ശ്രീലങ്ക: ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ ഉണ്ടായ സ്‌ഫോടനങ്ങളെതുടർന്ന് നിർത്തിവച്ചിരുന്ന പരസ്യദിവ്യബലിയർപ്പണം പുനരാരംഭിച്ചു. കനത്ത സുരക്ഷാ സന്നാഹങ്ങൾക്കുനടുവിൽ ഞായറാഴ്ചയാണ് സ്‌ഫോടനത്തിനുശേഷമുള്ള, ആദ്യദിവ്യബലിയർപ്പണം നടത്തിയത്. ദൈവാലയ പരിസരത്ത് കാർ പാർക്കിംഗ് തടഞ്ഞും ദേവാലയത്തിലെത്തുന്നവരെ ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ വിശദമായി പരിശോധിച്ചുമാണ് ഓരോരുത്തർക്കും പ്രവേശനം നല്കിയത്. ആക്രമണ ഭീഷണികളെ മറികടന്ന് നിരവധി ആളുകൾ ദിവ്യബലിയിൽ പങ്കെടുക്കുകയും ചെയ്തു. അതേസമയം അടച്ചിട്ടിരിക്കുന്ന കത്തോലിക്കാ സ്‌കൂളുകൾ നാളെമുതൽ തുറന്ന് പ്രവർത്തനമാരംഭിക്കും.
ഈസ്റ്റർ സ്‌ഫോടനങ്ങൾക്ക് രണ്ടാഴ്ച്ചക്കു ശേഷം പരസ്യ ദിവ്യബലിയർപ്പണം പുനരാരംഭിക്കുമെന്ന് കൊളംബോ ആർച്ച് ബിഷപ്പ് കർദിനാൾ രഞ്ജിത്ത് മാൽക്കം അറിയിച്ചിരുന്നുവെങ്കിലും ക്രൈസ്തവ ദൈവാലയങ്ങൾ വീണ്ടും ആക്രമിക്കപ്പെടുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കർദിനാൾ അറിയിപ്പ് പിൻവലിക്കുകയായിരുന്നു. തുടർന്നുള്ള രണ്ട് ഞായറാഴ്ചകളിൽ കർദ്ദിനാൾ തന്റെ വസതിയിലെ സ്വകാര്യ ചാപ്പലിൽ ദിവ്യബലിയർപ്പിക്കുകയും ശ്രീലങ്കൻ ചാനലുകൾ അത് തത്സമയം സംപ്രേഷണം നടത്തുകയും ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *