നൈജറി: നൈജറിലെ ക്രൈസ്തവർക്ക് നേരെ ഭീഷണി ഉയർത്തി ഇസ്ലാമിക തീവ്രവാദികളായ ബൊക്കോ ഹറാമിന്റെ സന്ദേശം. മൂന്ന് ദിവസത്തിനുള്ളിൽ പ്രദേശത്തു നിന്ന് രക്ഷപ്പെടുകയോ അല്ലെങ്കിൽ കൊല്ലപ്പെടാൻ തയ്യാറാകുകയോ ചെയ്യണമെന്ന മുന്നറിയിപ്പാണ് ക്രിസ്ത്യാനികൾക്ക് ബൊക്കോ ഹറാം തീവ്രവാദികളുടെ പക്കൽനിന്നും ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രാർത്ഥനാ സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് നൈജറിലെ കത്തോലിക്കാ സഭ.
കഴിഞ്ഞ ദിവസം നൈജറിലെ ഡിഫാ പ്രവിശ്യയിലുള്ള കിഞ്ചേണ്ടി എന്ന ഗ്രാമത്തിൽ നിന്നും ക്രൈസ്തവയുവതിയെ തട്ടികൊണ്ടുപോകുകയും പെൺകുട്ടിയുടെ കൈവശം ഭീഷണിക്കത്ത് കൊടുത്തയക്കുകയും ചെയ്തിരുന്നു. ക്രൈസ്തവ സന്നദ്ധസംഘടനയായ ഓപ്പൺ ഡോർസ് യുഎസ്എയാണ് ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവിട്ടത്.
വാർത്തയുമായി ബന്ധപ്പെട്ട് കൂടുതൽ സ്ഥിരീകരണവുമായി നിയമിയിലെ വികാരി ജനറലും രംഗത്തെത്തി. ഭീഷണിയുടെ വാർത്ത സത്യമാണ്. എന്നാൽ അതിന്റെ പേരിൽ ക്രിസ്ത്യാനികൾ കൂട്ടത്തോടെ നാട് വിടുന്നതായി പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതവുമാണ്. അതേസമയം ഭീഷണിക്കത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരും സുരക്ഷാ സംവിധാനങ്ങളും വേണ്ട ക്രമീകരണങ്ങൾ ദൈവാലയങ്ങൾക്ക് സമീപവും ക്രിസ്ത്യാനികൾ കൂട്ടമായി താമസിക്കുന്ന ഇടങ്ങളിലും ഒരുക്കുന്നുണ്ട്. കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥർ ശക്തമായ പൊട്രോളിങ് നടത്തുണ്ടെന്നും അധികൃതർ അറിയിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *