർതൃത്വം, ക്ഷുദ്രക്രിയകൾ, കൂടോത്രം, ആഭിചാരക്രിയകൾ, ഭാവിപ്രവചനം എന്നിവയ്‌ക്കെതിരെ നിലപാടെടുത്ത് കേരളത്തിന് ദിശാബോധം നൽകിയ സൂനഹദോസാണ് ഉദയംപേരൂർ സൂനഹദോസ്. മദ്യവ്യവസായത്തിൽനിന്ന് വിട്ടുനിൽക്കാനും കൊള്ളപ്പലിശയും അന്യായലാഭവും എടുക്കരുതെന്നു പറയാനും 16-ാം നൂറ്റാണ്ടിൽ ഈ സൂനഹദോസ് ധൈര്യം കാട്ടി.
”ങമി ളൗഹഹ്യ മഹശ്‌ല ശ െവേല ഴഹീൃ്യ ീള ഏീറ” -പൂർണ്ണനായ മനുഷ്യനാണ് ദൈവത്തിന്റെ മഹത്വം എന്ന സഭയുടെ ദർശനം മനുഷ്യമഹത്വത്തിലധിഷ്ഠിതമായ ഒരു സാമൂഹിക വ്യവസ്ഥിതിയിലേക്ക് കേരളത്തെ നയിച്ചിട്ടുണ്ട്. കന്നുകാലികളെപ്പോലെ ക്രയവിക്രയം ചെയ്യപ്പെട്ട അടിമകൾക്കുവേണ്ടി ആദ്യം ശബ്ദമുയർത്തിയത് ക്രൈസ്തവരാണ്. അടിമകൾക്കും മനുഷ്യോചിതമായി ജീവിക്കാനവകാശമുണ്ടെന്നും അവരെ സ്വാതന്ത്രരാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് 1847 ൽ ചാൾസ് മീഡ്, ചാൾസ് മോൾട്ട്, ഹെൻറി ബേക്കർ, സാമുവേൽ മറ്റീർ എന്നീ മിഷനറിമാർ ചേർന്ന് തിരുവിതാംകൂർ മഹാരാജാവിന് ഒരു നിവേദനം സമർപ്പിക്കുന്നതായി നാം ചരിത്രത്തിൽ വായിക്കുന്നുണ്ട്. അടിമകൾ ജോലിചെയ്തില്ലെങ്കിൽ കാർഷികരംഗം തകരുമെന്നും ഭക്ഷ്യസുരക്ഷ അപകടത്തിലാകുമെന്നും പറഞ്ഞ സവർണർ ഒരു ഘട്ടത്തിൽ അടിമകൾക്കുവേണ്ടി നിലകൊണ്ട മിഷനറിമാർക്കുനേരെ അക്രമം അഴിച്ചുവിടുന്നുണ്ട്. എന്നാൽ തളരാതെ പോരാടിയ മിഷനറിമാരുടെ നിവേദനങ്ങളെതുടർന്ന് 1853 സെപ്റ്റംബർ 15 ന് തിരുവിതാംകൂർ സർക്കാർ അടിമകൾക്ക് സ്വാതന്ത്ര്യം അനുവദിച്ചു. 1854 ൽ അടിമ വ്യാപാരം നിർത്തലാക്കിക്കൊണ്ടും അവർക്ക് സ്വത്ത് സമ്പാദിക്കാൻ അനുവാദം നൽകിക്കൊണ്ടും അടിമക്കച്ചവടം ശിക്ഷാർഹമായ ക്രിമിനൽ കുറ്റമായി പ്രഖ്യാപിച്ചുകൊണ്ടും തിരുവിതാംകൂർ മഹാരാജാവ് വിളംബരമിറക്കുന്നതും മിഷനറിമാരുടെ പ്രേരണയാലാണ്. 1854 ൽ മിഷനറിമാരുടെ സമ്മർദ്ദഫലമായി കൊച്ചി മഹാരാജാവും അടിമക്കച്ചവടം പൂർണ്ണമായും നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി.
അമേരിക്കയിൽ എബ്രാഹം ലിങ്കൺ ചെയ്തതുപോലെ മിഷനറിമാർ അടിമകളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകി. സ്‌കൂളിലെത്തിയ കുട്ടികളുടെ സകല ചിലവും മിഷനറിമാർ വഹിച്ചു. അടിമക്കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകന് കുട്ടി ഒന്നിന് ഒരു പണം വീതം കൂടുതൽ വേതനം നൽകാനും മിഷനറിമാർ സൗമനസ്യം കാണിക്കുന്നുണ്ട്.
തിരുവിതാംകൂർ സ്റ്റേറ്റ് മാനുവലിൽ വി. നാഗയ്യ ഇപ്രകാരം എഴുതുന്നുണ്ട്. ”ഈ ക്രിസ്തീയ മിഷനറിമാർ ഇല്ലായിരുന്നെങ്കിൽ ഹൈന്ദവ സമുദായത്തിലെ താണപടിയിൽപെട്ട ഇവർ എന്നും ഇങ്ങനെ ഉദ്ധരിക്കപ്പെടാതെ കിടക്കുമായിരുന്നു. അവരുടെ വാസസ്ഥലങ്ങളിൽ പോയി ഉത്തമാംവിധം ഈ ലോകത്തിൽ ജീവിക്കുന്നതിനുള്ള ഒരു ബോധം അവരിൽ ഉൽഭൂതമാക്കിയെന്നുള്ള മേന്മയ്ക്ക് ക്രൈസ്തവ മിഷനറിമാരാണ് അവകാശികൾ.” 1931 ലെ സെൻസസ് റിപ്പോർട്ടിൽ തിരുവിതാംകൂർ ഗവൺമെന്റിന്റെ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. എൻ. കുഞ്ഞൻപിള്ള ഇപ്രകാരം എഴുതി: ”സമുദായത്തിന്റെ താണപടിയിലുള്ള തങ്ങളുടെ നിർഭാഗ്യരായ സഹോദരന്മാരെ കഴിഞ്ഞ കാലങ്ങളിൽ അവഗണിച്ചിരുന്നതിന്റെ ദുരന്തഫലങ്ങൾ ഉന്നതജാതികൾക്കു മനസിലാക്കികൊടുത്തത് ക്രൈസ്തവ മിഷനറിമാരുടെ സേവനങ്ങളാണ്.”
അധഃകൃതരുടെ സാമൂഹിക നവോത്ഥാനത്തിന് മിഷനറിമാർ നൽകിയ സംഭാവനകളെക്കുറിച്ച് കൊച്ചി രാജ്യചരിത്രത്തിൽ പ്രമുഖ ചരിത്രകാരൻ എഴുതുന്നതു ശ്രദ്ധിക്കുക. ”ക്രിസ്ത്യൻ മിഷനറിമാരുടെ സ്തുത്യർഹമായ ഔദാര്യം കൊണ്ട് ചെറുമക്കളുടെയും പുലയരുടെയും അവസ്ഥ നന്നായി വന്നിട്ടുണ്ട്. അവർ താഴ്ന്ന ജാതികൾക്ക് അമൂല്യമായ വിദ്യാധനം നൽകുകയും സാമുദായിക വ്യവസ്ഥയിൽ അവരെ ഉയർത്തുകയും ചെയ്തുകൊണ്ട് പൊതുജനാഭിവൃദ്ധിക്കുണ്ടായിട്ടുള്ള സഹായത്തെ ചിന്തിച്ച് നാം അവരെ അഭിനന്ദിക്കേണ്ടതാണ്. താഴ്ന്ന ജാതിക്കാർ സഭാ അഭിവൃദ്ധിയെ അഭിഗമിക്കുന്നു എന്നുള്ളത് ചാരിതാർത്ഥ്യജനകമാണ്.” സമഭാവനയുടെ പൊതുനിരത്തുകളിൽ സഞ്ചരിക്കാനും സമത്വബോധത്തിന്റെ നിലപാടുകളിൽ കാലുകളുറപ്പിക്കാനും കേരളത്തെ പഠിപ്പിച്ചത് മനുഷ്യരെല്ലാവരും ദൈവപുത്രരെന്നു വിശ്വസിക്കുന്ന ക്രൈസ്തവരാണെന്നതിന് ചരിത്രം തന്നെ സാക്ഷി.
കൈസ്ര്തവരും സ്ത്രീ ശാക്തീകരണവും
സ്ത്രീകൾക്ക് ആത്മാവില്ലെന്ന് പഠിപ്പിച്ച ഒരു സമൂഹത്തിന്റെ അടുക്കളയിൽനിന്ന് അവരെ അരങ്ങത്തേക്കെത്തിച്ചത് ക്രൈസ്തവരാണ്. താഴ്ന്ന ജാതിക്കാരായ ആണും പെണ്ണും അരയ്ക്കുമുകളിൽ നഗ്നരായി സവർണ്ണരുടെ കാഴ്ചവസ്തുവായി നിലകൊള്ളണമെന്നത് അയിത്തകാലത്ത് കേരളത്തിലെ അലിഖിത നിയമമായിരുന്നു. താണജാതിക്കാരായ സ്ത്രീകൾ സവർണ്ണരെ കാണുമ്പോൾ തങ്ങളുടെ മേൽമുണ്ട് എടുത്തുമാറ്റി ആചാരം ചെയ്യണമെന്ന പ്രാകൃതനിമയവും വിവേകാനന്ദൻ പറഞ്ഞ ‘ഭ്രാന്താലയത്തിൽ’ ഉണ്ടായിരുന്നു. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് ലഭിച്ച അക്ഷരവെളിച്ചം ചാന്നാർ സ്ത്രീകളെ ഈ അനീതിയെ ചോദ്യം ചെയ്യാൻ പ്രാപ്തരാക്കി. ക്രിസ്ത്യൻ ചാന്നാർ സ്ത്രീകൾ പൊതുവഴിയിലൂടെ മാറുമറച്ച് നടക്കാൻ തുടങ്ങി. അവരെ ആക്രമിക്കാനും അവരുടെ മേൽവസ്ത്രം ബലമായി വലിച്ചുകീറിക്കളയാനും ഇവിടത്തെ സവർണ്ണലോബി ശ്രമിച്ചപ്പോൾ പ്രാണരക്ഷാർത്ഥം ചാന്നാർ സ്ത്രീകൾ അഭയം തേടിയത് കൽക്കുളം പള്ളിയിലും പള്ളിവക സ്‌കൂളിലുമാണ്.
സവർണരുടെ പ്രേരണയ്ക്കു വഴങ്ങി, ചാന്നാർ സ്ത്രീകൾ മാറുമറയ്ക്കരുതെന്ന് 1829 ഫെബ്രുവരി മൂന്നിന് സർക്കാർ പ്രഖ്യാപിക്കുന്നുണ്ട്. ഈ നീചനിയമത്തിനെതിരെ മിഷനറിമാർ ശക്തമായ പ്രക്ഷോഭമാണുയർത്തിയത്. സവർണ്ണലോബിയുടെ പ്രതിനിധിയായിരുന്ന ദിവാൻ സർ ടി മാധവറാവുവും മിഷനറിമാർക്കെതിരൊയ നിലപാട് സ്വീകരിച്ചു. എന്നാൽ അവസരത്തിനൊത്തുയർന്ന മിഷനറിമാർ മദ്രാസ് ഗവർണ്ണറായ സർ ചാൾസ് ട്രിവില്ല്യനെ സമീപിച്ചു. ഗവർണ്ണരുടെ കർശനനിർദ്ദേശമനുസരിച്ച് 1859 ജൂലൈ 26 ന് തിരുവിതാംകൂർ മഹാരാജാവ് മാറുമറയ്ക്കാനുള്ള അവകാശം കൊടുത്തു. പ്രതീകാത്മകമായ ഈ സമരം കേരളത്തിന്റെ ചരിത്രത്തിൽ സ്ത്രീജന മുന്നേറ്റങ്ങൾക്ക് ഉണർത്തുപാട്ടാകുന്നുണ്ട്.
പള്ളിയോടൊപ്പം പള്ളിക്കൂടങ്ങൾ സ്ഥാപിക്കുകയും പെൺകുട്ടികൾക്കായി വിദ്യാഭവനങ്ങൾ തുടങ്ങുകയും ചെയ്ത ചാവറയച്ചൻ സ്ത്രീ ശാക്തീകരണത്തിൽ വലിയ സംഭാവനകൾ നൽകിയ വ്യക്തിയാണ.് 1877 ൽ മലയാളത്തിലുണ്ടായ ‘ഘാതകവധം’ എന്ന നോവലിൽ വിദ്യാസമ്പന്നയായ മറിയം എന്ന പെൺകുട്ടിയെപറ്റി പറയുന്നതിങ്ങനെയാണ്. ”പുസ്തകം വായിക്കുന്ന പെണ്ണുങ്ങൾ തന്നെ ഗുണം എന്നുഞാൻ എണ്ണീട്ടില്ല. അവർ നല്ല ഭാര്യമാരാകുന്നത് പ്രയാസം. എന്തിനാ ഇവളെ പള്ളിക്കൂടത്തിൽ അയക്കാൻ പോയത്?” ഇത്തരം സ്ത്രീ വിരുദ്ധ നിഷേധാത്മക മനോഭവം നിലവിലിരുന്ന ഒരു സമൂഹത്തിലേക്കാണ് സ്ത്രീ വിദ്യാഭ്യാസം ശാക്തീകരണത്തിനായി ചാവറയച്ചനും മിഷനറിമാരുമൊക്കെ ഇറങ്ങിയത്. മിഷനറിയായ ചാൾസ് മീഡിന്റെ സഹധർമ്മിണി ജോഹന്ന സെലസ്റ്റീന ഹോറിസ്റ്റ് 1818 ൽ നാഗർകോവിൽ പെൺകുട്ടികൾക്കുവേണ്ടി ഒരു ബോർഡിംഗ് ഹൗസ് വിദ്യാലയവും ആരംഭിക്കുന്നുണ്ട്. 1818 ൽ തന്നെ ബെഞ്ചമിൻ ബെയ്‌ലിയുടെ ഭാര്യ മിസിസ് എലിസബത്ത് എല്ല അവരുടെ വസതിയിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ ആരംഭിച്ചു. 1819 ൽ ആലപ്പുഴയിൽ റവ. തോമസ് നോർട്ടന്റെ ഭാര്യ മിസിസ് ആൻ നോർട്ടനും പെൺകുട്ടികൾക്കുവേണ്ടി ബോർഡിംസ് സ്‌കൂൾ ആരംഭിക്കുന്നുണ്ട്. സാധാരണ പാഠ്യവിഷയങ്ങൾക്കു പുറമെ, ചിത്രത്തയ്യലും, റേന്തത്തയ്യലുകളും തുന്നലും മറ്റും ഇവിടെ പഠിപ്പിച്ചിരുന്നു. ഇവിടത്തെ റേന്തത്തയ്യലുകൾ ലണ്ടൻ, പാരീസ്, ചിക്കാഗോ എന്നിവടങ്ങളിൽ സമ്മാനാർഹമായതോടെ നല്ല വ്യവസായമായി തയ്യൽരംഗം വളരുകയുണ്ടായി. 1859 ലെ കണക്കനുസരിച്ച് തിരുവിതാംകൂറിൽ 2003 പെൺകുട്ടികളാണ് വിദ്യാഭ്യാസം നടത്തിയിരുന്നതെങ്കിൽ 1897 ആകുമ്പോഴേക്കും അത് 36652 ആയി ഉയരുന്നുണ്ട്. സ്ത്രീ വിദ്യാഭ്യാസ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമെന്ന ബഹുമതി കേരളത്തിനുണ്ടെങ്കിൽ അതിന് നന്ദിപറയേണ്ടത് ലാഭേച്ഛയില്ലാതെ സേവനം ചെയ്ത മിഷനറിമാരോടാണ്. ആദ്യ വനിതാ ഹൈക്കോടതി ജഡ്ജി അന്നാചാണ്ടി, ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയർ പി.കെ. ത്രേസ്യാ എന്നിവരുണ്ടായതും കേരളത്തിൽനിന്നാണെന്നത് അഭിമാനകരമായ വസ്തുതയാണ്.
ദേശിയതാബോധവും ക്രൈസ്തവരും
വൈദേശികഭരണകർത്താക്കൾക്കെതിരായ കേരളത്തിലെ ആദ്യത്തെ സ്വാതന്ത്ര്യസമര പ്രഖ്യാപനമെന്നത് 1653 ലെ കൂനൻ കുരിശുസത്യമാണ്. തദ്ദേശീയ ഭരണകർത്താക്കൾക്കുവേണ്ടി മാർത്തോമാ സഭയുടെ പള്ളിയോഗ പ്രതിനിധികൾ കൂടിച്ചേർന്ന 1787 ലെ അങ്കമാലി പടിയോലയും ഭാരതസ്വാതന്ത്ര്യ സമര ചരിത്രത്തിലെ തിളങ്ങുന്ന ഒരേടാണ്. പക്ഷപാതികളായ ചരിത്രകാരന്മാരുടെ തമസ്‌കരണം ഈ രണ്ടു മഹാസംഭവങ്ങളുടെയും ശോഭകുറച്ചു എന്നുമാത്രം. ഭാരതത്തിൽ വിദേശാധിപത്യത്തിനെതിരെ എഴുതപ്പെട്ട ആദ്യപുസ്തകമാണ് പാറേമ്മാക്കൽ തോമാക്കത്തനാരുടെ വർത്തമാനപുസ്തകം. ഇന്ത്യൻ ജനത നൂറുകണക്കിന് നാട്ടുരാജ്യങ്ങളായി ചിതറപ്പെട്ട കാലഘട്ടത്തിലാണ് ദേശസ്‌നേഹവും രാജ്യാഭിമാനവും നിറഞ്ഞ തോമ്മാക്കത്തനാർ ‘നമ്മൾ ഇന്ത്യക്കാർ’ എന്ന പദം ഉപയോഗിച്ച് ദേശീയത എന്ന ആശയത്തെ വിശാലമാക്കുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യകാല പ്രസിഡന്റുമാരെല്ലാം ക്രിസ്ത്യാനികളായിരുന്നു. കോൺഗ്രസിന്റെ സ്ഥാപകനായ എ.ഒ. ഹ്യൂം ക്രിസ്ത്യാനിയായിരുന്നു. മഹാത്മാഗാത്സി ഏറ്റെടുക്കുന്നതുവരെ ക്രൈസ്തവരല്ലേ കോൺക്രസിനെ നയിച്ചിരുന്നത്. ഗാന്ധിയുടെ ‘യംഗ് ഇന്ത്യ’ മോട്ടിലാൽ നെഹ്‌റുവിന്റെ ‘ഇൻഡിപെന്റന്റ്’ എന്നിവ എഡിറ്റുചെയ്ത് പ്രസിദ്ധീകരിച്ചിരുന്നത് ക്രൈസ്തവനായ ബാരിസ്റ്റർ ജോർജ് ജോസഫ് ആയിരുന്നു. 1935 ലെ ഇന്ത്യൻ ആക്റ്റിൽ ഉണ്ടായിരുന്ന വർഗീയ നിയോജക മണ്ഡലങ്ങൾക്കെതിരെ ഗാന്ധിജി സമരമുഖം തുറന്നത് ക്രൈസ്തവരുടെ ശക്തമായ പിന്തുണയോടെയാണ്. 1950 ൽ ഭാരതത്തിന്റെ ഭരണഘടന രൂപീകരിച്ചപ്പോൾ പ്രത്യേക മണ്ഡലങ്ങൾ വേണ്ടെന്നും ന്യൂനപക്ഷാവാശം മതിയെന്നും പറഞ്ഞ് ഏവലേേീശമെശേീി ന്റെ അപകടത്തിൽനിന്നും ഒഴിഞ്ഞുമാറി ക്രൈസ്തവർ ഭാരതത്തിന്റെ സാംസ്‌കാരിക ദേശീയ ധാരയിൽ പ്രവർത്തിക്കാൻ തയ്യാറായി എന്നത് പ്രശംസനീയമാണ്.
നവോത്ഥാനത്തിന്റെ നാഴികക്കല്ലുകൾ
”ശൂദ്രമക്ഷരസംയുക്തം ദൂരതാ പരിവർജ്ജയേൽ” (അക്ഷരം പഠിച്ച ശൂദ്രനെ അകറ്റി നിർത്തണം) എന്ന ചിന്ത നാടുവാഴുന്ന കാലത്താണ് ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ജാതിലിംഗഭേദമില്ലാതെ അവർണ്ണനെയും സവർണ്ണനെയും ഒരേ ബഞ്ചിലിരുത്തി പഠിപ്പിക്കാൻ ക്രൈസ്തവ മിഷനറിമാർ തയ്യാറായത്. ഗാന്ധിജി ചണ്ഡാളന്മാരെ ഹരിജനങ്ങളെന്നു വിശേഷിപ്പിക്കുന്നതിനു വളരെ മുമ്പ് മിഷനറിമാർ അവരെ ദൈവപുത്രരെന്നു വിളിച്ചു! ശൈശവവിവാഹവും സതിയും ബഹുഭർതൃത്വ സമ്പ്രദായവും ബഹുഭാര്യത്വവും വിധവാദുരിതവും ഇന്ത്യയിൽ നിന്ന് തുടച്ചുനീക്കാനും സമഭാവനയും സ്വതന്ത്ര്യചിന്തയും വളർത്താനും മിഷനറി വിദ്യാഭ്യാസം വലിയ പ്രചോദനമാണ് നൽകിയത്. മിഷനറിമാർ അവതരിപ്പിച്ച വിദ്യാഭ്യാസം ലിബറലും സെക്കുലറുമായിരുന്നു. മുൻവിധികളിൽനിന്നും മാമൂലുകളിൽനിന്നും അതു ബുദ്ധിയെ സ്വതന്ത്രമാക്കി. ഭാരതത്തെപ്പോലുള്ള ഒരു രാജ്യത്തിൽ മതവിധികളുടേതുമാത്രമായ ചട്ടക്കൂട്ടിൽനിന്നും ഹൃദയത്തെ അതു വിടർത്തി.
ജനങ്ങളെ അടിച്ചമർത്തി ഏകാധിപത്യം സ്ഥാപിച്ചിരുന്ന രാജവാഴ്ചകളെയും ഫ്യൂഡൽ ദുഷ്പ്രഭുത്വങ്ങളെയും കടപുഴക്കിക്കൊണ്ട് ലോകചരിത്രത്തിൽ സംഭവിച്ച ജനകീയ വിപ്ലവങ്ങളെയും ജനാധിപത്യത്തെക്കുറിച്ചുള്ള രാഷ്ട്രീയാദർശങ്ങളെയും കുറിച്ചറിയാൻ വിദ്യാഭ്യാസത്തിലൂടെ ഇന്ത്യൻ ജനതയ്ക്കു കഴിഞ്ഞു. മിഷനറിമാർ നമുക്ക് നൽകിയ വിദ്യാഭ്യാസം ലോകരാജ്യങ്ങളുടെ രാഷ്ട്രീയ, സാംസ്‌കാരിക ചരിത്രത്തിലേക്കുള്ള കവാടങ്ങൾ തുറന്നിട്ടത്, ബ്രിട്ടീഷ് കൊളോണിയലിസത്തിൽ നിന്നും മോചനം നേടാനുള്ള ഇന്ത്യൻ ശ്രമങ്ങൾക്ക് ഉത്തേജനമായി. മിഷനറിമാരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് സ്വാതന്ത്ര്യബോധത്തിന്റെ വിത്ത് ഈ മണ്ണിൽ പാകിയതെന്നു പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല. ആലസ്യത്തിന്റെ കരിമ്പടം പുതച്ചുറങ്ങിയ ഭാരതീയരെ ഉണർത്തി അവരുടെ ഹൃദയങ്ങളിൽ ഉറങ്ങിക്കിടന്ന ദേശീയബോധത്തെയും ഏകതാബോധത്തെയും ഉത്തേജിപ്പിച്ച് സ്വാതന്ത്ര്യസമരത്തിലേക്ക് നയിച്ച നവോത്ഥാന യത്‌നങ്ങൾക്ക് പ്രേരകമായ മുഖ്യഘടകം ഇംഗ്ലീഷ് വിദ്യാഭ്യാസമാണ്. 18-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ വിൽബർഫോഴ്‌സ് എന്ന വിദ്യാഭ്യാസ ചിന്തകൻ ഇന്ത്യയിലേക്ക് സ്‌കൂൾ അധ്യാപകരെ അയയ്ക്കാൻ തീരുമാനിച്ചപ്പോൾ ഈസ്റ്റിന്ത്യാ കമ്പനിയുടെ ഡയറക്ടർ അദ്ദേഹത്തോടു പറഞ്ഞു ”സ്‌കൂളുകളും കോളേജുകളും സ്ഥാപിക്കുക എന്ന വിഡ്ഢിത്തം കാണിച്ചതിനാൽ അമേരിക്ക നമുക്ക് നഷ്ടപ്പെട്ടു. ഇന്ത്യയുടെ കാര്യത്തിൽ അതാവർത്തിക്കാൻ പാടില്ല.” മിഷനറിമാരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഫലമായി പ്രബുദ്ധതയും തന്റേടവും നേടിയ ഭാരതത്തിന്റെ സ്വാതന്ത്ര്യസമ്പാദന ചരിത്രം മേൽപറഞ്ഞ അഭിപ്രായം ശരിവയ്ക്കുന്നതാണ്.
ഇന്ത്യക്കാരെ പാതി പിശാചും പാതി ശിശുവുമായി കണ്ടിരുന്ന, ഇന്ത്യക്കാരായ അഭ്യസ്തവിദ്യരെ അവജ്ഞയോടെ വീക്ഷിച്ച റുഡ്‌യാഡ് ക്ലിപിംഗ് ഒരിക്കൽ പറഞ്ഞു ”ഇന്ത്യ ഒരിക്കലും വോട്ട് ചെയ്യാൻ പഠിക്കില്ല.” കൊളേണിയൽ ഭരണകൂടത്തിലെ ജോലികൾക്കായി ഇന്ത്യക്കാർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകാൻ തീരുമാനിച്ചപ്പോൾ തോമസ് ബാർബിങ്ങ്ടൻ മെക്കാളെ പ്രഭു പറഞ്ഞു ”ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച ഹിന്ദു ഒരിക്കലും തന്റെ മതത്തിൽ തുടരുകയില്ല.” എന്നാൽ സംഭവിച്ചത് നേരെ തിരിച്ചാണെന്നതിന് ചരിത്രം സാക്ഷി! അഭ്യസ്തവിദ്യരായ രാജാറാം മോഹൻറോയിയെപോലുള്ള ഹിന്ദുമത വിശ്വാസികൾ ദുരാചാരങ്ങൾ നീക്കി തങ്ങളുടെ മതത്തെ നവീകരിക്കാൻ ശ്രമിച്ചു. തങ്ങളെ ആര് ഭരിക്കുന്നു, എന്തിന് ഭരിക്കുന്നു, എന്നൊന്നും അറിയാത്ത ഭാരതത്തിന്റെ നിരക്ഷര ഗ്രാമീണ കർഷകലക്ഷങ്ങളിൽ ഉണർവുണ്ടാക്കി അവരിൽ അന്തർലീനമായിരുന്ന ആർഷഭാരതത്തിന്റെ സംസ്‌കാരികൈക്യത്തിന് ദേശീയബോധത്തിന്റെതായ മാനം നൽകിയതും അവരെയെല്ലാം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൊടിക്കീഴിൽ കൊണ്ടുവന്നതും മിഷനറി വിദ്യാഭ്യാസം ലഭിച്ച അഭ്യസ്തവിദ്യരുടെ പ്രവർത്തനഫലമാണ്.
സാഹിത്യത്തിലൂടെ സമത്വബോധം
ഭാരതീയ ഭാഷകളിൽ സാമാന്യജനത്തിന് മനസിലാകുന്നതും ഓജസുള്ള ഋജുവും അകൃത്രിമവുമായ ഗദ്യശൈലി രൂപപ്പെടുത്തിയത് മിഷനറിമാരുടെ വിദ്യാഭ്യാസ സാഹിത്യ പ്രവർത്തനങ്ങളാണ്. മിഷനറിമാർ സ്ഥാപിച്ച മുദ്രണാലയങ്ങളും അച്ചുകൂടങ്ങളും വഴി കൈവന്ന സാംസ്‌കാരികാഭിവൃദ്ധിയാണ് ഇവിടെ സാഹിത്യത്തെ ജനകീയമാക്കിയതും വിദ്യാസമ്പന്നരുടെ വലിയൊരു നിര കെട്ടിപ്പടുത്തതും. ക്രൈസ്തവ സ്ഥാപിത മുദ്രണാലയങ്ങളുടെ ശ്രമഫലമായി അക്കാലത്ത് സാധാരണക്കാർക്ക് അപ്രാപ്യമായിരുന്ന പുസ്തകങ്ങളും മറ്റ് സാഹിത്യകൃതികളും ജനങ്ങളിലേക്കെത്തി. താളിയോലപ്പതിപ്പുകളിൽ കോവിലകങ്ങൾ, ധനികഗൃഹങ്ങൾ എന്നിവയിൽ ഒതുങ്ങി നിന്നിരുന്ന സാഹിത്യം ജനകീയമായി. സംസ്‌കൃത ഭാഷാവിജ്ഞാനികളായ ചുരുക്കം ചിലർമാത്രം അറിഞ്ഞിരുന്ന പുരാണേതിഹാസങ്ങൾ അച്ചടിയുടെ വ്യാപനം വഴി ജനങ്ങളിലെത്തി. എഴുത്തച്ഛനെയും പൂന്താനത്തെയും പോലെയുള്ള ഭക്തിപ്രസ്ഥാനത്തിന്റെ നെടുംതൂണുകളുടെ കൃതികൾ ജനങ്ങളിലേക്കെത്തുകയും മണിപ്രവാളത്തിന്റെ അശ്ലീലസംസ്‌കാരത്തിനു ബദലായി ഒരു അദ്ധ്യാത്മിക സംസ്‌കാരം രൂപപ്പെടുകയും ചെയ്തു.
പ്രാചീന മലയാളത്തിൽ സുലഭമായിരുന്നെങ്കിലും പിൽക്കാലത്ത് സംസ്‌കൃതത്തിനു വഴിമാറിക്കൊടുത്ത പല ദ്രാവിഡ പദങ്ങളും ഭാഷയിലേക്ക് പുനരാഗമനം നടത്തുന്നത് മിഷനറിമാരുടെ കാലഘട്ടത്തിലാണ്. മിഷനറി ഗദ്യത്തിലുള്ള സുറിയാനി, ലത്തീൻ, പോർച്ചുഗീസ് പദങ്ങളുടെ ധാരാളിത്തം ഭാരതീയഭാഷകളിലെ പദകോശത്തെ സമ്പന്നമാക്കി. ക്ഷേത്രത്തോടനുബന്ധിച്ച് മേൽജാതി ഹിന്ദുക്കൾക്കുമാത്രം പ്രവേശനമനുവദിച്ചുകൊണ്ടു നടത്തിപ്പോന്ന കലാപ്രകടനങ്ങൾ കാണാൻ സാധിക്കാതിരുന്ന സാധാരണക്കാർക്ക് പോർച്ചുഗീസുകാർ തുടങ്ങിവച്ച ‘ചവിട്ടുനാടകം’ വേനൽമഴപോലെയായിരുന്നു. നാടകമെന്ന ആധുനിക കലാരൂപവുമായി കേരളീയർ ആദ്യമായി പരിചയപ്പെട്ടത് ചവിട്ടുനാടകത്തിലൂടെയാണ്. ഒരു ജനതയുടെ ദീർഘകാലത്തെ അനുഭവങ്ങളും ചിന്തകളും വീക്ഷണഗതിയും ആദർശങ്ങളും ലോകതത്വങ്ങളും വസ്തുസ്ഥിതിയും പ്രതിഫലിപ്പിക്കുന്ന പഴഞ്ചൊല്ലുകളെ ആദ്യമായി തേടിപ്പിടിച്ച് സംരക്ഷിച്ചത് നാട്ടുഭാഷ പഠിക്കാൻ മിനക്കെട്ടിറങ്ങിയ ക്രൈസ്തവ മിഷനറിമാരാണ്. ഭാരതത്തിലെ ഹസ്തലിഖിത ഗ്രന്ഥങ്ങൾപോലും ശേഖരിച്ച് സൂക്ഷിക്കുന്നതിന് അവർ കാണിച്ച താൽപ്പര്യം മന്വന്തരങ്ങളുടെ കൃതജ്ഞതയർഹിക്കുന്നുണ്ടെന്നാണ് ചരിത്രകാരനായ എ.ശ്രീധരമേനോൻ പ്രസ്താവിക്കുന്നത്. സമസ്ത മനുഷ്യരുടെയും അന്തസ് ഒരുപോലെ വിലപ്പെട്ടതാണെന്ന അവബോധം വഴി സാമൂഹികബോധം വളർത്തിയെടുക്കാൻ മിഷനറി വിദ്യാഭ്യാസത്തിന് കഴിഞ്ഞു. പൊതുസ്ഥാപനങ്ങളുടെ മേൽ ലഭിക്കുന്ന അധികാരം പൊതു ജനസേവനത്തിനു വേണ്ടിയാണെന്ന തത്വം അംഗീകരിക്കപ്പെടുവാനും നിയമവാഴ്ചയുടെ അനുപേക്ഷണീയത മനസിലാക്കുന്നതുവഴി സമൂഹത്തിൽ അരാജകത്വം ഒഴിവാക്കാനും ഈ വിദ്യാഭ്യാസ സമ്പ്രദായം കാരണമായി. വിദ്യാഭ്യാസം സാമാന്യജനത്തിന് പ്രാപ്യമാക്കുന്നതിലും ജാതിവർണ വിവേചന രഹിതമായി തുല്യ അവസരം വിദ്യാർത്ഥികൾക്കു പ്രദാനം ചെയ്യുന്നതിലും വിദ്യാലയങ്ങളിൽ പവിത്രമായ അന്തരീക്ഷം പാലിക്കുന്നതിലും മിഷനറിമാർ സൃഷ്ടിച്ച മാതൃകകളാണ് ഭാരതത്തിലെ പ്രാഥമിക ജനകീയ വിദ്യാഭ്യാസത്തിന്റെ അടിത്തറയായത്. ശാസ്ത്രത്തെ മതമൂല്യങ്ങളുമായി സമന്വയിപ്പിക്കുന്നതിൽ മിഷനറിമാർ അവതരിപ്പിച്ച പാശ്ചാത്യ സമ്പ്രദായം ഒട്ടൊന്നുമല്ല വിജയിച്ചത്.
ഭാരതത്തിലെ ക്രൈസ്തവ മിഷനറിമാരുടെ വിദ്യാഭ്യാസ പ്രേഷിതത്വത്തിന് പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളാണുണ്ടായിരുന്നത്.
(1) ക്രൈസ്തവ സമൂഹത്തെ വിദ്യയഭ്യസിപ്പിക്കുകയും സമുദ്ധരിക്കുകയും ചെയ്യുക.
(2) ഇന്ത്യൻ യുവജനതയെ പൊതുവായി സേവിക്കുക.
(3) രാജ്യത്തെ ബുദ്ധിശാലികളെ ക്രിസ്തുമതവുമായി പരിചയപ്പെടുത്തുക എന്നിവയായിരുന്നു ഈ ലക്ഷ്യങ്ങൾ. ചുരുക്കത്തിൽ ദൈവദത്തമായ മനുഷ്യത്വപൂർണ്ണതയിലേക്ക് ഓരോ വ്യക്തിയെയും കൊണ്ടുചെന്നെത്തിക്കുന്ന സുവിശേഷദൗത്യത്തിനുള്ള ഇന്ത്യൻ ഉപാധിയായി മിഷനറിമാർ വിദ്യാഭ്യാസത്തെ കണ്ടു.
കേരളത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് അടിസ്ഥാനമിട്ടത് മിഷനറിമാരാണ്. 1820-ൽ ചാൾസ്മീഡ് നാഗർകോവിലിലാരംഭിച്ച വ്യവസായ സ്‌കൂളിൽ ഉപയോഗമുള്ള കലകൾ, പ്രിന്റിംഗ്, ബുക്ക് ബൈന്റിംഗ്, ലതർ നിർമാണം എന്നിവയിൽ പരിശീലനം നൽകിയിരുന്നു. നെച്ചൂർ എന്ന സ്ഥലത്താരംഭിച്ച വ്യവസായ സ്‌കൂളിൽ പേപ്പർ നിർമാണം, നെയ്ത്ത്, പട്ടുനൂൽപുഴു വളർത്തൽ എന്നിവയിൽ പരിശീലനം നൽകുകയും ചെയ്തിരുന്നു. മിഷനറിമാരുടെ ഈ മാതൃക കണ്ടാണ് ഗവൺമെന്റ് 1862-ൽ തിരുവനന്തപുരത്ത് സ്‌കൂൾ ഓഫ് ആർട്ട്‌സ് സ്ഥാപിക്കുന്നത്.
മിഷനറിമാരുടെ ഭാഷാവിജ്ഞാനവും വ്യാകരണസംബന്ധവുമായ മഹിതസംഭാവനകളെപ്പറ്റി ജവഹർലാൽ നെഹ്‌റു ‘ഡിസ്‌കവറി ഓഫ് ഇന്ത്യ’യിൽ പറയുന്നുണ്ട്. ”സുസ്ഥാപിതങ്ങളും സുവിദിതങ്ങളുമായ ഭാഷകളുമായി ഇടപെടുന്നതിന് പ്രയാസമില്ല. എന്നാൽ മിഷനറിമാർ അതും കവിഞ്ഞു മുന്നോട്ട് ചെന്ന് പ്രാദേശികഭാഷകളെയും പ്രാകൃതഭാഷകളെയും കൈകാര്യം ചെയ്ത് അവയ്ക്ക് ആകൃതിയും രൂപവും നൽകി. വ്യാകരണവും നിഘണ്ടുക്കളും നിർമ്മിച്ചു. മാത്രമല്ല, അവർ മലകളിലെയും വനങ്ങളിലെയും പ്രാകൃതരായ ആദിവാസികളുടെ സംസാരഭാഷയ്ക്കുവേണ്ടിപോലും യത്‌നിച്ച് അവയെ എഴുത്തിലാക്കി. സാധിക്കുന്ന സകലഭാഷകളിലേക്കും ബൈബിൾ തർജ്ജിമ ചെയ്യാനുള്ള ക്രിസ്ത്യൻ മിഷനറിമാരുടെ ആഗ്രഹം അങ്ങനെ അനേകം ഇന്ത്യൻ ഭാഷകളുടെ വികാസത്തിൽ പര്യവസാനിച്ചു.” ഭാഷാപരമായ ഒരു യുഗപ്പകർച്ചയുടെ പ്രവാചകരായിരുന്ന വിദേശക്രൈസ്തവ മിഷനറിമാർ സർവ്വാശ്ലേഷിയായ ക്രൈസ്തവ മതദർശന പ്രചാരണത്തിന്റെ പ്രധാന ഉപാധിയായി വിദ്യാഭ്യാസത്തെ കണ്ട മിഷനറിമാർ, മതബോധത്തിന്റെയും ശാസ്ത്രജ്ഞാനത്തിന്റെയും ഭാഷാവിജ്ഞാനീയത്തിന്റെയുമൊക്കെ ശുഭ്രവെളിച്ച ദർശനത്തിന് ഒരു ജനതയെ ഒരുക്കി. നവോത്ഥാനത്തിന്റെ ഉപോൽപ്പന്നമായ അന്വേഷണത്വര ഭാരതീയ ചിന്താമണ്ഡലങ്ങളിലേക്കു സംക്രമിപ്പിക്കുവാൻ മിഷനറിമാർ അവതരിപ്പിച്ച ക്രമബദ്ധവും ശാസ്ത്രീയവുമായ പാശ്ചാത്യചിന്താ പദ്ധതികൾക്കു കഴിഞ്ഞു.
ഉപസംഹാരം
കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാനും കാലത്തിനുമുമ്പേ നടക്കാനും കാലത്തെ ജീവിതവ്യമാക്കാനുമുള്ള വ്യക്തികളും പ്രസ്ഥാനങ്ങളും എന്നും സർവ്വശ്ലേഷിയായ ക്രൈസ്തവസംസ്‌കാരത്തിൽ നിന്നുണ്ടായിട്ടുണ്ട് എന്നത് അഭിമാനാർഹമായ വസ്തുതയാണ്. പ്രഭുവർഗങ്ങളുടെ സൗഭാഗ്യതലങ്ങൾ വിട്ട് ഭാരതീയ സമൂഹത്തിന്റെ കാനകളിലേക്കിറങ്ങിച്ചെന്ന മിഷനറിമാരും അപരന്റെ അസ്തിത്വ പൂർണ്ണതയ്ക്കായി അഹത്തെ ത്യജിച്ച സമർപ്പിതരുമെല്ലാം ഭാരതക്രൈസ്തവ ചരിത്രത്തിലെ തിളങ്ങുന്ന മുത്തുകളാണ്. എന്നാൽ സ്ഥാപനവൽക്കരണത്തിന്റെ ഔദ്യോഗികതകളും ഔപചാരികതകളും ക്രൈസ്തവരുടെ പ്രേഷിതത്വത്തിന്റെ ശുഭവസ്ത്രത്തിൽ കരിഓയിൽ ഒഴിക്കുമ്പോൾ ‘മാങ്ങയുള്ള മാവിലേ ഏറുകൊള്ളൂ’ പോലുള്ള പഴഞ്ചൊല്ലൽ പരിചകളെടുത്തു പ്രതിരോധിക്കുന്നത് മലവെള്ളത്തെ പഴമുറം കൊണ്ടു തടുക്കുന്നതുപോലെ പ്രതിലോമകരവും ആത്മഹത്യാപരവുമായിരിക്കും. ഇത്തരം അസഹിഷ്ണുതയുടെ വിമർശനങ്ങളെ ക്രൈസ്തവ പ്രേഷിതത്വത്തിന്റെ ദർശനഭദ്രത ഉറപ്പുവരുത്താനും വിമർശനാതീതമായ പ്രവർത്തനശൈലി രൂപപ്പെടുത്താനുമുള്ള മുന്നറിയിപ്പുകളായി സ്വീകരിക്കുകയും ചെയ്താൽ ഭാരതത്തിലെ പ്രേഷിത പ്രവർത്തനങ്ങളുടെ ഭാവി ശോഭനമായിരിക്കും.
ഫാ. മാർട്ടിൻ ശങ്കൂരിക്കൽ
Leave a Comment
Your email address will not be published. Required fields are marked with *