പാരീസ്: വാഹനാപകടത്തെ തുടർന്ന് 10 വർഷത്തിൽ അധികമായി ‘കോമാ സ്റ്റേജിൽ’ കഴിയുന്ന ഫ്രഞ്ചുപൗരൻ വിൻസെന്റ് ലാംബർട്ടിന്റെ ജീവൻ സ്വാഭാവിക മരണംവരെ സംരക്ഷിക്കാൻ പാരീസിലെ അപ്പീൽ കോടതിയുടെ ഇടപെടൽ. ഭക്ഷണവും ജലവും എത്തിക്കുന്ന ജീവൻരക്ഷാ സംവിധാനങ്ങൾ നീക്കം ചെയ്ത് ലാംബർട്ടിനെ ദയാവദത്തിന് വിധേയനാക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ ഫ്രാൻസിസ് പാപ്പ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയതിലൂടെ അന്താരാഷ്ട്ര ശ്രദ്ധപിടിച്ചുപറ്റിയിരുന്നു സംഭവം.
42 വയസുകാരനായ വിൻസെന്റ് 2008ലെ കാർ അപകടത്തെ തുടർന്നാണ് അബോധാവസ്ഥയിലായത് ഇദ്ദേഹത്തിന്റെ ജീവൻ ഏതുവിധേനയും നിലനിർത്തണമെന്നാണ് കത്തോലിക്കാ വിശ്വാസികളായ മാതാപിതാക്കളുടെ ആവശ്യം. എന്നാൽ, വിൻസെന്റിന്റെ സഹോദരങ്ങളും ഭാര്യയും ഇനിയും അദ്ദേഹത്തെ ജീവിക്കാൻ അനുവദിക്കേണ്ടതില്ലെന്ന പക്ഷക്കാരാണ്. ദയാവധത്തിനുള്ള ഒരുക്കങ്ങളും അവർ തുടങ്ങി. ഭക്ഷണവും ജലവും എത്തിക്കുന്ന ജീവൻരക്ഷാ സംവിധാനങ്ങൾ നീക്കം ചെയ്യാൻ കോടതിയിൽനിന്ന് ഉത്തരവും നേടി.
അബോധാവസ്ഥയിലാണെങ്കിലും സ്വതന്ത്രമായി ശ്വസിക്കുകയും ഹൃദയം സ്വഭാവേന മിടിക്കുകയും ചെയ്യുന്ന ലാംബെർട്ട് മരിച്ചുകൊണ്ടിരിക്കുകയല്ല എന്നും അദ്ദേഹത്തിന് ഭക്ഷണം നൽകാതെയും ജലം നൽകാതെയും മരണത്തിനു വിട്ടുകൊടുക്കാനുള്ള ആശുപത്രി അധികൃതരുടെ തീരുമാനത്തെ മാതാപിതാക്കൾ എതിർത്തെങ്കിലും ഫലമുണ്ടായില്ല.
ലാംബെർട്ടിന് ഭക്ഷണവും ജലപാനവും നൽകാൻ വേണ്ടിയുള്ള മാതാപിതാക്കളുടെ ആവശ്യത്തെ ഫ്രഞ്ച് ഗവർൺമെന്റ് കൗൺസിലും പിന്നീട് മനുഷ്യാവകാശങ്ങൾക്കായുള്ള യൂറോപ്യൻ കോടതിയും തള്ളിക്കളഞ്ഞെങ്കിലും മനുഷ്യാവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്രസഭാ കമ്മിറ്റി ലാംബെർട്ടിന് ഭക്ഷണവും ജലവും നൽകാൻ നിർദേശിച്ചിരുന്നു. ഇപ്പോഴിതാ പാരീസിലെ അപ്പീൽ കോടതിയിൽനിന്നും അനുകൂലവിധി ഉണ്ടായിരിക്കുന്നു.
വിൻസെന്റിനെ ജീവിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പ രണ്ട് കാലയളവുകളിലായി മൂന്നു തവണ രംഗത്തെത്തിയിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *