പ്യോങ്യാങ്: ഉത്തര കൊറിയയിലേക്കുള്ള ഫ്രാൻസിസ് പാപ്പയുടെ പര്യടനം സാധ്യമായാൽ പ്രസിഡന്റ് കിം യോങ് ഉന്നിന് ലോകരാജ്യങ്ങളുടെ വിശ്വാസം ആർജിക്കാൻ സഹായകമാകുമെന്നും ഇത് ഉത്തര കൊറിയയിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും സഭാനേതൃത്വം. കിം യോങ് ഉന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിൽ തെക്കൻ കൊറിയയിലെ ദയയെയോൺ ബിഷപ്പ് ലാസറോയാണ് ഇപ്രകാരം അഭിപ്രായപ്പെട്ടത്.
ഫ്രാൻസിസ് പാപ്പായ്ക്ക് വേഗത്തിൽ പ്യോങ്യാങ് സന്ദർശിക്കാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. കഴിഞ്ഞ വർഷം, പാപ്പ ഉത്തര കൊറിയ സന്ദർശിക്കാനുള്ള ആഗ്രഹം കിം ഉൻ പ്രകടിപ്പിച്ചതും വാക്കാൽ ക്ഷണിച്ചതും രാജ്യത്ത് വളരെ ചർച്ചചെയ്യപ്പെട്ടിരുന്നു. എന്നാൽ, വടക്കൻ കൊറിയയിലേക്കുള്ള പാപ്പായുടെ സന്ദർശനം, രാജ്യം കത്തോലിക്കാ സഭയോടു കൂടുതൽ തുറവി കാണിച്ചാൽ മാത്രമേ സംഭവിക്കൂ എന്ന് ഓർമിപ്പിച്ച അദ്ദേഹം, പ്യോങ്യാങ് രൂപത ഇപ്പോഴും പുനസ്ഥാപിക്കപ്പെടാത്ത കാര്യവും ചൂണ്ടിക്കാട്ടി.
ഇരുകൊറിയകൾക്കും മധ്യേയുള്ള സൈനീക അതിർത്തിയിലാണ് ട്രംപും കിം യോങ് ഊന്നും കണ്ടുമുട്ടിയത്. ആദ്യമായി വടക്കൻ കൊറിയയിൽ അനൗദ്യോഗികമായി ഇരുവരും 50 മിനിറ്റോളം നടത്തിയ അഭിമുഖത്തിൽ വടക്കൻ കൊറിയയുമായി ചർച്ചകൾ നടത്താനുള്ള തീരുമാനം അറിയിക്കുകയും ചെയ്തു. ക്ഷമയോടുകൂടെ മുന്നോട്ടു പോകാനുള്ള സന്ദേശമാണ് ഇരു നേതാക്കളോടും തനിക്കു നൽകാനുള്ളതെന്ന് പറഞ്ഞ ബിഷപ്പ് ലാസറോ, ചർച്ചകളുമായി മുന്നോട്ടു പോകാനുള്ള തീരുമാനത്തെയും ശ്ലാഘിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *