ബുഡാപെസ്റ്റ്: ക്രൈസ്തവ ധാർമികതയ്ക്ക് പ്രാമുഖ്യം നൽകുന്ന ഹംഗറിയിലെ വിക്ടർ ഓർബൻ ഭരണകൂടത്തിന് ക്രൈസ്തവ വിരുദ്ധ നിലപാടുകൾ നോക്കിനിൽക്കാനാവില്ല, അത് എത്ര വലിയവനിൽ നിന്നായാലും. ‘സോഫ്ട് ഡ്രിംഗ് ഭീമൻ’ കൊക്കക്കോളയെ മുട്ടുകുത്തിച്ച നടപടി അതിന് ഉത്തമ ഉദാഹരണം. സ്വവർഗാനുരാഗത്തെ പ്രോത്സാഹിപ്പിച്ച് കൊക്കകോള പുറത്തിറക്കിയ പരസ്യ ക്യാംപെയിൻ വിശ്വാസികളുടെയും രാഷ്ട്രീയക്കാരുടെയും ശക്തമായ പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചതാണ് സംഭവം.
രാജ്യവ്യാപകമായി കൊക്കകോള ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനമാണ് ‘പ്രണയ വിപ്ലവം’ എന്ന പ്രമേയവുമായി കൊക്കകോള പുറത്തിറക്കിയ പരസ്യങ്ങൾ പിൻവലിക്കുവാൻ കമ്പനിയെ പ്രേരിപ്പിച്ചത്. പ്രധാനമന്ത്രി വിക്ടർ ഓർബൻ അംഗമായ ‘ഫിദെസ്’ പാർട്ടിയുടെ ഡെപ്യൂട്ടി സ്പീക്കർ ബോൾഡോഗ് ഇസ്ത്വാനാണ് കൊക്കകോള ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള നീക്കവുമായി ആദ്യം രംഗത്തെത്തിയത്. തുടർന്ന്, കൺസർവേറ്റീവ് പാർട്ടിയായ ‘മി ഹസാന്’കും കൊക്കകോള കമ്പനി ആസ്ഥാനത്ത് വലിയ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.
മഴവില്ലിന്റെ പശ്ചാത്തലത്തിൽ സ്വവർഗാനുരാഗികളായ ‘ദമ്പതികൾ’ കോക് സീറോ ആസ്വദിക്കുന്ന ചിത്രവും ‘സീറോ പഞ്ചസാര, സീറോ മുൻവിധി,’ ‘നോ പഞ്ചസാര, നോ അന്ധവിശ്വാസം’ എന്ന് രേഖപ്പെടുത്തിയ പോസ്റ്ററുകൾ ഈ മാസത്തിന്റെ ആരംഭത്തിലാണ് ബുഡാപെസ്റ്റിലെ പ്രത്യക്ഷപ്പെട്ടത്. പ്രകോപനപരമായ ഈ പോസ്റ്ററുകൾ നീക്കം ചെയ്യണമെന്നും ഇത്തരം പരസ്യങ്ങൾ തടയണമെന്നും ആവശ്യപ്പെട്ട് ബുഡാപെസ്റ്റ് മേയർക്ക് നാൽപ്പതിനായിരം പേർ ഒപ്പിട്ട നിവേദനം സമർപ്പിക്കുകയും ചെയ്തിരുന്നു.
സ്വവർഗ ദമ്പതികളുടെ സിവിൽ പങ്കാളിത്തം വർഷങ്ങൾക്കുമുമ്പുതന്നെ ഹംഗറിയിൽ നിലവിൽ വന്നിട്ടുണ്ടെങ്കിലും ക്രിസ്തീയ വിശ്വാസം മുറുകെ പിടിക്കുന്ന പ്രധാനമന്ത്രി ഓർബാനും ഫിദെസ് പാർട്ടിയും സ്വവർഗവിവാഹങ്ങൾക്ക് എതിരെ ശക്തമായ എതിർപ്പ് ഉയർത്തുന്നവരാണ്. 2010ലാണ് വിക്ടർ ഓർബൻ പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്.
Leave a Comment
Your email address will not be published. Required fields are marked with *