വാഷിംഗ്ടൺ ഡി.സി: ക്രിസ്തുവിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാത്തതുകൊണ്ടുമാത്രം ബൊക്കോഹറാമിന്റെ തടവിൽ കഴിയുന്ന നൈജീരിയൻ പെൺകുട്ടി ലീ ഷരീബുവിന്റെ മോചനത്തിനായി അമേരിക്കൻ ഭരണകൂടത്തിന്റെ സഹായം തേടി അമ്മ. ലീയുടെ മോചനം സാധ്യമാക്കുമെന്ന് നൈജീരിയൻ പ്രസിഡന്റ് ബുഹാരി വാഗ്ദാനം നൽകിയിരുന്നെങ്കിലും അത് സാധ്യമാകാത്ത സാഹചര്യത്തിലാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപിനോട് സഹായം അഭ്യർത്ഥിച്ച് അമ്മ റെബേക്ക എത്തിയത്.
അമേരിക്കയിൽ, യാഥാസ്ഥിതിക പൊതുനയങ്ങളുടെ പ്രചാരണത്തിനായി നിലകൊള്ളുന്ന കൺസർവേറ്റീവ് തിങ്ക് താങ്ക് ഹെറിറ്റേജ് ഫൗണ്ടേഷൻ സംഘടിപ്പിച്ച പാനൽ ചർച്ചയിലാണ് ആ അമ്മ അഭ്യർത്ഥന ഭരണകൂടത്തിന് മുന്നിൽ വെച്ചത്. ‘ഞാൻ റെബേക്ക ഷരീബു, ദയവായി എന്നെ സഹായിക്കണമെന്ന് അമേരിക്കൻ ഭരണകൂടത്തോട് അപേക്ഷിക്കാനാണ് ഞാൻ ഇവിടെ വന്നത്,’ പൊട്ടിക്കരഞ്ഞുകൊണ്ട്, റെബേക്ക പറഞ്ഞു.
ലീയുടെ മോചനത്തിന് തന്നെക്കൊണ്ടാവും വിധം ശ്രമിക്കുമെന്ന് നൈജീരിയൻ പ്രസിഡന്റ് മുഹമ്മദു ബുഹാരി പലതവണ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും കഴിഞ്ഞ കുറെ മാസങ്ങളായി തന്റെ മകളുടെ മോചനത്തെക്കുറിച്ച് നൈജീരിയൻ സർക്കാരിൽ നിന്നും ഒന്നും തന്നെ കേട്ടിട്ടില്ലെന്നും പാനൽ ചർച്ചയിൽ റെബേക്ക വെളിപ്പെടുത്തി.
മുൻ കോൺഗ്രസ് അംഗവും നീണ്ടകാലം മതസ്വാതന്ത്ര്യ വക്താവുമായിരുന്ന ഫ്രാങ്ക് വൂൾഫും പാനൽ ചർച്ചയിൽ സന്നിഹിതനായിരുന്നു. വിഷയത്തിൽ അമേരിക്കൻ സർക്കാർ കൂടുതൽ ശ്രദ്ധപതിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യോബോ സംസ്ഥാനത്തെ ഡാപ്പാച്ചിയിലുള്ള ഗവൺമെന്റ് ഗേൾസ് സയൻസ് ടെക്‌നിക്കൽ കോളേജിൽനിന്ന് 2018 ഫെബ്രുവരിയിൽ ബൊക്കോഹറാം തീവ്രവാദികൾ ലീ ഷരീബു അടക്കമുള്ള 100ൽപ്പരെ പെൺകുട്ടികളെ തട്ടിക്കൊണ്ടുപ്പോയത്. മറ്റുള്ളവരെല്ലാം മോചിക്കപ്പെട്ടെങ്കിലും ഇസ്ലാം മതം സ്വീകരിക്കില്ലെന്ന ലീയുടെ നിലപാടാണ് തീവ്രവാദികളെ ചൊടിപ്പിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *