ബുക്കറെസ്റ്റ്: രണ്ട് പതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം സംഭവിച്ച പേപ്പൽ പര്യടനം അവിസ്മരണീയമാകാൻ റൊമേനിയയ്ക്ക് ഫ്രാൻസിസ് പാപ്പയുടെ സമ്മാനം- ക്രിസ്തുവിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിച്ച ഏഴ് പുണ്യാത്മാക്കൾ അൾത്താരവണക്കത്തിലേക്ക്.
കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ഭരണത്തിൽ രക്തസാക്ഷികളായ ഏഴ് ഗ്രീക്ക് കത്തോലിക്കാ ബിഷപ്പുമാരെയാണ് പാപ്പ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തിയത്. സെൻട്രൽ റൊമേനിയയിലെ ബ്ലാജിയിൽ സംഘടിപ്പിച്ച തിരുക്കർമമധ്യേ ഒരു ലക്ഷത്തിൽപ്പരം പേരെ സാക്ഷിയാക്കിയായിരുന്നു പ്രഖ്യാപനം. 1950- 70 കാലഘട്ടത്തിലാണ് ക്രൈസ്തവ വിശ്വാസത്തെപ്രതി ഇവർ രക്തസാക്ഷികളായത്.
കമ്യൂണിസ്റ്റ് ഏകാധിപത്യ ഭരണത്തിനിടെ പീഡനമേറ്റ ഗ്രീക്ക് കത്തോലിക്കാ സഭയിലെ ഏതാനും അംഗങ്ങൾ മാത്രമാണ് ഈ ബിഷപ്പുമാർ. കമ്യൂണിസ്റ്റ് ഭരണകൂടം കത്തോലിക്കാ വിശ്വാസികളോട് ഓർത്തഡോക്‌സ് സഭയിൽ ചേരാൻ ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതിൻറെ പേരിലായിരുന്നു പീഡനങ്ങൾ. ആയിരക്കണക്കിനു പുരോഹിതരെ അടക്കം തടവിലാക്കി പീഡിപ്പിച്ചു. കത്തോലിക്കാ സഭയുടെ സ്വത്തുകൾ പിടിച്ചെടുത്ത് ഓർത്തഡോക്‌സ് സഭയ്ക്കു നല്കി.
വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്ന കത്തോലിക്കരുടെ ആദർശമാതൃകകളാണ് ഈ രക്തസാക്ഷികളെന്ന് പാപ്പ പറഞ്ഞു. ഇടുങ്ങിയ തത്വശാസ്ത്രത്തെ എതിർത്തതിൻറെ പേരിലാണ് ഇവർക്കു ജീവൻ വെടിയേണ്ടിവന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവരുടെ സഹനങ്ങളിലൂടെ നേടിയെടുത്ത മതസ്വാതന്ത്ര്യവും കരുണയും എല്ലാവർക്കും ഉണ്ടാകട്ടെയെന്ന് പാപ്പ ആശംസിക്കുകയും ചെയ്തു. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ പ്രതിപാദിക്കുന്ന ജന്മനാ അന്ധനായവനെ ദൈവം സുഖപ്പെടുത്തുന്ന ഉപമ ഉദ്ധരിച്ചായിരുന്നു പേപ്പൽ സന്ദേശം.
സാബത്തുദിവസം ആയിരുന്നിട്ടും ജന്മനാ അന്ധനായവനെ സുഖപ്പെടുത്താനുള്ള ദൈവത്തിൽ അവകാശവും അധികാരവുമാണ് ഉപമയിലുടനീളം. തഴയപ്പെട്ടവനെയും ജനമധ്യത്തിലേക്ക് കൊണ്ടുവരാൻ ദൈവത്തിന് സാധിക്കും. അന്ധനായവന് സ്വന്തം അന്ധത മാത്രമല്ല, ചുറ്റുമുള്ളവരുടെ അന്ധത കൂടി തരണം ചെയ്യണം. എന്തുകൊണ്ടെന്നാൽ നാം ഇങ്ങനെയുള്ളവരെ ജനമധ്യത്തിലേക്ക് കൊണ്ടുവരാതെ നമ്മുടെ സ്വാർത്ഥതകൾക്കുവേണ്ടി അവരെ പുറന്തള്ളുകയാണ്.
റൊമേനിയൻ കത്തോലിക്കർ കമ്മ്യൂണിസ്റ്റ് ഭരണത്തിനിടയിൽ തളരാതെ മരണതുല്യമായ പ്രതിസന്ധികൾക്കിടയിലും പ്രതിരോധിച്ചു നിന്നതിനെ പാപ്പ പ്രശംസിച്ചു. അതിയായ ധൈര്യത്തോടും മനശക്തിയോടുംകൂടെ അതിക~ിനമായ ജയിൽവാസവും മറ്റ് ക്രൂരതകളും അനുഭവിച്ച് സഭയുടെ വിശ്യാസത സംരക്ഷിക്കുന്നതിനുവേണ്ടി ഇവർ ഏഴുപേരും നിലകൊണ്ടു. അങ്ങനെ റൊമേനിയൻ ജനതയ്ക്ക് മതസ്വാതന്ത്ര്യവും കരുണയും അവർ നേടികൊടുത്തു.
സാസ്‌ക്കാരിക സമ്പന്നതയിൽനിന്നും മതപരമായ പാരമ്പര്യങ്ങളിൽനിന്നും ജനങ്ങളെ വേരറ്റവരാക്കാൻ ശക്തിപ്പെടുന്ന ആദർശപരമായ കോളനിവത്ക്കരണത്തിനെതിരെ മുന്നറിയിപ്പ് നൽകിയാണ് പാപ്പ സന്ദേശം അവസാനിപ്പിച്ചത്. സ്വാതന്ത്ര്യത്തിന്റെയും കരുണയുടെയും സാക്ഷികളാകണം നാം. ഭിന്നതകളെ പ്രതിരോധിക്കാൻ കൂട്ടായ്മയും സംവാദവും പരിപോഷിപ്പിക്കണമെന്നും പാപ്പ കൂട്ടിച്ചേർത്തു.
Leave a Comment
Your email address will not be published. Required fields are marked with *