കൊളംബോ: ചാവേർ ആക്രമണം നടന്ന സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിനുനേരെ അജ്ഞാതർ കല്ലെറിഞ്ഞ സംഭവത്തിൽ പ്രതിഷേധം വ്യാപിക്കുന്നു. ശ്രീലങ്കയിലെ ക്രൈസ്തവ ദൈവാലയത്തിൽ ഉണ്ടായ ചാവേർ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം ഇഴയുന്നതിനെതിരെ വിശ്വാസികളുടെ പ്രതിഷേധം നടക്കുന്നതിനിടെ അജ്ഞാതസംഘം കല്ലെറിഞ്ഞെന്നാണ് റിപ്പോർട്ട്.
ദെവാലയത്തിലെ രൂപത്തിന് നേരെയാണ് കല്ലെറിഞ്ഞതെന്നും ഇത് ജനങ്ങളെ പരിഭ്രാന്തരാക്കിയിരിക്കുകയാണെന്നും പ്രദേശവാസികൾ വാർത്താ ഏജൻസികളോട് വെളിപ്പെടുത്തി. ചാവേറാക്രമണത്തിൽ മരണമടഞ്ഞവർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ നിരവധി സംഘങ്ങൾ പരിശ്രമിക്കുന്നതായും അതിനാൽ ക്രൈസ്തവർ ജാഗ്രത പുലർത്തണമെന്നും ദൈവാലയം സന്ദർശിച്ച കർദിനാൾ മാൽക്കം രഞ്ജിത്ത് നിർദേശിച്ചു. ജനങ്ങൾക്ക് നീതി ലഭിക്കുവോളം അവരോടൊപ്പം നിലകൊള്ളുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഭരണകൂടവും പ്രതിപക്ഷവും ജനങ്ങൾക്കായി ഒന്നും ചെയുന്നില്ലെന്നും തുറന്നടിച്ചു.
ഐസിസുമായി ബന്ധമുള്ള ‘നാഷ്ണൽ തൗഹീദ് ജമാഅത്ത്’ അംഗങ്ങളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തതാണ് ഇതുവരെയുണ്ടായ നടപടി. അന്വേഷണത്തിൽ ഭരണകൂടം മെല്ലപ്പോക്ക് തുടരുന്നതിനാൽ, പ്രസിഡന്റ് സ്ഥാനാർത്ഥികളെ കാണാൻ കർദിനാൾരഞ്ജിത്ത് വിസമ്മതം പ്രകടിപ്പിച്ചിട്ടുണ്ട്.
കർദ്ദിനാൾ മാൽക്കം രഞ്ജിത്തിനെ കൂടാതെ നിരവധി വൈദികരും പ്രതിഷേധക്കാരെ സന്ദർശിച്ചിട്ടുണ്ട്. ഇന്റലിജൻസ് മുന്നറിയിപ്പ് ഉണ്ടായിട്ടും മതിയായ സുരക്ഷ ഒരുക്കാതിരുന്ന ഭരണകൂടത്തിനും സുരക്ഷാസേനയ്ക്കുമെതിരെ ശക്തമായ പ്രതിഷേധമാണ് നിലനിൽക്കുന്നത്. ഈസ്റ്റർ ദിനത്തിൽ മൂന്ന് ദൈവാലയങ്ങളിലും ഹോട്ടലുകളിലുമായി നടന്ന ചാവേർ ആക്രമണത്തിൽ 260ൽപ്പരം പേരാണ് കൊല്ലപ്പെട്ടത്.
Leave a Comment
Your email address will not be published. Required fields are marked with *