റിയോ ഡി ജനീറോ: പഞ്ചക്ഷതധാരിയായ വിശുദ്ധ പാേ്രദ പിയോയുടെ മധ്യസ്ഥതയാൽ കുഞ്ഞ് കാൻസറിൽനിന്ന് അത്ഭുത സൗഖ്യം നേടിയെന്ന് റിപ്പോർട്ട്. ലാസറോ എന്ന ബ്രസീലിയൻ ബാലനാണ് കണ്ണിനെ ബാധിച്ച കാൻസറിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. കുഞ്ഞിന്റെ കുടുംബമാണ് ഇക്കഴിഞ്ഞ ദിവസം ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയത്.
രോഗബാധിതനാകുംമുമ്പുതന്നെ കുഞ്ഞുലാസറോവിശുദ്ധ പാദ്രേയുടെ ‘ഇഷ്ടപുത്രൻ’ ആയിരുന്നു എന്നതും ഈ അത്ഭുതസൗഖ്യത്തെ കൂടുതൽ മഹനീയമാക്കുന്നു. രോഗ ലക്ഷണങ്ങൾ തിരിച്ചറിയപ്പെടുംമുമ്പേ, രോഗസൗഖ്യം നൽകാനുള്ള വഴി തുറക്കപ്പെടുകയായിരുന്നു യാദൃശ്ചികമായി തോന്നാവുന്ന ഈ ബന്ധത്തിലൂടെ. അതുതന്നെയാകും ഈ രോഗസൗഖ്യവാർത്തയെ കൂടുതൽ ശ്രദ്ധേയമാക്കുന്നതും.
ആ സംഭവങ്ങൾ കുഞ്ഞിന്റെ അമ്മ ഗ്രേസി ഷിമിറ്റ് വെളിപ്പെടുത്തുന്നത് ഇങ്ങനെ: ‘2016 ഒക്ടോബറിലെ ഒരു ദിവസം. ഇടവക ദൈവാലയത്തിൽ ദിവ്യബലിയിൽ പങ്കെടുത്തശേഷം പ്രാർത്ഥിക്കുമ്പോഴാണ് അജ്ഞാതനായ ഒരാൾ അടുത്തെത്തി കുഞ്ഞിന്റെ പേര് ചോദിച്ചത്. ലാസറോ എന്നാണെന്ന് മറപടി പറഞ്ഞയുടൻ, മകനുവേണ്ടി വിശുദ്ധ പാദ്രേ പിയോയുടെ മാധ്യസ്ഥ്യം തേടി പ്രത്യേകം പ്രാർത്ഥിക്കണമെന്നുമാത്രം പറഞ്ഞ് അജ്ഞാതൻ മടങ്ങി.’
ഗ്രേസി ആദ്യമായാണ് വിശുദ്ധ പാദ്രേ പിയോ എന്ന പേരുതന്നെ കേൾക്കുന്നത്. ആ വിശുദ്ധനെ കുറിച്ച് അവൾ അന്വേഷിച്ചു. കിട്ടാവുന്ന പുസ്തകങ്ങളിലൂടെ വിശുദ്ധന്റെ ജീവിതത്തെയും ആഴമായ ആത്മീയതയെയും കുറിച്ച് മനസിലാക്കിയ അവൾ, പ്രത്യേകിച്ച് കാരണം ഒന്നും ഇല്ലെങ്കിലും വിശുദ്ധന്റെ മാധ്യസ്ഥ്യം തേടി പ്രാർത്ഥിച്ചു തുടങ്ങി. അതാണ്ട് മാസങ്ങൾ കഴിഞ്ഞപ്പോഴാണ് കുടുംബത്തെ ദുഃഖത്തിലാഴ്ത്തുന്ന ആ രോഗവിവരം വെളിപ്പെട്ടത്: ലാസറോയുടെ കണ്ണിനെ കാൻസർ ബാധിച്ചിരിക്കുന്നു.
കുഞ്ഞു ശരീരം കടന്നുപോയ യാതനനകൾ ആ മാതാപിതാക്കളെ തളർത്തിയെങ്കിലും അതുവരെ നടത്തിയിരുന്ന പ്രാർത്ഥനകൾ പെട്ടെന്ന് മറ്റൊരു തലത്തിലേക്ക് മാറിയെന്ന് ഗ്രേസി സാക്ഷ്യപ്പെടുത്തുന്നു:
‘വിശുദ്ധന്റെ മാധ്യസ്ഥ്യം യാചിച്ചുകൊണ്ട് കുഞ്ഞിനെ ദൈവതിരുമുമ്പിലേക്ക് സമർപ്പിച്ചു. വിശുദ്ധനിലൂടെ ദൈവം ഞങ്ങളുടെ കുഞ്ഞിനെ തിരികെ നൽകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. കീമോ തെറാപ്പിക്ക് വിധേയനാകും മുമ്പ് കുഞ്ഞിനെ പൂർണമായും വിശുദ്ധ പാദ്ര പിയോയുടെ സംരക്ഷണത്തിന് സമർപ്പിച്ചു. മകനെ ആരോഗ്യത്തോടെ തിരികെ നൽകിയാൽ വിശുദ്ധന്റെ രൂപം നേർച്ച നേരുകയും ചെയ്തു.’
ശേഷം സംഭവിച്ച് അത്ഭുതമാണ്. പൂർണാരോഗ്യവാനായി, പഴയ ചുറുചുറുക്കോടെ ലാസറോ വീട്ടിൽ മടങ്ങിയെത്തി. പൂർണസൗഖ്യം ലഭിച്ച ലാസറോ ഇടവക ദൈവാലയത്തിലെ അൾത്താര ബാലനാണിപ്പോൾ.
Leave a Comment
Your email address will not be published. Required fields are marked with *