ലാ ക്രോസെ/ കെന്റകി: ഗർഭഛിദ്രം, സ്വവർഗ വിവാഹ വിഷയങ്ങളിൽ നിലപാട് കടുപ്പിച്ച് യു.എസിലെ സഭാ അധ്യക്ഷന്മാർ. ദിനങ്ങളുടെ ഇടവേളയിൽ ശക്തമായ നിലപാടുകളുമായി രംഗത്തെത്തിയത് രണ്ട് ആർച്ച്ബിഷപ്പുമാരാണ്. ഗർഭഛിദ്ര, സ്വവർഗ വിവാഹ വിഷയങ്ങളിൽ അനുകൂല നിലപാട് സ്വീകരിക്കുന്നവർക്കു ദിവ്യകാരുണ്യം നൽകില്ലെന്ന് തുറന്നടിച്ച മാൾട്ട മിലിറ്ററി ഓർഡർ ആർച്ച്ബിഷപ്പും അമേരിക്കൻ കർദിനാളുമായ അധ്യക്ഷനുമായ കർദിനാൾ റെയ്മണ്ട് ബുർക്കെയുടെ നിലപാട് ഇതിൽ ആദ്യത്തേത്. ഇക്കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട മനുഷ്യാവകാശ പ്രശ്‌നമായി ഗർഭഛിദ്രത്തെ ഉയർത്തിക്കാട്ടിയ കാൻസാസ് സിറ്റി ആർച്ച്ബിഷപ്പും അമേരിക്കൻ മെത്രാൻ സമിതിപ്രോലൈഫ് കമ്മിറ്റി അധ്യക്ഷനുമായ ജോസഫ് നൗമാന്റെ നിലപാടും ശ്രദ്ധേയമായി.
ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കർദിനാൾ ബുർക്കെ, ക്രിസ്തീയ ധാർമികതയിൽനിന്ന് അകന്നു കഴിയുന്നവർ ദിവ്യകാരുണ്യ സ്വീകരണത്തിന് അർഹരല്ലെന്ന് പ്രസ്താവിച്ചത്. ഗർഭച്ഛിദ്രത്തെയും സ്വവർഗവിവാഹത്തേയും പോലെയുള്ള സാമൂഹ്യ തിന്മകളെ പിന്തുണക്കുന്ന ജോ ബേഡനെപ്പോലെയുള്ള കത്തോലിക്കാ രാഷ്ട്രീയക്കാർ ദിവ്യകാരുണ്യം സ്വീകരിക്കരുതെന്നും കർദിനാൾ ബുർക്കെ പറഞ്ഞു.
കാപ്പിറ്റൽ ഹില്ലിൽ ഇത്തരം നിയമങ്ങളെ നിരന്തരം പിന്തുണക്കുന്ന നിരവധി കത്തോലിക്കാ നേതാക്കൾ ഉണ്ടെന്നും അദ്ദേഹം ആവർത്തിച്ചു. നിരവധി പ്രതിസന്ധികൾ ഉണ്ടെങ്കിലും യുവതലമുറയിൽ വിശ്വാസികളായ കത്തോലിക്കർ ഉള്ളതിനാൽ സഭയുടെ ഭാവിയെക്കുറിച്ച് തനിക്ക് ശുഭപ്രതീക്ഷയുണ്ടെന്നും കർദിനാൾ അഭിമുഖത്തിൽ വ്യക്തമാക്കി.
കെന്റകിയിലെ ലൂയീസ്‌വില്ലിൽ സമ്മേളിച്ച ദേശീയ രൂപതാതല പ്രോലൈഫ് ലീഡർഷിപ്പ് കോൺഫറൻസിൽ മുഖ്യപ്രഭാഷണം നടത്തവേയാണ്, ഗർഭച്ഛിദ്രം ഏറ്റവും പ്രധാനപ്പെട്ട മനുഷ്യാവകാശ പ്രശ്‌നമാണെന്ന് ആർച്ച്ബിഷപ്പ് നൗമാൻ ചൂണ്ടിക്കാട്ടിയത്.
Leave a Comment
Your email address will not be published. Required fields are marked with *