കൊളംബോ: ഈസ്റ്റർദിന സ്‌ഫോടനപരമ്പരയിൽ കൊല്ലപ്പെട്ടവരുടെ മുപ്പതാം ചരമ ദിനത്തിൽ പ്രത്യേക അനുസ്മരണ ശുശ്രൂഷകൾ സംഘടിപ്പിച്ച് ശ്രീലങ്കൻ ദൈവാലയങ്ങൾ. നഷ്ടപ്പെട്ടവർക്കായി മെഴുകുതിരികൾ തെളിച്ചു പ്രാർത്ഥന നടത്തുകയും അനുസ്മരണ സന്ദേശങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തു. കൊളംബോയിലെ സെന്റ് ആന്റണീസ് ദൈവാലയത്തിൽ നടന്ന അനുസ്മരണച്ചടങ്ങിൽ അപ്പസ്‌തോലിക സഥാനപതി മോൺ. പിയറി ഗുയെൻ വാൻ ടോടും ആർച്ച്ബിഷപ്പ് മാൽക്കം രജ്ഞിത്തും പങ്കെടുത്തു.
ഭീകരവാദത്തെ ഉന്മൂലനം ചെയ്യുവാൻ ആവശ്യമായത് ചെയ്യണമെന്ന് മോൺ. പിയറി ഗുയെൻ വാൻ ടോട് ആവശ്യപ്പെട്ടു. ദിവ്യബലിമധ്യേ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട എല്ലാവരെയും വിശുദ്ധരായാണ് കാണുന്നതെന്ന് ആർച്ച്ബിഷപ്പ് രജ്ഞിത്തും പറഞ്ഞു. 2004ൽ തെക്കുകിഴക്കൻ ഏഷ്യയിലുണ്ടായ സുനാമി ദുരന്തത്തിൽ 40,000പേരാണ് ശ്രീലങ്കയിൽ കൊല്ലപ്പെട്ടത്. 2009ൽ തമിഴ് വിഘടനവാദികളുമായി നടന്ന ആഭ്യന്തരയുദ്ധത്തിൽ 60,000 ജീവനുകളും ബലിയാക്കപ്പെട്ടു. ഇപ്പോൾ ശ്രീലങ്കയിൽ നടന്ന ഈ ബോംബാക്രമണം ശ്രീലങ്കൻ നാടിന്റെ ചരിത്രത്തിൽതന്നെ ഏറ്റവും വലിയ ദുരന്തമായെന്നും പലരും അഭിപ്രായപ്പെട്ടു.
ഏപ്രിൽ 21നാണ് രണ്ട് കത്തോലിക്കാ ദൈവാലയങ്ങളിലും ഒരു പ്രൊട്ടസ്റ്റന്റ് ദൈവാലയത്തിലും മൂന്ന് ഹോട്ടലുകളിലുമായി ചാവേർ സ്‌ഫോടനങ്ങളുണ്ടായത്. 258 പേർ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തിരുന്നു. അതേസമയം സ്‌ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച ശൃംഖല ഏതാണ്ട് പൂർണമായി തകർത്തെന്നാണ് ലങ്കൻ പോലീസ് അവകാശപ്പെടുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *