Follow Us On

29

March

2024

Friday

സഭാസംവിധാനങ്ങളില്‍ നിന്ന് അല്മായര്‍ അകലുന്നുവോ?

സഭാസംവിധാനങ്ങളില്‍ നിന്ന് അല്മായര്‍ അകലുന്നുവോ?

കത്തോലിക്കാസഭയിലെ അല്മായ മുന്നേറ്റത്തിന്റെ ചരിത്രപശ്ചാത്തലങ്ങളിലേയ്ക്കും നന്മകള്‍ വാരിവിതറിയ സാക്ഷ്യങ്ങളുടെ ഇന്നലകളിലേയ്ക്കും യാത്രചെയ്ത് സഭയുടെ വളര്‍ച്ചയുടെ പാതയിലെ വെല്ലുവിളികളെ അതിജീവിക്കുന്നതില്‍ നാം എത്രമാത്രം വിജയിച്ചുവെന്ന വിലയിരുത്തല്‍ അടിയന്തരമാണ്. ആധുനിക ലോകത്തിന്റെ പ്രായോഗിക തലങ്ങളില്‍ സഭയുടെ ശബ്ദവും ശക്തിയും സാക്ഷ്യങ്ങളുമാകുവാന്‍ അല്മായ സമൂഹത്തെ രൂപാന്തരപ്പെടുത്തി പ്രാപ്തരാക്കുവാന്‍ നമുക്കായോ? ഭിന്നിപ്പിന്റെയും ധാര്‍ഷ്ഠ്യത്തിന്റെയും ആരോപണ പ്രത്യാരോപണങ്ങളുടെയും വിമതസ്വരങ്ങള്‍ മാത്രമല്ല, സഭയുടെ പ്രവര്‍ത്തനമേഖലകളുടെ അടിത്തറ മാന്തുന്നതും ആത്മീയതയേയും വിശ്വാസത്തേയും വെല്ലുവിളിക്കുന്നതും കെട്ടുറപ്പിനെ ഇളക്കുന്നതുമായ നീക്കങ്ങള്‍ ഏതുകോണില്‍നിന്നുവന്നാലും എതിര്‍ക്കപ്പെടേണ്ടതല്ലേ? വലിയ പ്രതിസന്ധിയിലേയ്ക്ക് ക്രൈസ്തവ സഭകളെ തള്ളിവിടുന്നത് വിശ്വാസികളായ അല്മായ സമൂഹമല്ല. കാഴ്ചക്കാരും കേള്‍വിക്കാരുമായി ഒതുങ്ങിക്കൂടുന്ന അവസ്ഥയിലെത്തിയിരിക്കുന്ന സഭാമക്കളില്‍ സഭയോട് അകല്‍ച്ച സൃഷ്ടിക്കുന്ന പ്രവര്‍ത്തികള്‍ സ്വയം കുഴിതോണ്ടുന്നുവെന്നത് ക്രൈസ്തവ നേതൃത്വങ്ങള്‍ തിരിച്ചറിയാത്തതെന്ത്?

”ആരാണ് അല്മായ വിശ്വാസികള്‍?”
ആരാണ് അല്മായ വിശ്വാസികള്‍ എന്ന ചോദ്യത്തിന് അപ്പസ്‌തോലിക പ്രബോധനം ഇപ്രകാരം പറയുന്നു: ”മാമ്മോദീസായിലൂടെ സഭയാകുന്ന ശരീരത്തോട് ഐക്യപ്പെട്ടവരും പുത്രനില്‍ മക്കളും ക്രിസ്തുവിന്റെ അവയവങ്ങളോടും സഭാഗാത്രത്തിന്റെ അവയവങ്ങളോടും അഭേദ്യമായി കൂട്ടിച്ചേര്‍ക്കപ്പെട്ടതും പരിശുദ്ധാത്മാവിന്റെ പവിത്രവും സജീവവുമായ ആലയങ്ങളും യേശുവിന്റെ പൗരോഹിത്യ പ്രവാചക രാജകീയ ദൗത്യത്തിന്റെ പങ്കാളികളും വിശുദ്ധിയിലേയ്ക്ക് വിളിക്കപ്പെട്ടവരും ലോകത്തില്‍ വിശുദ്ധിയുടെ ജീവിത മാതൃകകളുമാണ് അല്മായര്‍.

അല്മായരെക്കുറിച്ചുള്ള സാര്‍വ്വത്രിക സഭയുടെ സിനഡിനുശേഷം പരിശുദ്ധ പിതാവ് വി.ജോണ്‍ പോള്‍ രണ്ടാമന്‍ സഭയിലും ലോകത്തിലും അല്മായ വിശ്വാസികള്‍ക്കുള്ള വിളിയും ദൗത്യവും സംബന്ധിച്ചുള്ള അപ്പസ്‌തോലിക പ്രബോധനം പുറപ്പെടുവിച്ചു. 1987 ഒക്‌ടോബര്‍ 1 മുതല്‍ 30 വരെ നടന്ന സഭയുടെ ഏഴാമത് സാധാരണ സിനഡ് ചര്‍ച്ചചെയ്തത് ”സഭയിലും ലോകത്തിലും അല്മായ വിശ്വാസികളുടെ വിളിയും ദൗത്യവും”

The Vocation and Mission of the Lay Faithful in the Churrch and in the World) എന്ന വിഷയത്തെക്കുറിച്ചാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖയായ ”അല്മായ പ്രേഷിതത്വ”(Apostolicam Actuositatem) ത്തിന്റെ വെളിച്ചത്തിലാണ് 1987-ലെ സിനഡിലെ ചര്‍ച്ചകള്‍ മുന്നോട്ടുപോയത്. ഒരു മാസത്തോളം നീണ്ടുനിന്ന സിനഡ് അവസാനിച്ചപ്പോള്‍ സഭയിലും സമൂഹത്തിലും അല്മായരുടെ വിളിയെയും ദൗത്യത്തെയും കുറിച്ച് 54 നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുകയുണ്ടായി. സിനഡ് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളില്‍ നിന്നാണ് അപ്പസ്‌തോലിക ആഹ്വാനമായ ”അല്മായ വിശ്വാസികള്‍” (Christifideles Laici) രൂപംകൊണ്ടത്. 1988 ഡിസംബര്‍ 30ന് പരിശുദ്ധ പിതാവ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ”അല്മായ വിശ്വാസികള്‍” പ്രസിദ്ധീകരിച്ചു.

അല്മായ ശക്തീകരണ വെല്ലുവിളികള്‍
അല്മായ പങ്കാളിത്തവും കൂട്ടുത്തരവാദിത്വവും സവിശേഷതയായുള്ള സഭയ്ക്ക് ഇനിയും വളരെ ദൂരം മുന്നോട്ടുപോകേണ്ടതുണ്ട്. നേതൃത്വങ്ങള്‍ മാറിയാലും ക്രിസ്തു സ്ഥാപിച്ച സഭ നിലനില്‍ക്കേണ്ടതായിട്ടുണ്. അതിനാല്‍ പ്രായോഗികാഭിമുഖ്യമുള്ള വിശ്വാസപരിശീലനം അല്മായര്‍ക്ക് നല്‍കേണ്ടതിന്റെ ആവശ്യകതയെ സഭയുടെ ഔദ്യോഗിക പ്രബോധനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അല്മായ വൈദിക വേര്‍തിരിവു കൂടാതെ കൂട്ടായ്മയുടെ കാഴ്ചപ്പാടില്‍ സഭയെ കാണുമ്പോഴാണ് അല്മായര്‍ക്ക് സഭയില്‍ സജീവത്വവും പങ്കാളിത്തവും ഉണ്ടാകുന്നത്. ഭാരതസഭയില്‍ അല്മായ സാന്നിധ്യം പിന്നോക്കം പോകുന്നതു പ്രത്യേകിച്ചു സാമൂഹിക രാഷ്ട്രീയ രംഗത്താണ്. നവീകരണപ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തില്‍ ആത്മീയരംഗത്ത് ഉണര്‍വ്വോടെ പ്രവര്‍ത്തിക്കുന്ന അല്മായരുണ്ടായിട്ടുണ്ട്. ഈ ഉണര്‍വ്വ് സഭയുടെ വളര്‍ച്ചയ്ക്ക് എത്രമാത്രം ഉതകുന്നുണ്ടെന്ന് ചിന്തിക്കണം.

വിശ്വാസത്തോടുള്ള പ്രതിബദ്ധത ദൈവാലയ കര്‍മ്മങ്ങളില്‍ ഒതുങ്ങുകയും സാമൂഹിക രാഷ്ട്രീയ രംഗത്തേയ്ക്കിറങ്ങുമ്പോള്‍ വിശ്വാസവിരുദ്ധമായ പ്രത്യയശാസ്ത്രങ്ങളും സമീപനങ്ങളും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന അവസ്ഥയിലേയ്ക്ക് പലപ്പോഴും അല്മായര്‍; പ്രത്യേകിച്ച് യുവാക്കള്‍ വഴുതിവീണിട്ടുണ്ട്. സാമൂഹിക രാഷ്ട്രീയ രംഗത്ത് സത്യത്തിനും നീതിക്കുംവേണ്ടി നിലകൊള്ളാനും ഒരു തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കാനും എങ്ങനെ അല്മായരെ ബോധവല്‍ക്കരിക്കാം എന്നത് ഇന്നത്തെ സാഹചര്യത്തില്‍ സഭയുടെ മുമ്പിലെ വലിയൊരു വെല്ലുവിളിയാണ്.

പൗരോഹിത്യ പങ്കാളികള്‍
രണ്ടാം വത്തിക്കാന്‍ സൂനഹദോസുവരെയും സഭയിലെ ശുശ്രൂഷകള്‍ വൈദികരുടെയും സന്യസ്തരുടെയും മാത്രം ഉത്തരവാദിത്വമായിട്ടാണ് കരുതിയിരുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ അല്മായര്‍ക്ക് വ്യക്തമായ ഒരു നിര്‍വചനം നല്‍കി. അല്മായര്‍ എന്നാല്‍ അര്‍ത്ഥമാക്കുന്നത് തിരുപ്പട്ടങ്ങളിലും സഭ അംഗീകരിച്ചിട്ടുള്ള സന്യാസജീവിതത്തിലുമുള്ളവരും ഒഴികെയുള്ള എല്ലാ വിശ്വാസികളുമാണ്. ഈ വിശ്വാസികള്‍ ജ്ഞാനസ്‌നാനത്താല്‍ ക്രിസ്തുവുമായി സംയോജിക്കപ്പെട്ട് ദൈവജനമായി സ്ഥാപിക്കപ്പെട്ടവരും അക്കാരണത്താല്‍ ക്രിസ്തുവിന്റെ പൗരോഹിത്യ പ്രവാചക രാജകീയ ധര്‍മ്മങ്ങളില്‍ തങ്ങളുടേതായ രീതിയില്‍ ഭാഗഭാക്കുകളായിക്കൊണ്ട് ലോകത്തില്‍ പൂര്‍ത്തിയാക്കാന്‍ ദൈവം സഭയെ ഭരമേല്‍പ്പിച്ചിരിക്കുന്ന രക്ഷാകരദൗത്യം തങ്ങളുടെ ജീവിതാവസ്ഥയ്ക്കനുസൃതം നിര്‍വഹിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരുമാണ്.

ചുമതലകളും ദൗത്യങ്ങളും
സഭയില്‍ അജപാലകരുടെയും അല്മായരുടെയും പ്രവര്‍ത്തനങ്ങള്‍ പരസ്പരം പൂരകങ്ങളാണ്. പൗരോഹിത്യ ശുശ്രൂഷയുടേതായ ചില ഔദ്യോഗിക ചുമതലകളും സ്ഥാനങ്ങളും, സാര്‍വത്രിക നിയമത്തിന്റെ മാനദണ്ഡമനുസരിച്ച് അടിയന്തരമായ ആവശ്യം നേരിടുമ്പോള്‍, അജപാലകര്‍ക്ക് അല്മായരെ ഭരമേല്‍പ്പിക്കാവുന്നതാണ്. എന്നാല്‍ അവ തിരുപ്പട്ടം സ്വീകരിച്ചവര്‍ക്കു മാത്രമായി നീക്കിവച്ചിട്ടുള്ളവയാകരുത്. കാനന്‍ നിയമസംഹിത ഇങ്ങനെ പറയുന്നു: ”സഭയില്‍ അത്യാവശ്യം നേരിടുമ്പോഴും പുരോഹിതന്മാര്‍ ഇല്ലാതെ വരുമ്പോഴും പട്ടം സ്വീകരിച്ച വായനക്കാരോ (lectors) ബലിശുശ്രൂഷകരോ ((Acolytes) അല്ലെങ്കില്‍ പോലും അല്മായര്‍ക്ക് ചില ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കാനാകും.

ഉദാഹരണമായി വചനശുശ്രൂഷ നടത്തുക, ആരാധനക്രമ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കുക, ജ്ഞാനസ്‌നാനം നല്‍കുക, ദിവ്യകാരുണ്യം നല്‍കുക എന്നീ ജോലികള്‍ക്ക് സഭാനിയമത്തിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ച് അല്മായരുടെ സേവനം നേടാവുന്നതാണ്. എന്നിരുന്നാലും അത്തരം സേവനങ്ങള്‍ അല്മായരെ അജപാലകരാക്കി മാറ്റുന്നില്ല അനുഷ്ഠിക്കുന്ന ജോലിയുടെ പേരില്‍ ഒരാള്‍ വൈദികശുശ്രൂഷി ആകുന്നില്ല.

പിന്നെയോ, പൗരോഹിത്യകൂദാശ വഴിയാണ്, പൗരോഹിത്യകൂദാശ മാത്രമേ, ഇടയനും ശിരസ്സുമായ ക്രിസ്തുവിന്റെ ദൗത്യത്തിലും നിത്യമായ പൗരോഹിത്യത്തിലും ഒരു പ്രത്യേക പങ്കാളിത്തം പുരോഹിതശുശ്രൂഷകനു നല്‍കുന്നുള്ളൂ. അല്മായര്‍ വൈദികര്‍ക്കുപകരം അനുഷ്ഠിക്കുന്ന പൗരോഹിത്യ ചുമതലകളുടെ നിയമസാധുത അജപാലകരില്‍ നിന്നും അതുപോലെ സഭാധികാരികളുടെ നിയന്ത്രണത്തിലുള്ള അതിന്റെ അനുഷ്ഠാനത്തില്‍ നിന്നും ഔപചാരികമായും നേരിട്ടും കൈവരുന്നതാണ്.

അല്മായ പ്രേഷിതത്വം
അല്മായര്‍ തങ്ങളുടെ ദൗത്യം നിര്‍വഹിക്കേണ്ടത് അവരവരുടെ പ്രവര്‍ത്തനമണ്ഡലങ്ങളില്‍ വ്യാപൃതരായിക്കൊണ്ടാണ്. കുടുംബം, വിദ്യാലയം, സംഘടനകള്‍, സാമുദായികരംഗം, രാഷ്ട്രീയം എന്നിവ അല്മായരുടെ പ്രവര്‍ത്തനമേഖലകളാണ്. അല്മായര്‍ക്ക് തങ്ങളുടെ ദൗത്യം തനിച്ചും സംഘടിച്ചും നിര്‍വഹിക്കാം. ഇതിന് പിന്തുണയും പ്രോത്സാഹനവും നല്‍കുവാന്‍ സഭാനേതൃത്വത്തിന് ഉത്തരവാദിത്വമുണ്ട്. യഥാര്‍ത്ഥ ക്രൈസ്തവജീവിതത്തില്‍ നിന്നു മുളയെടുക്കുന്നതും വ്യക്തിനിഷ്ഠവുമായ അല്മായ ദൗത്യത്തിനു പകരം നില്‍ക്കാന്‍ മറ്റൊന്നില്ല.

സഭയ്ക്കു സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സ്ഥലങ്ങളിലും സാഹചര്യങ്ങളിലും അല്മായ പ്രേഷിതത്വത്തിന് വലിയ പങ്കുണ്ട്. ദൈവാലയത്തില്‍ മാത്രമല്ല ഒരു വ്യക്തി ക്രിസ്ത്യാനിയായിരിക്കേണ്ടത്. ദൈവാലയത്തിന് പുറത്ത് ക്രൈസ്തവര്‍ വ്യാപരിക്കുന്ന എല്ലാ മേഖലകളിലും ക്രിസ്തുവിന് സാക്ഷ്യം നല്‍കുന്ന ക്രിസ്ത്യാനിയായി ജീവിക്കാന്‍ കഴിയണം. ”ലോകത്തിന്റെയും ലൗകികപ്രവര്‍ത്തനങ്ങളുടെയും മധ്യേ ജീവിക്കുകയെന്നത് അല്മായസ്ഥിതിക്കു യോജിച്ചതുതന്നെയാണ്. അതുകൊണ്ട് ക്രിസ്തുവിന്റെ ചൈതന്യത്താല്‍ ജ്വലിച്ച് ലോകത്തെ പുളിപ്പിക്കുന്ന മാവെന്നപോലെ സ്വന്തം ദൗത്യം നിര്‍വഹിക്കാന്‍ ദൈവം അല്മായരെ വിളിച്ചിരിക്കുന്നു” (AA).

പങ്കാളിത്ത സംവിധാനങ്ങള്‍ ഫലപ്രദമോ?
ഭാരതത്തിലെ പല രൂപതകളും അല്മായ പങ്കാളിത്ത സംവിധാനങ്ങള്‍ക്കു രൂപം കൊടുത്തത് അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളുടെ അഥവാ കുടുംബകൂട്ടായ്മകളുടെ രൂപീകരണത്തിലൂടെയാണ്. പലരും ഇതിനെ ഒരു പ്രാര്‍ത്ഥനാ സമ്മേളനമായും വെറും ഒരു സോഷ്യല്‍ യോഗമായും മാത്രമാണ് കാണുന്നത്. ചടങ്ങുകള്‍ക്കപ്പുറം ആദിമക്രൈസ്തവസഭയെ അനുസ്മരിക്കുന്ന പ്രാര്‍ത്ഥനയും കൂട്ടായ്മയും പങ്കുവയ്ക്കലും ആധുനിക സഭയിലെ കുടുംബകൂട്ടായ്മകള്‍ക്കുണ്ടോ?
അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങള്‍ അല്മായ ശാക്തീകരണത്തിനും സഭാശുശ്രൂഷകളിലെ അല്മായ നേതൃത്വത്തിനും വലിയൊരു സാധ്യതയാണ് തുറന്നുകൊടുത്തിരിക്കുന്നത്. എന്നാല്‍ പല രൂപതകളിലും ഇടവക-രൂപതാ ശുശ്രൂഷാപ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള പങ്കാളിത്ത സംവിധാനങ്ങള്‍ ഇല്ല എന്നതാണ് ഖേദകരമായ സത്യം. ഉണ്ടെങ്കില്‍ തന്നെ പേരിനുമാത്രം.

പങ്കാളിത്തസംവിധാനങ്ങള്‍ ഇടവക-ഫൊറോന-രൂപതാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ത്രിതലപ്രക്രിയ ചില രൂപതകളിലെങ്കിലുമുണ്ട്. പക്ഷേ സഭയുടെ വളര്‍ച്ചയ്ക്കും വിശ്വാസിസമൂഹത്തിന്റെ നന്മയ്ക്കും ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുവാന്‍ ഈ പങ്കാളിത്തത്തിനാകുന്നില്ല. അടിസ്ഥാനക്രൈസ്തവസമൂഹങ്ങളില്‍ നിന്ന് പ്രതിനിധികളെ ഉള്‍പ്പെടുത്തി ശുശ്രൂഷാസമിതികള്‍ രൂപപ്പെടുത്തുന്ന ഈ പ്രക്രിയ ഫലപ്രദമായി നടപ്പിലാക്കുവാന്‍ നമുക്കു സാധിക്കുന്നുണ്ടോ?

പ്രാദേശികസഭയിലെ പങ്കാളിത്തം
പ്രാദേശികസഭയോടുള്ള തങ്ങളുടെ ആത്മബന്ധം സജീവമായി പ്രകടിപ്പിച്ചു ജീവിക്കാന്‍ സൂനഹദോസ് അല്മായവിശ്വാസികളെ ശക്തമായി പ്രോത്സാഹിപ്പിക്കുന്നു, അതേസമയം എന്നാളും വളര്‍ന്നുവരുന്ന സാര്‍വ്വത്രികാരൂപി (Catholic Spirit) അവര്‍ സ്വന്തമാക്കുകയും വേണം. സഭയോടുകൂടുതല്‍ ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കുവാന്‍ കുടുംബങ്ങളെ സഭ ആഹ്വാനം ചെയ്യുന്നു.

രൂപതാസിനഡുകളിലും പ്രാദേശിക കൗണ്‍സിലുകളിലും അവ പ്രവിശ്യാതലത്തിലുള്ളതോ പൂര്‍ണ്ണമായതോ ആയാലും അല്മായ പങ്കാളിത്തം ഉണ്ടായിരിക്കണമെന്ന് കാനന്‍നിയമസംഹിത വിവക്ഷിക്കുന്നു. ഇത് സഭാകൂട്ടായ്മ ശക്തിപ്പെടുത്താന്‍ സഹായകമാകുന്നു. പ്രാദേശികസഭയ്ക്ക് അതിന്റെതന്നെ സാഹചര്യങ്ങളിലും സഭാപ്രവിശ്യയുടെ ഇതരപ്രാദേശികസഭകളോടോ മെത്രാന്മാരുടെ കോണ്‍ഫറന്‍സിനോടോ ഉള്ള ബന്ധത്തിലും അതിന്റെ ദൗത്യം നിറവേറ്റാന്‍ ഈ ഘടനകള്‍ ഉപകരിക്കുന്നു.

ദേശീയതലത്തിലോ പ്രാദേശികതലത്തിലോ അല്മായ സ്ത്രീപുരുഷന്മാരുടെ ആലോചനയും സഹവര്‍ത്തിത്വവും വളര്‍ത്തിയെടുക്കാന്‍ കൂടുതല്‍ ഉതകുന്ന മാര്‍ഗ്ഗമേതെന്ന് മെത്രാന്മാരുടെ കോണ്‍ഫറന്‍സുകള്‍ വിലയിരുത്തേണ്ടതുണ്ട്. അങ്ങനെ തങ്ങളെല്ലാവരും നേരിടുന്ന പ്രശ്‌നങ്ങള്‍ നന്നായി പര്യാലോചിക്കാനും മുഴുവന്‍ സഭയുടെയും മെച്ചപ്പെട്ട കൂട്ടായ്മ പ്രകടമാക്കാനും അവര്‍ക്കു കഴിയും.

വൈദികനേതൃത്വവും അല്മായ പങ്കാളിത്തവും
ഇന്നും പ്രാദേശികസഭയില്‍ ”വൈദികമേധാവിത്വം” വളരെയേറെയുണ്ടെന്നുള്ളതാണ് സത്യം. ഒരു ക്ലെറിക്കല്‍ സഭയാണ് ഇന്നും നമ്മുടേത് എന്നു പറഞ്ഞാല്‍ അതൊരു അതിശയോക്തിയാവില്ല. ദൈവജനത്തെക്കുറിച്ചുള്ള സഭാപ്രബോധനങ്ങള്‍പോലും തമസ്‌കരിക്കപ്പെടുന്നു. അല്മായ പങ്കാളിത്തത്തെപ്പറ്റി സെമിനാരി പരിശീലനകാലഘട്ടത്തില്‍ ഒത്തിരിയേറെ പഠനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പ്രാദേശികരംഗങ്ങളില്‍ യുവവൈദികര്‍ പോലും ഇതിനായി കാര്യമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടോയെന്ന് ചിന്തിക്കുന്നത് ഉചിതമായിരിക്കും. മാത്രവുമല്ല, സഭയുടെ പൊതുവേദികളില്‍ നിന്നുപോലും അല്മായരെ കഴിവതും ഒഴിവാക്കുന്ന പ്രവണത കൂടുന്നുവെന്നു മാത്രമല്ല, സഭാവിരുദ്ധരെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. എന്തിനേറെ ആത്മീയ സാക്ഷ്യങ്ങളെന്ന് അവകാശപ്പെടുന്നവപോലും പലപ്പോഴും എതിര്‍സാക്ഷ്യങ്ങളാകുന്നു.

രൂപതാ അജപാലന സമിതി
വൈദികരും സന്യസ്തരും അല്മായരും രൂപതാധ്യക്ഷനായ മെത്രാന്റെ നേതൃത്വത്തില്‍ ഒരുമിച്ചുവരുന്ന ഒരു വേദിയാണിത്. രൂപതയുടെ നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുകയും ജനങ്ങളുടെ താല്‍പര്യങ്ങളറിഞ്ഞും പ്രശ്‌നങ്ങളില്‍ ഇടപെട്ടും പ്രാദേശിക സഭാരൂപീകരണപ്രക്രിയയില്‍ ഇടപെടാനുള്ളതാണ് ഈ സമിതി. അജപാലന സമിതിയിലെ അംഗങ്ങളില്‍ ഭൂരിഭാഗവും ഇടവക പ്രതിനിധികളാണ്. തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ഇടവകസമൂഹത്തിന്റെ താല്‍പര്യങ്ങള്‍ രൂപതാതലത്തില്‍ ചര്‍ച്ചചെയ്യുവാനും രൂപതാതലത്തില്‍ ഉരുത്തിരിയുന്ന ചിന്തകള്‍ ഇടവകകളില്‍ എത്തിക്കാനുമുള്ള ദ്വിമുഖമായ ഉത്തരവാദിത്വമാണ് അല്മായ പ്രതിനിധികള്‍ക്കുള്ളത്.

അധികാരത്തിന്റെ ധാര്‍ഷ്ഠ്യവും അടിച്ചേല്‍പ്പിക്കലുമല്ല മറിച്ച് അഭിപ്രായങ്ങളുടെ ഏകീകരണവും പങ്കാളിത്തവും നടപടികളുമാണ് വേണ്ടത്. അതുപോലെ വൈദികരും സന്യസ്തരും അല്മായ പങ്കാളിത്തമാര്‍ന്ന ഒരു പ്രാദേശിക സഭയുടെ രൂപീകരണത്തിനുവേണ്ടി അല്മായരൊത്തു ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ ക്രിസ്തുവിന്റെ സഭ വളരും. ആ വളര്‍ച്ചയില്‍ സജീവ പങ്കാളികളാകുവാനുള്ള ഉത്തരവാദിത്വം സഭാമക്കള്‍ക്കുണ്ട്. അല്മായരെ വിശ്വാസത്തിലെടുക്കുന്നതിലുള്ള നേതൃത്വങ്ങളുടെ പരാജയമാണ് സഭ നേരിടുന്ന വിവിധ പ്രശ്‌നങ്ങളില്‍ അല്മായരുടെ നിശബ്ദതയ്ക്കും നിസ്സംഗതയ്ക്കും കാരണം.

ഇടവക സംവിധാനങ്ങള്‍
സദാ സാര്‍വത്രികമാനമുള്ള സഭാസമൂഹത്തിന്റെ പ്രഥമവും ദൃശ്യവുമായ അനുഭവം ഏറ്റവും കൂടുതലായി പ്രകടിതമാകുന്നത് ഇടവകയിലാണ്. അവിടെയാണ് സഭ പ്രാദേശികമായി കാണപ്പെടുന്നത്. ഒരര്‍ത്ഥത്തില്‍ തന്റെ പുത്രീപുത്രന്മാരുടെ ഭവനങ്ങളില്‍ സഭ കുടികൊള്ളുന്നതാണ് ഇടവക. വിശ്വാസത്തിന്റെ വെളിച്ചത്തില്‍ എല്ലാവരും ഇടവകയുടെ യഥാര്‍ത്ഥപൊരുള്‍ വീണ്ടും കണ്ടെത്തുക ആവശ്യമാണ്. ഇടവകയിലാണ് സഭാരഹസ്യം സന്നിഹിതമായിരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. ഒരുവേള ആളും അര്‍ത്ഥവും കുറഞ്ഞേക്കാം. അല്ലെങ്കില്‍, വിശാലമായ അതിര്‍ത്തികള്‍ക്കുള്ളില്‍ ചിതറിക്കിടന്നേക്കാം. അതുമല്ലെങ്കില്‍ ആള്‍ത്തിരക്കിലും അലങ്കോലത്തിലും ആധുനിക പ്രദേശങ്ങളില്‍പ്പെട്ട് എന്നും കണ്ണില്‍പ്പെടാതെ കിടന്നേക്കാം.

അങ്ങനെയുള്ള ഇടവക, പ്രധാനമായും ഒരു ഘടനയോ പ്രദേശമോ കെട്ടിടമോ അല്ല; പ്രത്യുത ദൈവത്തിന്റെ കുടുംബം; ഐക്യപ്പെടുത്തുന്ന അരൂപി ഉജ്വലിക്കുന്ന ഒരു കൂട്ടായ്മയാണത്. നമ്മെ സ്വാഗതം ചെയ്യുന്ന വീടും കുടുംബവുമാണത്. വിശ്വാസികളുടെ ഒരു സമൂഹം ലളിതമായിപ്പറഞ്ഞാല്‍ ഇടവക ദൈവശാസ്ത്രപരമായ യാഥാര്‍ത്ഥ്യത്തില്‍ പടുത്തുയര്‍ത്തപ്പെട്ടതാണ്. കാരണം, അത് ഒരു ദിവ്യകാരുണ്യസമൂഹമാണ്. അതായത് ദിവ്യബലി ആഘോഷത്തിനു തികച്ചും അനുയോജ്യമായ ഒരു സമൂഹം. ഈ സമൂഹത്തെ പടുത്തുയര്‍ത്തുന്നതിനും സഭ മുഴുവനോടുമുള്ള പൂര്‍ണ്ണമായ കൂട്ടായ്മയുമായി കൗദാശികബന്ധം സ്ഥാപിക്കുന്നതിനുമുള്ള സജീവസ്രോതസാണ് ദിവ്യകാരുണ്യം.

ഒരു വിശ്വാസസമൂഹവും ഒരു ജീവസ്സുറ്റ സമൂഹ (organic community) വുമാണ് എന്ന വസ്തുതയിലാണ് മേല്‍പ്പറഞ്ഞവ വേരൂന്നിനില്‍ക്കുന്നത്. അങ്ങനെയുള്ള ഇടവകസമൂഹം പൗരോഹിത്യ ശുശ്രൂഷകരും അല്മായ വിശ്വാസികളും ചേര്‍ന്നതാണ്. രൂപതാധ്യക്ഷനെ പ്രതിനിധീകരിക്കുന്ന ഇടവകവികാരി പ്രാദേശിക സഭ മുഴുവനുമായുള്ള ഹയരാര്‍ക്കിപരമായ ബന്ധം കുറിക്കുന്നു. വിശ്വാസിസമൂഹത്തിന്റെ ആത്മീയകേന്ദ്രവും സംരക്ഷണകവചവും ആശ്രയവും ഇടവകയാണ്. ഇടവക സംവിധാനങ്ങള്‍ പരാജയപ്പെടുന്നതാണ് സഭാമക്കള്‍ ആത്മീയത തേടി ധ്യാനകേന്ദ്രങ്ങളിലേയ്ക്ക് പോകുന്നതിന്റെ പ്രധാനകാരണം. ഇത് തിരിച്ചറിഞ്ഞ് തിരുത്തലുകള്‍ക്ക് നാമിനിയും തയ്യാറായിട്ടില്ല. ധ്യാനകേന്ദ്രങ്ങളുടെയും വിശ്വാസ്യതയ്ക്ക് അടുത്തനാളുകളിലായി ക്ഷതമുണ്ടായിട്ടില്ലെയെന്നും സംശയിക്കുന്നു.

മനുഷ്യവിഭവശേഷിയും അല്മായരും
പ്രബുദ്ധരായ അല്മായരുടെ പങ്കാളിത്തം സഭയില്‍ ഇന്ന് വളരെ പരിമിതമാണ്. ഇടവകതലത്തില്‍ തന്നെ വിവിധ ശുശ്രൂഷകളില്‍ ഇവരുടെ സേവനം ഉറപ്പാക്കാന്‍ കഴിയണം. ഇതിനായി ഇടവക രൂപതാ തലങ്ങളില്‍ മനുഷ്യവിഭവനിര്‍ണ്ണയം നടത്തുന്നത് നന്നായിരിക്കും. നമ്മുടെ ഇടവകകളിലെ ഇന്നത്തെ പ്രവര്‍ത്തനശൈലിയെപ്പറ്റിയുള്ള ഒരു പഠനം വെളിപ്പെടുത്തുന്നത് ഏറിയാല്‍ പത്ത് ശതമാനം പേരാണ് സഭാശുശ്രൂഷകളില്‍ സജീവപങ്കാളികളായിരിക്കുന്നത് എന്നാണ്.

ഏതാണ്ട് 60 ശതമാനം പേരെ ഞായറാഴ്ച ക്രിസ്ത്യാനികളെന്നു വിശേഷിപ്പിക്കാം. എതാണ്ട് 30 ശതമാനം സഭാജീവിതവുമായി യാതൊരു ബന്ധവുമില്ലാതെയാണ് കഴിയുന്നത്. 10 ശതമാനം വരുന്ന പ്രബുദ്ധരായ അല്മായര്‍ സഭാജീവിതത്തോടു നിസംഗത പുലര്‍ത്തുന്നവരാണ് എന്നാണ് വെളിപ്പെടുന്നത്.
നേരത്തെ സൂചിപ്പിച്ചതുപോലെ സാമൂഹ്യവിദ്യാഭ്യാസ മേഖലകളില്‍ അല്മായരുടെ വിഭവശേഷി പരമാവധി പ്രയോജനപ്പെടുത്തുക മാത്രമല്ല നേതൃസ്ഥാനങ്ങളിലേയ്ക്ക് അവരുടെ സേവനം പ്രയോജനപ്പെടുത്തുകയും വേണം.

