കറാച്ചി: പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങളെ പ്രതിരോധിക്കാൻ മതനേതാക്കൾ ഒന്നടങ്കം രംഗത്ത്. മതന്യൂനപക്ഷങ്ങളുടെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്കരടക്കമുള്ള വിവിധ മതനേതാക്കൾ സംയുക്തമായി രേഖാമൂലമുള്ള പരാതി പാക് സർക്കാരിന് സമർപ്പിച്ചു. പാക്കിസ്ഥാനിൽ ക്രിസ്ത്യാനികളടക്കമുള്ള ജനങ്ങൾ അനുഭവിക്കുന്ന നിർബന്ധിത മതപരിവർത്തന ശ്രമങ്ങൾ ഇല്ലാതാക്കാൻ എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടിപ്പിച്ച വാർത്താസമ്മേളനത്തിന് തൊട്ടുപിന്നാലെയാണ് മതനേതാക്കൾ സംയുക്ത പരാതിയുമായി രംഗത്തെത്തിയത്.
മതവിഭാഗങ്ങളുടെ സംരക്ഷണത്തിന് ഏറ്റവും അത്യാവശ്യമായ 10 പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സംയുക്ത പ്രമേയമാണ് പാക്പ്രധാനമന്ത്രി ഇമ്രാൻ ഖാന് മതനേതാക്കൾ സമർപ്പിച്ചിരിക്കുന്നത്. നിലവിൽ പെൺകുട്ടികളുടെ വിവാഹപ്രായം 16 ആണെങ്കിൽ അത് 18 വയസ്സാക്കി ഉയർത്തുക, ന്യൂനപക്ഷസമുദായങ്ങൾക്ക് മികച്ച സാമ്പത്തിക സാഹചര്യമൊരുക്കുക, ന്യൂനപക്ഷസമുദായത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം ലഭിക്കുന്നതിന് സ്‌കോളർഷിപ്പ് ക്രമീകരിക്കുക തുടങ്ങിയവയാണ് പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ.
കറാച്ചി ആർച്ച്ബിഷപ്പ് കർദിനാൾ ജോസഫ് കൗട്ട്‌സിന്റെ അദ്ധ്യക്ഷതിയുള്ള ഒരു സംഘം മതനേതാക്കളാണ് എയിഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്. ആഗോള തലത്തിലുള്ള മാധ്യമങ്ങളും പാശ്ചാത്യ രാജ്യങ്ങളും ശ്രമിച്ചാൽ പാക്കിസ്ഥാനിലെ മതപരിവർത്തനമടക്കമുള്ള പീഡനങ്ങൾ ഒരുപരിധിവരെ കുറക്കാൻ സാധിക്കുമെന്നും മതനേതാക്കൾ അഭിപ്രായപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *