വാഷിംഗ്ടൺ ഡി.സി: ടെക്‌സസ്, ഒഹിയോ, കാലിഫോർണിയ എന്നിവിടങ്ങളിൽ നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്കായി പ്രാർത്ഥിക്കാനും ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കാനുള്ള ശ്രമത്തിൽ കത്തോലിക്കരുടെ പിന്തുണ അഭ്യർത്ഥിച്ചും ബിഷപ്പുമാർ രംഗത്ത്.
‘ഇത്തരം ആക്രമണങ്ങൾ പതിവാകുന്നത് അടിസ്ഥാനപരമായി എന്തോ ഒരു തിന്മ ഈ സമൂഹത്തിൽ തുടരുന്നു എന്നതിന്റെ സൂചനയാണ്. ഈയൊരു തിന്മയ്ക്ക് എതിരായ പ്രതിരോധ നടപടികളിലേക്ക് നീങ്ങാൻ ദൈവത്തിന്റെ കരുണയും ജ്ഞാനവും ഞങ്ങളെ പ്രേരിപ്പിക്കുന്നു. അതിനു വിശ്വാസികൾ പൂർണപിന്തുണ നൽകണം,’ ബിഷപ്പുമാർ പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തു.
ജനം ഒത്തുചേരുന്നിടങ്ങളിലെ ആക്രമണങ്ങൾ മനുഷ്യജീവനോടുള്ള അവഹേളനമാണ്. കൂട്ടവെടിവെ്പ്പിനെ ഒരു ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാൻ കഴിയില്ല എന്ന് ഈ സംഭവം വെളിപ്പെടുത്തുന്നു. ജീവന് ഭീഷണിയാകുന്ന ഒരു പകർച്ചവ്യാധി കണക്കെ ഈ ദുരന്തം വ്യാപകമാകുമ്പോൾ, ഇതിനെ നീതിപൂർവം വിധിക്കേണ്ടത് ആവശ്യമാണെന്നും ബിഷപ്പുമാർ വ്യക്തമാക്കി.
മൂന്ന് സ്ഥലങ്ങളിലെ വെടിവെപ്പ് ആക്രമണങ്ങളിൽ 35 പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ടെക്സസിലെ എൽപാസോയിലെ വാൾമാർട്ട് സ്റ്റോറിൽ 21 വയസുകാരൻ യന്ത്ര ത്തോക്ക് ഉപയോഗിച്ചു നടത്തിയ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെടുകയും 21 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഒഹിയോയിലെ ഡേയ്റ്റണിലെ ആക്രമണത്തിൽ അക്രമി ഉൾപ്പെടെ10 പേരാണ് കൊല്ലപ്പെട്ടത്. 16 പേർക്ക് പരിക്കേറ്റു. നാലു പേരാണ് കാലിഫോർണിയയിൽ കൊല്ലപ്പെട്ടത്.
സംഭവങ്ങളിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ ഫ്രാൻസിസ് പാപ്പ, ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ത്രികാലജപ പ്രാർത്ഥനയ്ക്കുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യവേയാണ് ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയത്. കൊല്ലപ്പെട്ടവർക്കും പരിക്കേറ്റവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടിയുള്ള പ്രാർത്ഥനയിൽ പങ്കുചേരാൻ വിശ്വാസികളോട് ആവശ്യപ്പെടുകയും ചെയ്തു പാപ്പ.
Leave a Comment
Your email address will not be published. Required fields are marked with *