വാഷിംഗ്ടൺ ഡി.സി: പുതുമകളുടെയും തുറവിയുടെയും ഒരു കാലഘട്ടത്തിന് ആരംഭം കുറിക്കാം എന്ന ആഹ്വാനവുമായി വാഷിംഗ്ടൺ അതിരൂപതയുടെ പുതിയ ഇടയനായി ആർച്ച്ബിഷപ്പ് വിൽട്ടൺ ഗ്രിഗറി സ്ഥാനമേറ്റു. വാഷിംഗ്ടൺ അതിരൂപതയുടെ ഏഴാമത് അധ്യക്ഷനാണ് ആർച്ച്ബിഷപ്പ് വിൽട്ടൺ. ‘നിങ്ങളുടെ സന്തോഷത്തിൽ നിങ്ങളോടൊപ്പം ചിരിക്കുകയും നിങ്ങളുടെ ദുഃഖങ്ങളിൽ പങ്കുചേരുകയും തെറ്റുകൾ കണ്ടുപിടിക്കപ്പെടുംമുമ്പേ സ്വയം ഏറ്റുപറയുന്നവരെ ചേർത്തുപിടിക്കുകയും ചെയ്യുന്ന ഒരു നല്ലിടയനാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്,’ അദ്ദേഹം വ്യക്തമാക്കി.
ഇന്നനുഭവിക്കുന്ന നാണക്കേടുകളും സഹനങ്ങളുമല്ല, മറിച്ച് അവ നൽകുന്ന കരുത്തും ഉറപ്പുമാണ് സഭയെ നിർവചിക്കുന്നത്. സഭ ഇന്ന് പലവിധ ആരോപണങ്ങൾ നേരിടുന്നുണ്ടെങ്കിലും അവയിലൊന്നും വിശ്വാസരഹിതരാകാതെ ഇത്രയധികം ആളുകൾ ഈ ചടങ്ങിൽ സംബന്ധിക്കാൻ എത്തിയതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 3000ൽപ്പരം വിശ്വാസികളാണ് തിരുക്കർമങ്ങളിൽ പങ്കുകൊള്ളാനെത്തിയത്.
വാഷിംഗ്ടണിലെ ബസിലിക്ക ഓഫ് നാഷണൽ ഷ്രൈൻ ഓഫ് ഇമാക്കുലേറ്റ് കൺസെപ്ഷനിലായിരുന്നു സ്ഥാനാരോഹണശുശ്രൂഷകൾ സംഘടിപ്പിച്ചത്. ആർച്ച്ബിഷപ്പ് ക്രിസ്റ്റോഫ് പിയെറിന്റെ നേതൃത്വത്തിൽ അർപ്പിച്ച ദിവ്യബലിയിൽ ഏട്ട് കർദിനാൾമാരും 50 ബിഷപ്പുമാരും 300ൽപ്പരം വൈദികരും സഹകാർമികരായി.
അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ ആഫ്രിക്കൻ- അമേരിക്കൻ ആർച്ച്ബിഷപ്പാണ് ഇദ്ദേഹം. മാർട്ടിൻ ലൂദർ കിങിന്റെ 51-ാം ചരമവാർഷികത്തിലാണ് വാഷിങ്ടണ്ണിലെ ആദ്യ ആഫ്രിക്കൻ-അമേരിക്കൻ ആർച്ച്ബിഷപ്പായി ഇദ്ദേഹത്തെ നിയമിച്ചതെന്നതും ശ്രദ്ധേയമാണ്. കർദിനാൾ ഡൊണാൾഡ് വ്യൂൾ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് ആർച്ച്ബിഷപ്പ് വിൽട്ടണെ പാപ്പ നിയമിച്ചത്. അറ്റ്‌ലാന്റ അതിരൂപതയുടെ ആർച്ച്ബിഷപ്പായിരുന്ന ഇദ്ദേഹം 2001 മുതൽ 2004 വരെ അമേരിക്കൻ മെത്രാൻ സമിതി അധ്യക്ഷനായിരുന്നു.
ചിക്കാഗോ സ്വദേശിയായ വിൾട്ടൺ ഗ്രിഗറി സ്‌കൂൾ കാലഘട്ടത്തിൽ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയായിരുന്നു. അറ്റ്‌ലാന്റ ആർച്ച്ബിഷപ്പ് ആയിരിക്കുമ്പോൾ 64 പേർക്ക് പൗരോഹിത്യ പട്ടം നൽകിയ അദ്ദേഹം ആ കാലയളവിൽ 16,000 പേരെ കത്തോലിക്കാസഭയിലേക്ക് ജ്ഞാനസ്‌നാനപ്പെടുത്തിയതിലൂടെയും ശ്രദ്ധേയനാണ്. അടുത്തുതന്നെ വിൾട്ടൺ ഗ്രിഗറി കർദിനാളായി ഉയർത്തപ്പെടുമെന്നാണ് സൂചന.
Leave a Comment
Your email address will not be published. Required fields are marked with *