മെപ്പൂത്തോ: സംഘർഷഭരിതമായിരുന്ന പഴയ കാലത്തുനിന്ന് സമാധാനത്തിലേക്ക് ഉയർത്തെഴുന്നേൽക്കുകയും സമാധാനം വളർത്താൻ പരിശ്രമിക്കുകയും ചെയ്യുന്ന മൊസാബിക്കിലെ ഭരണകൂടത്തിനും ജനങ്ങൾക്കും പാപ്പയുടെ അഭിനന്ദം. പ്രസിഡൻഷ്യൽ മന്ദിരത്തിൽ ഭരണകർത്താക്കളെയും ഉദ്യോഗസ്ഥരെയും അഭിസംബോധന ചെയ്യവേയായിരുന്നു പാപ്പ മൊസാംബിക്കിന്റെ സമാധാനശ്രമങ്ങളെ ശ്ലാഘിച്ചത്.
ഒരു രാജ്യമെന്ന നിലയിൽ മൊസാംബിക്ക് നേരിട്ട പ്രതിസന്ധികളെയും വെല്ലുവിളികളെയും രാജ്യാന്തര സമൂഹത്തിന്റെ പിൻതുണയോടെ അനുരഞ്ജനത്തിന്റെ പാതയിലൂടെ നേരിടാൻ സാധിച്ചതും പാപ്പ സ്മരിച്ചു. മൊസാംബിക്കിലെ ജനങ്ങൾക്കിടയിൽ ഉയർന്ന സംഘട്ടനങ്ങൾ ‘സെറാ ദി ഗൊറോങ്കോസാ’ കരാറിലൂടെയും 1992ൽ റോമിൽ നടന്ന ചർച്ചകളുടെ ഫലമായുണ്ടായ സമാധാനക്കരാറിലൂടെയും അവസാനിപ്പിക്കാനായതും പാപ്പ പങ്കുവെച്ചു.
ചരിത്രപരമായ ഈ സമാധാന ഉടമ്പടികൾ തുടർന്നും പാലിക്കാനും അതിന്റെ സദ്ഫലങ്ങളിൽ വളർന്നു പ്രത്യാശയോടെ മുന്നോട്ടുപോകാനും മൊസാംബിക്കിലെ ജനങ്ങൾക്കു രാഷ്ട്രനേതാക്കൾ കരുത്തേകണമെന്നും പാപ്പ ഓർമിപ്പിച്ചു. ഉത്തരവാദിത്വത്തോടെയും പങ്കാളിത്തത്തിന്റെ പാതിയിലും ജനങ്ങളെ കൂട്ടായ്മയിലേക്ക് നയിക്കാൻ നേതാക്കൾക്ക് സാധിച്ചാൽ രാഷ്ട്രത്തിന്റെ ഭാവി ഇനിയും സമാധാനത്തിന്റെ പാതയിൽ വളരും.
മൊസാംബിക്കിലെ ജനങ്ങളും ഭരണകർത്താക്കളും വേണ്ടുവോളം വേദനയും ദുഃഖവും ക്ലേശങ്ങളും കഴിഞ്ഞ കാലങ്ങളിൽ അനുഭവിച്ചിട്ടുണ്ടെങ്കിലും പരസ്പര ബന്ധങ്ങളിൽ പ്രതികാരമോ വെറുപ്പോ വൈരാഗ്യമോ കീഴ്‌പ്പെടുത്താൻ അവർ അനുവദിച്ചിട്ടില്ല. ക്ലേശങ്ങളുടെ കാലത്ത് ഭക്ഷണവും പാർപ്പിടവും വസ്ത്രവുമില്ലാതെ അനേകർ ഇവിടത്തെ സ്ഥാപനങ്ങളിലും ദൈവാലയങ്ങളിലും അഭയം തേടിയിട്ടുണ്ട്. എന്നിരുന്നാലും ഇന്നാട്ടിൽ ഇപ്പോൾ അതിക്രമങ്ങൾ ഇല്ലെന്നത് ആശ്വാസദായകമാണ്. മാത്രമല്ല, സംഘട്ടനങ്ങൾക്ക് ഉടൻ വിരാമമിടണമെന്നും നാട്ടിൽ സമാധാനം മതിയെന്നും ഉറച്ചു തീരുമാനിക്കാൻ സാധിച്ചത് മൊസാംബിക്ക് ജനതയുടെ വിജയമാണെന്നും പാപ്പ കൂട്ടിച്ചേർത്തു.
Leave a Comment
Your email address will not be published. Required fields are marked with *