സാമൂഹിക രാഷ്ട്രീയ രംഗത്തെ പങ്കാളിത്തം
ആധുനിക കാലഘട്ടത്തില്‍ നീതിപൂര്‍വ്വകമായ സമൂഹനിര്‍മ്മിതി ഒരു സഭാശുശ്രൂഷയാണ്. അങ്ങനെ വരുമ്പോള്‍ രാഷ്ട്രീയപ്രവര്‍ത്തനം ഒരു ശുശ്രൂഷയായി നാം കാണേണ്ടതുണ്ട്. രാഷ്ട്രീയം എന്നു പറയുന്നത് കക്ഷിരാഷ്ട്രീയമായി മാത്രം കാണരുത്. കക്ഷിരാഷ്ട്രീയത്തിനധീതമായി രാഷ്ട്രീയ പ്രവര്‍ത്തനത്തെ കാണാനും പ്രശ്‌നാധിഷ്ഠിത മൂല്യാധിഷ്ഠിത രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപപ്പെടുത്തിയെടുക്കാനും ഇനിയും സഭയ്ക്ക് കഴിഞ്ഞിട്ടില്ല.

രാഷ്ട്രീയത്തോടുള്ള നിഷേധാത്മക മനോഭാവം വെടിഞ്ഞ് കക്ഷിരാഷ്ട്രീയത്തിനധീതമായിചിന്തിക്കുന്ന മൂല്യബോധമുള്ള ഒരു പുതിയ അല്മായ യുവതലമുറയെ വാര്‍ത്തെടുക്കാന്‍ നമുക്കുകഴിയണം. കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന് ഇക്കാര്യത്തില്‍ വലിയൊരു മുന്നേറ്റം നടത്താനാകും. കാലികപ്രശ്‌നങ്ങളോടു പ്രതികരിക്കാനും കാലത്തിന്റെ ചുവരെഴുത്തുകള്‍ മനസിലാക്കാനും കഴിയുന്ന ഒരു അല്മായ തലമുറയ്ക്ക് മാത്രമേ പ്രാദേശിക സഭാരൂപീകരണത്തില്‍ സജീവമായി പങ്കെടുക്കാനും പ്രതിസന്ധികളില്‍ സഭയുടെ ശബ്ദമാകുവാനും ശക്തിപകരാനുമാകുകയുള്ളൂ.

കൂട്ടായ്മകളിലെ സജീവത്വം
‘‘കൂട്ടായ്മയാണ് സഭ’’ എന്ന ദൈവശാസ്ത്ര ചിന്തയുടെ അടിസ്ഥാനത്തില്‍ അല്മായ വിളിയെയും ദൗദ്യത്തെയും ചിന്താവിഷയമാക്കുമ്പോള്‍ സഭാശുശ്രൂഷകളുടെ വൈവിധ്യമാര്‍ന്ന പങ്കാളിത്തമാണ് കൂട്ടായ്മയില്‍ എല്ലാവരെയും ഒന്നിപ്പിക്കുന്നത് എന്നുവരുന്നു. പങ്കുവയ്ക്കുന്നവരും ശുശ്രൂഷകളിലൂടെ സേവനം ചെയ്യുന്നവരും ”ഒരു ഹൃദയവും ഒരാത്മാവും ആയിരി”(അപ്പ.4:32)ക്കുന്നത് കൂട്ടായ്മയിലൂടെയാണ്. നമ്മുടെ കൂട്ടായ്മകളില്‍ സഭാമക്കളുടെ സജീവത്വത്തെക്കുറിച്ച് നാം വിലയിരുത്തേണ്ടതും, മാറ്റങ്ങള്‍ക്ക് വിധേയമാക്കേണ്ടതുമാണ്.

കുടുംബങ്ങളിലെ അരൂപി
വ്യക്തി എന്ന നിലയില്‍ ഓരോ ആളിന്റെയും അനന്യതയും പ്രവര്‍ത്തനങ്ങളും മൂലം, ഓരോ വ്യക്തിയും സഭാസമൂഹത്തിന്റെ വളര്‍ച്ചയ്ക്കായുള്ള സേവനത്തിനു നിയുക്തനാണ്. വി.ഗ്രിഗറി ഇങ്ങനെ എഴുതുന്നു: ”തിരുസ്സഭയില്‍ എല്ലാവരെയും ഓരോരുത്തരും പരിപോഷിപ്പിക്കുന്നു, ഓരോരുത്തരെയും എല്ലാവരും പരിപോഷിപ്പിക്കുന്നു.” പ്രേഷിതത്വത്തെപ്പറ്റി സൂനഹദോസ് നിഷ്‌കര്‍ഷിക്കുന്നത് യഥാര്‍ത്ഥ ക്രിസ്തീയ ജീവിതത്തില്‍ നിന്നുത്ഭവിക്കുന്ന വ്യക്തിപരമായ പ്രേഷിതത്വമാണ് (cf.യോഹ).

ചുരുക്കിപ്പറഞ്ഞാല്‍ പല വ്യക്തികളെ ഒരുമിച്ചുചേര്‍ക്കുന്ന അടിസ്ഥാനഘടകം കുടുംബമാണ്. ഗാര്‍ഹികസഭയാണ് സാര്‍വത്രികസഭയുടെ ശക്തിയും ചൈതന്യവും. വൈദികരും സന്യസ്തരും മെത്രാന്മാരും സഭാതലവന്മാരായിരുന്ന മാര്‍പാപ്പാമാരും ജന്മമെടുത്തത് ഈ കുടുംബങ്ങളില്‍ നിന്നാണ്. കുടുംബങ്ങള്‍ തകര്‍ന്നാല്‍ സഭയുടെ അടിത്തറ തകരും. ഇവിടെ അരൂപി നിറഞ്ഞാല്‍, പ്രാര്‍ത്ഥനാചൈതന്യം പങ്കുവെച്ചാല്‍ സഭ വളരും.

ഭാരതസഭ വളരണം
വിദ്യാഭ്യാസ, ആരോഗ്യ, നിയമ മേഖലകളില്‍ കാര്‍ഷിക, സാമൂഹ്യ സേവന, സാംസ്‌കാരിക, രാഷ്ട്രീയ തലങ്ങളില്‍, സര്‍ക്കാര്‍ , അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍, വാണിജ്യ, വ്യവസായ സംരംഭങ്ങളില്‍ എന്നുവേണ്ട ജീവിതത്തിന്റെ സമസ്ത മേഖലകളിലുമുള്ള സഭാമക്കളെ സഭയുടെ ദേശീയമുഖ്യധാരയില്‍ ഉയര്‍ത്തിക്കാട്ടിയും ശക്തിപ്പെടുത്തിയും സഭയ്ക്ക് പുതിയ മുഖവും പുത്തന്‍ ഉണര്‍വ്വും സാധ്യമാക്കേണ്ടിയിരിക്കുന്നു.

വരുംനാളുകളില്‍ വലിയ പ്രതിസന്ധികളെയായിരിക്കും ഭാരതസഭ നേരിടേണ്ടിവരുന്നത്. വളര്‍ന്നുകൊണ്ടിരിക്കുന്ന ഭീകരപ്രസ്ഥാനങ്ങള്‍ക്കു മുന്നില്‍ വിശ്വാസികളുടെ ജീവനും സുരക്ഷിതത്വവും പോലും നമുക്ക് ഉറപ്പാക്കാനാവില്ല. ഇത് തിരിച്ചറിയണമെങ്കില്‍ ഇന്ത്യയുടെ മാറിക്കൊണ്ടിരിക്കുന്ന സാമൂഹ്യ രാഷ്ട്രീയ മേഖലകളെക്കുറിച്ച് സഭാനേതൃത്വവും വിശ്വാസിസമൂഹവും കൂടുതല്‍ അറിയുകയും പഠിക്കുകയും വേണം. എതിര്‍പ്പുകളും ആക്ഷേപ അവഹേളനങ്ങളും നിരന്തരം നേരിടേണ്ടിവരും.

സഭയുടെ സേവനശുശ്രൂഷാ മേഖലകളിലേയ്ക്കും ആത്മീയ തലങ്ങളിലേയ്ക്കും ഈ എതിര്‍പ്പുകളിന്ന് വ്യാപിക്കുന്നു. ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങളിന്മേലുള്ള നീതിപോലും നിഷേധിക്കുമ്പോള്‍ നിശബ്ദരായി നോക്കിയിരിക്കാനേ നമുക്കാകുന്നുള്ളൂ. മൗലിക അവകാശങ്ങള്‍ പോലും റദ്ദ്‌ചെയ്യുന്നതിന് നാം സാക്ഷികളാകേണ്ടിവരും. സഭാവിരുദ്ധ ശക്തികളും ചിന്തകളും വിശ്വാസിസമൂഹത്തിലേയ്ക്ക് അനുദിനം കടന്നുകൂടി കരുത്താര്‍ജിക്കുകയാണ്. ആത്മീയതയെ അട്ടിമറിച്ച് സമ്പത്തും സ്ഥാപനങ്ങളും സഭയില്‍ ഇടംതേടുന്നതിന്റെ ഭവിഷ്യത്തുകള്‍ ഭിന്നതകളുടെയും പരസ്പരം പോരടിക്കുന്നതിന്റെയും രൂപത്തില്‍ സഭയേയും സഭാമക്കളേയും പൊതുസമൂഹത്തില്‍ അപഹാസ്യപ്പെടുത്തുന്നു.

എല്ലാം മാധ്യമസൃഷ്ടിയെന്ന് പറഞ്ഞ് വീഴ്ചകളില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കാതെ തിരുത്തലുകള്‍ക്ക് തയ്യാറാകുവാന്‍ നമുക്ക് കഴിയേണ്ടിയിരിക്കുന്നു. സഭാസംവിധാനങ്ങളില്‍ അല്മായ പങ്കാളിത്തം സജീവമാക്കി ഇതില്‍ നിന്നൊരു മാറ്റവും ഉയര്‍ത്തെഴുന്നേല്‍പ്പുമുണ്ടാകണം. റീത്തുകളുടെയും രൂപതകളുടെയും പേരില്‍ വിഘടിച്ചുനില്‍ക്കാതെ ആചാരപാരമ്പര്യ അനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ, ഭാരതത്തിലെ കത്തോലിക്ക വിശ്വാസിസമൂഹത്തെ ഒരൊറ്റക്കാഴ്ചപ്പാടില്‍ കോര്‍ത്തിണക്കി ദേശീയതലത്തില്‍ സഭാനേതൃത്വത്തിന് കരുത്തേകി അല്മായസമൂഹത്തിന്റെ ഒരു നവനേതൃത്വനിര പടുത്തുയര്‍ത്തുവാനും സഭയില്‍ പുതിയൊരു അല്മായ മുഖം സൃഷ്ടിക്കുവാനുമുള്ള ശ്രമമാണ് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ലക്ഷ്യമിടുന്നത്.

ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി, കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ, കൗണ്‍സില്‍ ഫോര്‍ ലെയ്റ്റി

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?